കോഴിക്കോട്∙ നിലവിളക്ക് കത്തിക്കേണ്ട സന്ദർഭം ഇനി ഉണ്ടായാലും തന്റെ നിലപാടിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. സി.എച്ച്. മുഹമ്മദ് കോയയും ഇബ്രാഹിം കുരിക്കളുമാണ് ആദ്യം ലീഗിനു വേണ്ടി മന്ത്രിമാരായവർ. അവരുടെ പാരമ്പര്യമാണ് താനും പിന്തുടരുന്നത്. സിഎച്ചിന്റെ മകനു വ്യത്യസ്ത അഭിപ്രായം ഉണ്ടെങ്കിൽ അദ്ദേഹത്തോടു ചോദിക്കണം. വിഷയത്തിൽ താൻ ഒറ്റപ്പെട്ടിട്ടില്ല. പാർട്ടിയുടെ നിലപാട് പാർട്ടി നേതൃത്വത്തോടു ചോദിക്കണമെന്നും റബ്ബ് പറഞ്ഞു.
ഹയർ സെക്കൻഡറി ജൂനിയർ – സീനിയർ അധ്യാപകരുടെ പ്രശ്നം താൻ മന്ത്രിയായ ശേഷം ഉണ്ടായതല്ലെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ പേരിൽ മുസ്‌ലിം ലീഗ് അനുകൂല അധ്യാപക സംഘടന സമരം നടത്തുന്നതായി അറിയില്ല. സംഘടനയുടെ വിവിധ ആവശ്യങ്ങളിൽ അതുൾപ്പെട്ടിട്ടുണ്ടാകാം. ഹയർ സെക്കൻഡറിയിലെ ഓരോ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
അധ്യാപകർക്ക് കൈപുസ്തകം ലഭിക്കാത്തതിന് സർക്കാർ ഉത്തരവാദിയല്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ അധ്യാപകർക്കുമുള്ള കൈപുസ്തകങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. ഏതെങ്കിലും ഒരാൾക്കു കിട്ടാത്തതിനെ പെരുപ്പിച്ചു കാണിക്കുന്നത് മാധ്യമങ്ങളാണെന്നും മന്ത്രി ആരോപിച്ചു.