പുണെ∙ സമരം അവസാനിപ്പിച്ചില്ലെങ്കിൽ കർശനനടപടിയെന്നു കാട്ടി പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾക്ക് ഡയറക്ടറുടെ നോട്ടീസ്. സമരം അവസാനിപ്പിച്ചില്ലെങ്കിൽ പുറത്താക്കുന്നതടക്കം കർശന നടപടി സ്വീകരിക്കുമെന്ന് ഡയറക്ടറുടെ മുന്നറിയിപ്പ്. ബിജെപി നേതാവും നടനുമായ ഗജേന്ദ്ര ചൗഹാനെ ചെയർമാനായി നിയമിച്ചതിനെതിരെയായിരുന്നു വിദ്യാർഥികളുടെ സമരം.
ചെയര്‍മാൻ സ്ഥാനത്തേക്കു രാഷ്ട്രീയ ഇടപെടലിനെത്തുടര്‍ന്നാണ് ഗജേന്ദ്ര ചൗഹാനെ നിയമിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. മഹാഭാരതം സീരിയലിൽ യുധിഷ്ഠിരനായി അഭിനയിച്ച ഗജേന്ദ്ര ചൗഹാനെ ബിജെപി നേതാവെന്ന നിലയിലാണ് ചെയര്‍മാൻ സ്ഥാനത്തേക്കു പരിഗണിച്ചത്. അടൂർ ഗോപാലകൃഷ്ണനും, ഗിരീഷ് കര്‍ണാടും ഉള്‍പ്പെടെ സിനിമരംഗത്തെ പ്രമുഖർ നേതൃത്വം കൊടുത്ത സ്ഥാനത്ത് സിനിമയുമായി ബന്ധമില്ലാത്ത വ്യക്തിയെ നിയമിച്ചതിനെതിരെയാണ് വിദ്യാര്‍ഥികൾ സമരം തുടരുന്നത്.
ചൗഹാനെ ചെയര്‍മാൻ സ്ഥാനത്തു നിയമിച്ചതു പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രലയത്തിനു വിദ്യാര്‍ഥികൾ കത്തയച്ചിരുന്നു. മുൻ ചെയര്‍മാന്‍മാരായ അടൂർ ഗോപാലകൃഷ്ണനും ശ്യാം ബെനഗലും ഉള്‍പ്പെടെയുള്ള പ്രമുഖരും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു.