കേരളത്തില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്ന് രണ്ടു മുന്നണികളേയും തറപറ്റിച്ച് കരുത്തനായി വന്ന പി.സി. ജോര്‍ജിനെ പിന്തുണച്ച് പി.സി ജോര്‍ജ് പൂഞ്ഞാറിന്‍റെ പുലിക്കുട്ടി എന്നൊരു ലേഖനം ഞാനെഴുതുകയുണ്ടായി. പക്ഷെ അത് ആനമണ്ടത്തരമായിപ്പോയി എന്നു ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു.

തുടക്കത്തില്‍ പി.സി ഒരു നീതിപാലകനായിരുന്നു. 5000 കോടി ആസ്തിയുള്ള നിസ്സാമ് എന്നു പറയുന്ന ക്രൂരനെ സെക്യൂരിറ്റിയെ കൊന്ന കേസ്സില്‍ ജയിലില്‍ അടപ്പിക്കാന്‍ കാരണം പി.സി ജോര്‍ജായിരുന്നു. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ രണ്ടു മുന്നണികളേയും തറപറ്റിച്ച പി.സി ഇപ്പോള്‍ തറയായി എന്നു മാത്രമല്ല വെറും തരം താണ കൂതറായി മാറി കഴിഞ്ഞു.

ഇദ്ദേഹത്തിന്‍റെ കണ്ഠനാളത്തില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന അസഭ്യ ശരങ്ങള്‍ മൂലം സജ്ജനങ്ങള്‍ സഹികെട്ടിരിക്കുന്നു. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഒരു നിമിഷം പോലും തുടരാന്‍ ഇദ്ദേഹത്തിന് അര്‍ഹതയില്ല. സ്ത്രീവര്‍ഗ്ഗത്തെ അടങ്കം അധിക്ഷേപിക്കുന്ന തരത്തില്‍ വെറും തെറിതൊടുത്തു വിടുന്ന ഒരു ആഭാസനായി അദ്ദേഹം തരംതാണു കഴിഞ്ഞിരിക്കുന്നു.
സ്ത്രീകളെ ആരാധിക്കുന്ന ആര്‍ഷ ഭാരതത്തിലാണ് ഇദ്ദേഹം പല സ്ത്രീകള്‍ക്കു നേരെയും ചാനലില്‍ ഇരുന്നുകൊണ്ട് തെറിയഭിഷേകം നടത്തുന്നത്. അമ്മയല്ലാതൊരു ദൈവമുണ്ടോ അതിലും വലിയൊരു കോവിലുണ്ടോ എന്ന് ശ്രീകുമാരന്‍ തമ്പിസാറെഴുതിയ ആ രണ്ടു വരികള്‍ക്ക് കൊടുക്കണം നോബല്‍ സമ്മാനം. ആ അമ്മയെ അല്ലെങ്കില്‍ സോദരിയെ നിങ്ങള്‍ വേശ്യയെന്നും വെടികളെന്നും പരസ്യമായി വിളിക്കുന്ന നിങ്ങള്‍ ഒരു മലയാളിയായി പിറന്നതില്‍ ഞങ്ങള്‍ ലജ്ജിക്കുന്നു സോദരാ. പാവം കന്യാസ്ത്രീകളെ നിങ്ങള്‍ പറഞ്ഞ വാചകം എനിക്കിവിടെ എഴുതുവാന്‍ പോലും നാണമാകുന്നു.

ദാരിദ്ര്യവൃതവും, അനുസരണവൃതവും എടുത്ത് നിസ്സാര ശമ്പളത്തിന് കന്യാമഠത്തില്‍ ഒതുങ്ങി പ്രാര്‍ത്ഥനയുമായി കഴിഞ്ഞു കൂടുന്ന ഈ ബലഹീനരായ അമ്മമാരെ നിങ്ങള്‍ക്ക് എങ്ങനെ തെറിപറയുവാന്‍ തോന്നുന്നു. കുറ്റക്കാരനെന്ന് കേരള പോലീസിന് വ്യക്തമായ തെളിവ് കിട്ടിയതിനാലാണ് സഭയുടെ ധൂര്‍ത്ത് പുത്രനെ ജയിലിലടച്ചത്. അതിനാല്‍ ആരുടെ തലയിലും ഇടിത്തീവിഴുകയില്ല, പക്ഷെ ആ ക്രൂരനാല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട പാവം കന്യാസ്ത്രീകളുടെ നേരെ നിങ്ങള്‍ തൊടുത്തു വിട്ട തെറിയഭിഷേകങ്ങള്‍ക്ക് നിങ്ങളുടെ തലയിലായിരിക്കും ഇടിത്തീവീഴുന്നത്.

