കൊച്ചി: തിരുവനന്തപുരം ന്മ സ്വകാര്യ ആശുപത്രികളിലെ ജനറല്‍ നഴ്‌സുമാര്‍ക്കും സ്വീപ്പര്‍മാര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ച പുതുക്കിയ ശമ്പളം നല്‍കാമെന്ന ആശുപത്രി മാനേജ്‌മെന്റുകളുടെ ഉറപ്പ് നഴ്‌സുമാര്‍ തള്ളി. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംയുക്ത യോഗത്തിലെ തീരുമാനം സ്വീകാര്യമല്ലെന്നു യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ വ്യക്തമാക്കി. ഇതിനിടെ, നഴ്‌സുമാരുടെ സംഘടനകളെയും ആശുപത്രി മാനേജ്‌മെന്റുകളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാഴാഴ്ച വൈകിട്ടു നാലിനു ചര്‍ച്ചയ്ക്കു ക്ഷണിച്ചു. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്നു തുടങ്ങാനിരുന്ന പണിമുടക്കു വ്യാഴാഴ്ചയിലേക്കു മാറ്റിയതായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ അറിയിച്ചു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമരം തുടരും. ഇതേസമയം, സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ നിശ്ചയിച്ച ശമ്പളംപോലും 80% സ്വകാര്യ ആശുപത്രികളും ഇപ്പോഴും നഴ്‌സുമാര്‍ക്കു നല്‍കുന്നില്ലെന്നു ലേബര്‍ കമ്മിഷണര്‍ കണ്ടെത്തി. ജനറല്‍ നഴ്‌സുമാര്‍ക്കു 11,000 രൂപയും ബിഎസ്‌സി നഴ്‌സുമാര്‍ക്കു 12,000 രൂപയും നിശ്ചയിച്ചാണു സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നത്. ഇതു നടപ്പാക്കാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ ഇനിയും തയാറായിട്ടില്ലെന്നു സര്‍ക്കാരിനു കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. കഴിഞ്ഞ 10നു ചേര്‍ന്ന ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചപ്രകാരം ശമ്പളം നല്‍കാമെന്നാണു സ്വകാര്യ ആശുപത്രികള്‍ സമ്മതിച്ചിരിക്കുന്നത്.

സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ജനറല്‍ നഴ്‌സുമാരുടെ ശമ്പളം ഇങ്ങനെയാണ്: 20 കിടക്കവരെയുള്ള ആശുപത്രികളില്‍ 18,232 രൂപ. 21 മുതല്‍ 100 കിടക്കവരെ 19,810 രൂപ, 101 മുതല്‍ 300 കിടക്കവരെ 20,014 രൂപ, 301 മുതല്‍ 500 കിടക്കവരെ 20,980 രൂപ, 501 മുതല്‍ 800 കിടക്കവരെ 22,040 രൂപ, 800 കിടക്കകള്‍ക്കു മുകളില്‍ 23,760 രൂപ.

സ്വീപ്പര്‍മാര്‍ ഉള്‍പ്പെടെ താഴ്ന്ന നിലയിലുള്ള ജീവനക്കാരുടെ ശമ്പളം 7775ല്‍നിന്നു 15,600 ആകും. ഇതാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ ഏഴു സംഘടനകള്‍ പങ്കെടുത്ത യോഗം അംഗീകരിച്ചത്. എന്നാല്‍, 20 കിടക്കയില്‍ താഴെയുള്ളതടക്കം എല്ലാ ആശുപത്രിയിലെയും നഴ്‌സുമാര്‍ക്കു കുറഞ്ഞത് 20,000 രൂപ ശമ്പളം എന്നതാണു സമരരംഗത്തുള്ള നഴ്‌സിങ് സംഘടനകളുടെ ആവശ്യം.

സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കനുസരിച്ച് 300 കിടക്കയ്ക്കു മുകളിലുള്ള ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു മാത്രമേ 20,000 രൂപ ശമ്പളം ലഭിക്കുകയുള്ളൂ. 19നു ഹൈക്കോടതിയിലെ മീഡിയേഷന്‍ സമിതിയും വിഷയം പരിഗണിക്കുന്നുണ്ട്.20നാണ് ബിഎസ്എസ് നഴ്‌സുമാര്‍, ലാബ് ടെക്‌നീഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ജീവനക്കാര്‍ തുടങ്ങിയവരുടെ ശമ്പളം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റി യോഗം ചേരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here