തിരുവനന്തപുരം: കേരളമാകെ വല നെയ്ത് ഇന്റര്‍നെറ്റ് പെണ്‍വാണിഭസംഘങ്ങള്‍. കൊച്ചിയിലും കോഴിക്കോടുമെല്ലാം നേരത്തെ പോലീസ് നടപടികള്‍ ശക്തമാക്കിയതോടെ ഇന്റര്‍നെറ്റ് പെണ്‍വാണിഭസംഘം തിരുവനന്തപുരത്തേക്ക് വണ്ടികയറി. കഴിഞ്ഞദിവസം ഇവരില്‍ 13 പേരെ തിരുവനന്തപുരത്ത് പോലീസ് പിടികൂടുകയും ചെയ്തു. ഇന്റര്‍നെറ്റ് സൈറ്റ് മുഖേനയാണ് പ്രധാനമായും ഇവര്‍ ഇടപാട് നടത്തിയിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഇടപാടിനായി 30 ലക്ഷം രൂപ വരെ ആവശ്യപ്പെട്ട സംഘത്തിനെ മൂന്നര ലക്ഷ രൂപയ്ക്ക് ഇടപാട് ഉറപ്പിച്ച് സംഘത്തെ പൊലീസ് തലസ്ഥാനത്തെക്കുകയായിരുന്നു. ബിസിനസുകാരെന്ന വ്യാജേനയാണ് കരാര്‍ ഉറപ്പിച്ചത്. വലയിലായവരില്‍ സീരിയല്‍ താരവും ബെംഗളൂരുവിലെ മോഡലും ഉള്‍പ്പെടുന്നു. മൊബൈല്‍ നമ്പര്‍ പരസ്യപ്പെടുത്തി സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ലഭ്യമാക്കാമെന്ന് വാഗ്ദാനം നല്‍കുന്ന സംഘമാണ് പിടിയിലായത്. സൈബര്‍ ക്രൈം പൊലീസാണ് അന്വേഷണം നടത്തിയത്.
വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിരുന്ന മൊബൈല്‍ നമ്പരില്‍ കസ്റ്റമര്‍ എന്ന വ്യാജേന ബന്ധപ്പെട്ടു. വിലപേശി ഉറപ്പിക്കുന്ന തുകയ്ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പെണ്‍കുട്ടികളെ കൊണ്ടുവന്ന് നല്‍കാറുണ്ടെന്ന് പ്രതികള്‍ അറിയിച്ചു. പെണ്‍കുട്ടികളെ ആവശ്യമുണ്ടെങ്കില്‍ അവര്‍ പറയുന്ന സ്ഥലത്ത് ചെന്നാല്‍ ഇഷ്ടപ്പെട്ട കുട്ടികളെ തിരഞ്ഞെടുക്കാം. പ്രായം കുറഞ്ഞ കുട്ടികള്‍ക്ക് ഒരുലക്ഷത്തിനുമുകളില്‍ കൊടുക്കേണ്ടിവരും. പെണ്‍കുട്ടികളുടെ പ്രായവും സൗന്ദര്യവും കണക്കിലെടുത്താണ് റേറ്റ് നിശ്ചയിക്കുന്നതെന്നും പ്രതികള്‍ അറിയിച്ചു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്നും അവര്‍ പറയുന്ന സ്ഥലത്ത് ചെല്ലാമെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ തിരുവനന്തപുരത്തുള്ള ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വിവിധ ഏജന്റുമാര്‍ മുഖേന പെണ്‍കുട്ടികളെ എത്തിക്കുമെന്നും അവരെ അവിടെ ഒരു റൂമില്‍ പാര്‍പ്പിച്ചശേഷം മറ്റൊരു റൂമില്‍ വച്ച് ഇടപാടു നടത്തി പണം കൈമാറിയശേഷം പെണ്‍കുട്ടികളെ കൊണ്ടുപോകാമെന്നും ഇടപാടിനു മുമ്പ് പെണ്‍കുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടവരെ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടെന്നും