അല്ലയോ പി.സി ജോര്‍ജേ ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ഉഭയകക്ഷി സമ്മതപ്രകാരം അഞ്ഞൂറു പ്രാവശ്യം ലൈംഗിക ബന്ധം ഏര്‍പ്പെട്ടാലും ആഞ്ഞൂറ്റിയൊന്നാമത് സത്രീയുടെ ഇഷ്ടപ്രകാരമല്ലെങ്കില്‍ അതിന് ബലാല്‍സംഗമെന്നാണ് പറയുന്നത്. എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും സംസാരം ശരിയല്ലെങ്കില്‍ ഒരു വ്യക്തി മാന്യനാകുന്നില്ല. അഹങ്കാരവും അധികാരവും, കയ്യൂക്കും, നിഗളവും ആള്‍ശേഷിയും നിങ്ങളെ ഭ്രാന്തനാക്കി. അത് അടുത്ത തെരഞ്ഞെടുപ്പില്‍ ജനം തിരികെ എടുത്തുകൊള്ളും. കാരണം നിങ്ങള്‍ പുലയര്‍ മഹാസഭയുടെ പ്രതിനിധികളെ അധിക്ഷേപിച്ചു, അവരുടെയൊക്കെ വിയര്‍പ്പിന്‍റെ ഫലമാണ് നമ്മുടെയൊക്കെ കൃഷിയിടങ്ങള്‍ ഇപ്പോഴും നനഞ്ഞു ഫലപുഷ്ടിയുള്ളതായിരിക്കുന്നത്, മാത്രമല്ല ഈഴവ സമുദായത്തെ നിങ്ങള്‍ തെറികൊണ്ടു മൂടിമിടുക്കനായി ഈഴവസമുദായവും അവരുടെ ആചാര്യനായ ശ്രീനാരായണ ഗുരുവിന്‍റെയും പരിശ്രമഫലമായിട്ടാണ് തീണ്ടലും തൊടീലും അയിത്തവും ഒരു പരിധിവരെയെങ്കിലും അവസാനിച്ചതും, ക്രിസ്ത്യാനികള്‍ക്കും പുറത്തിറങ്ങിനടക്കാനും സാധിച്ചതെന്നു മനസ്സിലാക്കുന്നത് തന്നായിരിക്കും.

ചില സാമ്പത്തിക ശ്രോതസ്സുകള്‍ ലക്ഷ്യമാക്കി നിങ്ങള്‍ ഭാവനയുടെ കേസില്‍ വേട്ടകാരനു പിന്തുണ നല്‍കുകയും അതുപോലെ കോടികള്‍ ആസ്തിയുള്ള ബലാല്‍സംഗ വീരനായ ഫ്രാങ്കോയ്ക്കും സപ്പോര്‍ട്ടു നല്‍കിയതിനാല്‍ താങ്കളെ കേരളത്തിലെ ജനങ്ങള്‍ വളരെ സംശയദൃഷ്ടിയോടെ മാത്രമെ ഇനി വീക്ഷിക്കുകയുള്ളു. പാര്‍ട്ടി വളര്‍ന്നുവരുവാന്‍ കോടികള്‍ കയ്യില്‍ വേണമെന്നും ജനങ്ങള്‍ക്കറിയാം.

കയ്യില്‍ ധാരാളം ധനം ഉണ്ടെങ്കില്‍ ഗുണ്ടായിസവും അധികാര സ്ഥാനങ്ങളില്‍ പിടിയും കയ്യൂക്കും ഒക്കെയുണ്ടാകും. പക്ഷെ ലിബിയയിലെ വന്‍ ഭരണാധികാരി ഗര്‍ജിക്കുന്ന സിംഹമായിരുന്ന കേണല്‍ ഗദ്ദാഫിയുടെ കദന കഥ താങ്കള്‍ കേള്‍ക്കുന്നത് നന്നായിരിക്കും.
അധികം എഴുതുന്നില്ല ദൈവത്തിന്‍ നാട് അന്വര്‍ത്ഥമാക്കിയ കേരള നാടിന്‍ സഹനത്തിന്‍ കന്യ അല്‍ഫോണ്‍സമ്മയെ അറിയുമോ? പാലാ ഭരണങ്ങാനത്തു അന്ത്യവിശ്രമം കൊള്ളുന്ന വിശുദ്ധ അല്‍ഫോന്‍സമ്മ, ആ വിശുദ്ധ കന്യകയുടെ പാത പിന്‍തുടരുന്നവരാണ് ലളിത ജീവിതം നയിക്കുന്ന കന്യാസ്ത്രീകള്‍ അവരൊക്കെ ഞങ്ങളുടെ അമ്മമാരാണ്. മദര്‍ തേരെസ അറിയുമോ? താങ്കള്‍ കുഷ്ഠരോഗികളെ മടിയിലിരുത്തി താലോലിച്ചവര്‍ക്കും ഭക്ഷണവും പാര്‍പ്പിടവും നല്‍കിയ അമ്മ ഇവരെല്ലാം ഞങ്ങളുടെ അമ്മമാരാണ്. ദൈവത്തിന്‍റെ അമ്മ കന്യക മറിയാമിനെ അറിയുമോ എങ്കില്‍ ഒരു ജപമാല ചൊല്ലി ചെയ്ത പാപത്തിന് കുറ്റം ഏറ്റു പറഞ്ഞുകൊണ്ട് നല്ലവനായി ജീവിക്കുക.

സ്നേഹത്തോടെ
ചര്‍ച്ച് സേവകസംഘം
മോന്‍സി കൊടുമണ്‍

LEAVE A REPLY

Please enter your comment!
Please enter your name here