കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ മുഖമുദ്രയാണ് അതിവേഗം, ബഹുദൂരം. ഭരണത്തിലായാലും അല്ലെങ്കിലും കോണ്‍ഗ്രസുകാരുടെ പ്രീയപ്പെട്ട ഒസി അങ്ങനെയാണ്. ഇപ്പോഴിതാ കൊച്ചി മെട്രോയുടെ കാര്യത്തിലും മുന്‍മുഖ്യമന്ത്രി പതിവ് തെറ്റിച്ചില്ല. ഉമ്മന്‍ ചാണ്ടിയുടെ മെട്രൊ ട്രെയിനിലെ ‘ജനകീയ യാത്ര’ക്കെതിരെ പൊലീസ് അതിവേഗത്തില്‍ കേസെടുത്തിരിക്കുകയാണ്. മെട്രൊ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ പരാതിയിലാണ് ആലുവ പൊലീസിന്റെ നടപടി. ജനകീയ മെട്രൊ യാത്രയുടെ സംഘാടകര്‍ക്കെതിരെയാണ് കേസ്. മെട്രൊ ചട്ടങ്ങള്‍ ലംഘിച്ചെന്നും യാത്രക്കാരെ ബുദ്ധിമുട്ടിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. മെട്രൊ സംവിധാനത്തിന് തകരാര്‍ ഉണ്ടാക്കി, സ്റ്റേഷനില്‍ മുദ്രാവാക്യം വിളിച്ചു എന്നീ കാര്യങ്ങളും പരാതിയില്‍ വ്യക്തമാക്കുന്നു. അതേസമയം പൊലീസ് പ്രത്യേകം പേരുകള്‍ എടുത്ത് പറഞ്ഞ് കേസെടുത്തില്ല. സംഘാടകര്‍ക്കെതിരെയാണ് കേസ്. എറണാകുളം ഡിസിസിയാണ് ജനകീയ യാത്ര സംഘടിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ മെട്രോ യാത്ര ചട്ടങ്ങള്‍ ലംഘിച്ചാണെന്നും നടപടി സ്വീകരിക്കുമെന്നും കെഎംആര്‍എല്‍ നേരത്തെ അറിയിച്ചിരുന്നു.കെഎംആര്‍എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ 2002ലെ മെട്രോ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു യാത്രയെന്നും കണ്ടെത്തിയിരുന്നു.
മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് സംഘം ഈ മാസം 20ന് മെട്രോ യാത്ര നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പിടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജെയ്ന്‍, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.
നേതാക്കളുടെ സാന്നിധ്യത്തില്‍ ആലുവ മെട്രോ സ്റ്റേഷനിനകത്ത് എത്തിയ പ്രവര്‍ത്തകര്‍ എല്ലാ ചട്ടങ്ങളും ലംഘിച്ചു. നേതാക്കളടക്കം ഇരുന്നൂറോളം പേര്‍ക്ക് മാത്രമാണ് നേരത്തെ ടിക്കറ്റ് എടുത്തിരുന്നത്. എന്നാല്‍ അണികളുടെ തള്ളിക്കയറ്റം മൂലം ടിക്കറ്റ് പരിശോധനാഗേറ്റുകള്‍ തുറന്നിടേണ്ടതായി വന്നു. പ്രവര്‍ത്തകര്‍ തള്ളിക്കയറിയത് മൂലം ഉമ്മന്‍ചാണ്ടിക്ക് ആദ്യ ട്രെയിനില്‍ കയറാനായില്ല. രമേശ് ചെന്നിത്തല ആദ്യ ട്രെയിനില്‍ കയറി പോവുകയും ചെയ്തു. പിന്നീട് വന്ന ട്രെയിനിലാണ് ഉമ്മന്‍ചാണ്ടി കയറിയത്.

യാത്ര കഴിഞ്ഞ് പ്രവര്‍ത്തകര്‍ തിങ്ങിക്കയറിയതോടെ പാലാരിവട്ടം സ്റ്റേഷനിലെ എസ്‌കലേറ്റര്‍ തകരാറിലായി. പ്രകടനം നടത്തിയതും മുദ്രാവാക്യം വിളിച്ചതും എല്ലാം ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. മെട്രോ നയമനുസരിച്ച് ആയിരം രൂപ വരെ പിഴയും ആറ് മാശം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. മറ്റ് യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപയാണ് പിഴ.മെട്രോ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി യുഡിഎഫ് ജനകീയ മെട്രോ യാത്ര നടത്തിയത്. ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ തന്നെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here