പ്രതികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആസൂത്രിത നീക്കത്തിലൂടെ പൊലീസ് ഇവരെ കുടുക്കി. പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരുന്നതിനുപയോഗിച്ച അഞ്ച് കാറുകളും, സന്ദേശങ്ങളും പെണ്‍കുട്ടികളുടെ ഫോട്ടോകളും മറ്റും കൈമാറുന്നതിനുപയോഗിച്ച നിരവധി മൊബൈല്‍ ഫോണുകളും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഇവരുടെ അറസ്റ്റിനുശേഷവും ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്താനായി വെബ്‌സൈറ്റുകള്‍ ഇപ്പോഴും ഏറെ സജീവമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. പ്രായപൂര്‍ത്തിയാകാത്തതെന്ന പേരില്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ നല്‍കി ഇടപാടുകാരെ വലയിലാക്കുന്ന പെണ്‍വാണിഭ സംഘങ്ങള്‍ ഫെയ്‌സ് ബുക്കിലും വെബ്‌സൈറ്റുകളിലും അനവധിയാണ്. പത്തിനും പതിനെട്ടിനുമിടെ വയസ്സുള്ള പെണ്‍കുട്ടികളുടെ ചിത്രങ്ങളോടെയുള്ള ഫെയ്‌സ് ബുക് അക്കൗണ്ടുകള്‍ തുടങ്ങി പെണ്‍വാണിഭ ഇടപാടുകള്‍ ആരംഭിച്ചതാണു സൈബര്‍ സെല്‍ പൊലീസിന്റെ അന്വേഷണത്തിനു വഴിതുറന്നത്. ഇത്തരം ഫെയ്‌സ് ബുക് അക്കൗണ്ടുകളെപ്പറ്റി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ അംഗം ഡിജിപിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നു സൈബര്‍ സെല്‍ നടത്തിയ നിരീക്ഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു.
ചില ഫ്രീ വെബ്‌സൈറ്റുകള്‍ പരിശോധിച്ചപ്പോള്‍ സൈബര്‍ ക്രൈം അന്വേഷണസംഘം വീണ്ടും ഞെട്ടി. എസ്‌കോര്‍ട്ട് സേവനങ്ങള്‍, ക്ലാസിഫൈഡ്‌സ് തുടങ്ങിയ പേരിലാണു പല സൈറ്റുകളും പ്രവര്‍ത്തിക്കുന്നത്. മെട്രോ നഗരങ്ങിലും ചെറുനഗരങ്ങളിലും ഇത്തരം സംഘങ്ങള്‍ കൂടുതലാണെന്നു പൊലീസ് പറയുന്നു.. മലയാളി പെണ്‍കുട്ടികളെ ആവശ്യപ്പെടുന്ന സൈറ്റുകളിലൂടെയാണു വ്യാപാരങ്ങള്‍ കൂടുതലും. ഇന്റര്‍നെറ്റില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ റാക്കറ്റ് സൈറ്റുകളുടെ നീണ്ട നിര തന്നെയുണ്ട്. വീട്ടമ്മമാര്‍, കോളജ് വിദ്യാര്‍ഥിനികള്‍, ഉദ്യോഗസ്ഥര്‍, സിനിമസീരിയല്‍ നടികള്‍ എന്നിങ്ങനെ പറഞ്ഞ് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും വെബ്‌സൈറ്റുകള്‍ ഒരുക്കുന്നു. ഫോണ്‍ നമ്പരിലൂടെ നേരിട്ടും ഇവരുമായി സംസാരിച്ചു കച്ചവടം ഉറപ്പിക്കാം. കേരളത്തിലെ ഏതു പ്രാന്ത പ്രദേശത്തു പോലും ബന്ധപ്പെട്ടവരെ എത്തിക്കും.
