അമൃതാനന്ദമയി മഠത്തിനു നികുതി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2010 മാര്‍ച്ച് 25ന് മഠത്തിനു ലഭിക്കുന്ന എല്ലാതരം വരുമാനങ്ങളില്‍ നിന്നും നികുതിയില്‍ നിന്നും ഇളവ് നല്‍കി കൊണ്ട് യുപിഎ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് നരേന്ദ്രമോദി സര്‍ക്കാര്‍ രണ്ടരവര്‍ഷം തികയ്ക്കുന്ന ഈ അവസരത്തിലും നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത് ലൈവാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

യുപിഎ സര്‍ക്കാരിന്റെ 2010ലെ ഉത്തരവു പ്രകാരം മഠത്തിന് കിട്ടുന്ന പലിശയും ലാഭവിഹിതവുമടക്കമുള്ള ഒരു വരുമാനത്തിനും അനന്തകാലത്തേക്ക് ടാക്‌സ് ഡിഡക്റ്റഡ് അറ്റ് സോഴ്‌സ് നല്‍കേണ്ടതില്ല. എന്നാല്‍ ഏഷ്യാനെറ്റ് ന്യുസിന്റെ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത അമൃതാനന്ദമായി മഠത്തിന്റെ സാമ്പത്തികകാര്യ വ്യക്താവ് മഠത്തിന് പ്രത്യേക നികുതിയിളവ് ഇല്ലെന്നായിരുന്നു വാദിച്ചത്. പ്രസ്തുത ഉത്തരവിനെ്ക്കുറിച്ച് ചാനല്‍ അവതാരകന്‍ സൂചിപ്പിച്ചപ്പോള്‍ ഇതെല്ലാ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും സര്‍ക്കാര്‍ നല്‍കുന്നതാണെന്നുംമഠത്തിന് ടിഡിഎസ് നല്‍കേണ്ടതില്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുളളതാണെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങളുള്ള സ്ഥാപനം കൂടിയാണ് അമൃതാനന്ദമയി മഠം. ഏകദേശം എഴുന്നൂറോളം കോടി രൂപയാണു വരുമാനമായും നിക്ഷേപമായും മഠത്തിനുള്ളതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവിധ ബാങ്കുകളിലുള്ള നിക്ഷേപത്തിന് ആകെ ലഭിച്ച പലിശ അറുപത് കോടി എഴുപത്തിമൂന്ന് ലക്ഷത്തി എണ്‍പത്തിനാലായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് രൂപയാണെന്നും വ്യക്തമാകുന്നു. ഇത്രയും തുകയ്ക്ക് ആറു കോടി എഴുപത്തിമൂവായിരം രൂപ ടിഡിഎസ് ഇനത്തില്‍ സര്‍ക്കാരിലേക്ക് ഒടുക്കണം എന്നാണ് ചട്ടം. ആദായനികുതിവകുപ്പിന്റെ പ്രാദേശിക ഓഫിസില്‍ ചാരിറ്റി ട്രസ്റ്റുകള്‍ക്ക് പിന്നീട് സത്യവാങ്മൂലം ഫയല്‍ചെയ്ത് തിരികെ കൈപ്പറ്റാം. എന്നാല്‍ ഇത് മറികടക്കാന്‍ അമൃതാനന്ദമയീ മഠം നേരത്തെ തന്നെ കേന്ദ്രത്തെ സമീപിച്ച് വഴി കണ്ടെത്തിയിരുന്നുവെന്നാണ് സൗത്ത്‌ലൈവ്‌സൂചിപ്പിക്കുന്നത്.

പ്രത്യക്ഷനികുതിബോര്‍ഡ് ഡയറക്ടര്‍ പുറത്തിറക്കിയ ഉത്തരവനുസരിച്ച് അമൃതാനന്ദമയി മഠത്തിന്റെ നിക്ഷേപങ്ങളില്‍ നിന്നോ നഷ്ടപരിഹാരങ്ങളില്‍ നിന്നോ വരുമാന സ്രോതസില്‍ നിന്നോ നികുതി ഈടാക്കാന്‍ പാടില്ലെന്ന് വിശദമാക്കുന്നതായി മഠത്തിന്റെ സാമ്പത്തിക കാര്യ വ്യക്താവ് സ്വാമി മാതൃദാസ് പറയുന്നു. ബാങ്ക് പലിശ മാത്രമല്ല മ്യൂച്വല്‍ ഫണ്ടടക്കമുള്ള എല്ലാ വരുമാനങ്ങള്‍ക്കും ഈ ഉത്തരവ് ഇന്‍കം ടാക്സ് ആക്ടിലെ 10 23 സി ചട്ടം നില നില്‍ക്കുന്ന കാലംവരെ നിലനില്‍ക്കുമെന്നും മഠത്തിന് പ്രത്യേക നികുതിയിളവ് ഇല്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് നികുതി ഇളവ് കൊടുക്കുന്നത് സെക്ഷന്‍ 11,12,13 പ്രകാരമാണെന്നും ആ സെക്ഷന്‍ പ്രകാരം മഠത്തിനു ഒരു നികുതിയിളവുമില്ലെന്നും മാതൃദാസ് പറയുന്നു.മഠം എല്ലാ വര്‍ഷവും കണക്കുകൊടുക്കാറുണ്ട്. കണക്ക് നിയമാനുസൃതമാണെങ്കില്‍ മാത്രം അവര്‍ നികുതി ഈടാക്കില്ല. എന്നാല്‍ നിയമാനുസൃതം അല്ലെങ്കില്‍ അവര്‍ നികുതി ഈടാക്കും. ഇതല്ലാതെ പ്രത്യേക നികുതിയിളവൊന്നും മഠത്തിന് ആരും തന്നിട്ടില്ല- മാതൃദാസ് പറയുന്നു.

ടിഡിഎസ് നല്‍കേണ്ടതില്ല എന്ന ഉത്തരവു മഠത്തിനുമാത്രമല്ലെന്നും എല്ലാ ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്കും ഇത്തരത്തില്‍ ഒരു ഉത്തരവ് കൊടുത്തിട്ടുണ്ട്. റ്റിഡിഎസ് പിടിക്കേണ്ട എന്ന ഉത്തരവ് കൊടുക്കാനുളള അധികാരം എല്ലാ കമ്മീഷന്‍മാര്‍ക്കുമുണ്ടെന്നും മഠം ഡല്‍ഹിയിലാണ് ഇതിനുള്ള അപേക്ഷ നല്‍കിയതെന്നും മാതൃദാസ് വ്യക്തമാക്കുന്നു. മഠത്തിന് ഇന്ത്യയിലെങ്ങും ബ്രാഞ്ചുകള്‍ ഉളളത് കൊണ്ടാണ് ഡല്‍ഹിയില്‍ അപേക്ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here