കോഴിക്കോട് ∙ തദ്ദേശഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജന കാര്യത്തിൽ മുസ്‍ലിംലീഗിനെ മാത്രം കുറ്റപ്പെടുത്തുന്നതു ശരിയല്ലെന്നു മന്ത്രി രമേശ് ചെന്നിത്തല. മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ലീഗ് അമിതാവേശം കാട്ടിയിട്ടില്ല. യുഡിഎഫ് കൂട്ടായാണ് എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളത്. തിരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടത്താൻ തീരുമാനിച്ചിട്ടില്ല. സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്തണം എന്നതാണ് യുഡിഎഫിന്റെ ആവശ്യം. തിങ്കളാഴ്ച തിരഞ്ഞെടുപ്പു കമ്മിഷനുമായി മന്ത്രിമാർ ചർച്ച നടത്തും. ഇതിനുശേഷം കാര്യങ്ങൾ തീരുമാനിക്കും.
തിരുവനന്തപുരം സിഇടി സംഭവത്തിൽ അന്വേഷണം ശരിയായ ദിശയിലാണ് നീങ്ങുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയുധം സൂക്ഷിച്ചിട്ടുണ്ടെന്നു പരാതി ലഭിച്ചാൽ പൊലീസ് നടപടി സ്വീകരിക്കും. സംഭവത്തിൽ ശക്തമായ നടപടിയായിരിക്കും പൊലീസ് കൈക്കൊള്ളുക. പൊലീസിനെ കണ്ട് ആരും ഓടേണ്ട കാര്യമില്ല. കുറ്റം ചെയ്യാത്തവർ പൊലീസിനെ ഭയക്കേണ്ട കാര്യമില്ല. ഓണക്കാലത്ത് വ്യാജ മദ്യം തടയാൻ എല്ലാ ക്രമീകരണവും പൊലീസ് കൈക്കൊണ്ടിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചെന്നിത്തല പിന്നീട് ഫോണിൽ ചർച്ച നടത്തി. വാർഡ് വിഭജന വിവാദത്തിൽ പിന്തുണയും അറിയിച്ചു.