ഓണ്‍ലൈനില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പരിലേക്കു മിസ്ഡ് കോള്‍ നല്‍കിയാല്‍ ഇടനിലക്കാര്‍ നേരിട്ടു വിളിക്കുന്ന സംവിധാനവുമുണ്ട്. ഇത്തരം കോളുകള്‍ സ്വീകരിക്കാന്‍ പലയിടത്തും കോള്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അടുത്തകാലത്തു കണ്ടെത്തി. അതില്‍ തലസ്ഥാനവും പെടുന്നു. പലപ്പോഴും ഇപ്പോള്‍ പിടിയിലതു പോലെഇതു പോലെയുള്ള വീടുകള്‍ കേന്ദ്രീകരിച്ചാവും കോള്‍ സെന്ററുകള്‍. നല്ല ദിവസക്കൂലിക്ക് ഇവിടെ ആള്‍ക്കാരെ ജോലിക്കു വച്ചിരിക്കുകയാകും. പലപ്പോഴും പ്രദേശത്തു ബന്ധമില്ലാത്ത അന്യസംസ്ഥാനക്കാരെയാകും.
പരസ്യം നല്‍കി പ്രലോഭനം, വിലപേശല്‍ ജില്ലകള്‍ തിരിച്ചും ഉദ്യോഗം പറഞ്ഞുമൊക്കെ (അധ്യാപിക, നഴ്‌സ്, ഡോക്ടര്‍, നര്‍ത്തകി, ഐടി പ്രഫഷനല്‍) സെര്‍ച്ചിങ് അവസരം നല്‍കുന്നു. ഓരോ ജില്ലയിലും എത്രപേര്‍ ലഭ്യമാണെന്നു നമ്പരുകള്‍ പോലും നല്‍കിയിട്ടുണ്ട്. ചില സൈറ്റുകളില്‍ സര്‍വീസുകളുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ മാത്രമല്ല. വിവിധ പരസ്യങ്ങള്‍ക്കിടയില്‍ ഫ്രണ്ട്ഷിപ് ക്ലബ്, കാഷ്വല്‍ എന്‍കൗണ്ടര്‍, എസ്‌കോര്‍ട്ട്, കോള്‍, ചാറ്റ് പരസ്യങ്ങളും നിറയുന്നു. നൂറുകണക്കിനു ഫോട്ടോയും അവരില്‍ നിന്നു ലഭിക്കുന്ന സേവനങ്ങളും ഒപ്പമുണ്ടാകും. പെണ്‍കുട്ടികളെയും വിദ്യാര്‍ഥികളെയും പല രീതിയില്‍ വശീകരിച്ചു വലയിലാക്കി, കേരളത്തിന്റെ പല ഭാഗങ്ങളും കേന്ദ്രമാക്കിയാണു പെണ്‍വാണിഭസംഘം പ്രവര്‍ത്തിക്കുന്നത്.
ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്കു മാത്രമായി ഒരു കോഡ് ഭാഷയുണ്ട്. അവര്‍ക്കു മാത്രമായി മനസ്സിലാകുന്ന പ്രാദേശിക ഭാഷയിലുള്ള വാക്കുകളും, ഉച്ചാരണങ്ങളും. സംഘത്തിലുള്ളവര്‍ തമ്മില്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ പെണ്‍കുട്ടികളെ ‘വണ്ടി’ എന്നാണു പറയുക. ഒരു വണ്ടി അങ്ങോട്ടു തരാം, പകരം എന്‍ജിന്‍ ഏതുണ്ട്, ആ വണ്ടി പിന്‍വലിച്ചു എന്നിങ്ങനെയുള്ള സംസാരമാകുമ്പോള്‍ സംശയമുണ്ടാവില്ല. ഓരോ ഇടപാടിനും പ്രത്യേക പേരുകളും വിശേഷണങ്ങളും ഉണ്ട്. പലപ്പോഴും പ്രായവും സൗന്ദര്യവും കണക്കിലെടുത്താണു നിരക്ക് നിശ്ചയിക്കുന്നത്. പെണ്‍കുട്ടികള്‍ക്കു സീരിയലുകളിലും പരസ്യങ്ങളിലും സിനിമകളിലും അവസരം കൊടുക്കാമെന്നുള്ള വാഗ്ദാനങ്ങളുമുണ്ട്.