തിരുവനന്തപുരം: കേരളം ഏറെ ചര്‍ച്ച ചെയ്ത തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, തെളിവ് നശിപ്പിക്കല്‍, തീയോ മറ്റ് മാരക വസ്തുക്കളോ ഉപയോഗിച്ച് വീട് നശിപ്പിക്കുക എന്ന ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് പ്രതി കേദല്‍ ജെന്സണ് രാജക്കെതിരെ ചുമത്തിയിരിക്കുന്നത്. 92 സാക്ഷികളും 159 രേഖകളും കുറ്റപത്രത്തില്‍ ഉണ്ട്. സംസ്ഥാനത്തെ നടുക്കിയ അരുംകൊല നടന്നത് 2017 ഏപ്രില്‍ 9നായിരുന്നു. തുടര്‍ന്ന് മൂന്നുമാസം കൊണ്ട് കേസില്‍ പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി. തിരുവനന്തപുരം നന്ദന്‍കോട് കൂട്ടക്കൊല കേസില്‍ പ്രതിയായ കേദല്‍ ജെന്സണ് രാജക്കെതിരെയുള്ള കുറ്റപത്രം അന്വേഷണതലവന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
തെളിവ് നശിപ്പിക്കല്‍,തീയോ മറ്റ് മാരക വസ്തുക്കളോ ഉപയോഗിച്ച് വീട് നശിപ്പിക്കുക എന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് പ്രതി കേദല്‍ ജെന്സണ് രാജക്കെതിരെ ചുമത്തിയിരിക്കുന്നത്. 92 സാക്ഷികളും 159 രേഖകളും കുറ്റപത്രത്തില്‍ ഉണ്ട്. തിരുവനന്തപുരം ഒന്നാം ക്ലാസ്മജിസ്ട്രേറ്റ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിച്ചു. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് നന്ദന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയ്ന്‍സ് കോമ്പൗണ്ടിലെ 117ാം നമ്പര്‍ വിട്ടില്‍ വച്ച് പ്രൊഫ.രാജ തങ്കം, ഭാര്യ ഡോ.ജീന്‍ പത്മ,മകള്‍ കരോളിന്, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഇതില്‍ കേദലിന്റെ അച്ഛന്, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തികരിഞ്ഞ നിലയിലും ബന്ധു ലളിതയുടെ ശരീരം വെട്ടിനുറുക്കി കവറില്‍ പൊതിഞ്ഞ്, പുഴുവഴിച്ച നിലയിലും ആയിരുന്നു.
കൊലപാതകത്തിന് ശേഷം വീടിന് തീയിട്ട് രക്ഷപ്പെട്ട കേദലിനെ തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. തുടര്‍ന്ന നടന്ന വിശദമായ ചോദ്യംചെയ്യലിലും തെളിവെടുപ്പിലും പ്രതി കേദല്‍ കുറ്റസമ്മതം നടത്തി. ആസ്ട്രല്‍ പ്രൊജക്ഷന് എന്ന സാത്താന് സേവയുടെ ഭാഗമായാണ് കൊലനടത്തിയതെന്നും ഇത് പ്രതിയുടെ മാനസിക നില തകര്‍ത്തുവെന്നും പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയില്‍ കഴിയുന്ന കേദല്‍ ജെന്സണ് രാജ, വിചാരണ നേരിടാന്‍ മാനസികാരോഗ്യപരമായി സജ്ജമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേസിന്റെ തുടര്‍നടപടികള്‍ നിര്‍ണ്ണായകമാണ്.