ദുബൈ: കാലാവസ്ഥ മാറിയതോടെ ദുബൈയിൽ സമുദ്ര വിനോദസഞ്ചാര സീസണ് തുടക്കമായി. ഈ സീസണിൽ ഒമ്പത് ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്.
മിന റാശിദിലെ ഹംദാൻ ബിൻ മുഹമ്മദ് ക്രൂസ് ടെർമിനലിൽ മെയിൻ ഷിഫ് എന്ന കപ്പൽ എത്തിയതോടെയാണ് സീസണ് ഔദ്യോഗിക തുടക്കമായത്. കഴിഞ്ഞ വർഷം 98 കപ്പലിലായി 3.38 ലക്ഷം യാത്രക്കാരാണ് എത്തിയത്. കോവിഡിന് ശേഷമുള്ള തിരിച്ചുവരവായിരുന്നു കഴിഞ്ഞ വർഷത്തേതെങ്കിൽ കൂടുതൽ ഊർജം പകരുന്നതായിരിക്കും ഈ സീസൺ.
മനി റാശിദിലാണ് ഏറ്റവും കൂടുതൽ സന്ദർശകരെ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം മൂന്ന് ലക്ഷത്തിൽ താഴെ സന്ദർശകരാണ് ഇവിടെ എത്തിയതെങ്കിൽ ഇക്കുറി ആറ് ലക്ഷം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. ഷാമൽ ഹോൾഡിങ്സിന് കീഴിലുള്ള ദുബൈ ഹാർബറിലും ലക്ഷക്കണക്കിനാളുകൾ എത്തുമെന്നാണ് പ്രതീക്ഷ. കൈറ്റ് ബീച്ച്, ജുമൈറ സബീൽ സറേ, സ്കൈഡൈവ് ദുബൈ, ഡീബ് ഡൈവ് ദുബൈ, എക്സ് ദുബൈ, ദുബൈ ഫിലിംസ് എന്നിവയെല്ലാം ദുബെ ഹാർബറിന് കീഴിലാണ്. ഇറ്റലി, യു.കെ, ജർമനി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരെയാണ് കൂടുതലും പ്രതീക്ഷിക്കുന്നത്. ഖത്തർ ലോകകപ്പും ദുബൈയിലെ സമുദ്ര വിനോദ സഞ്ചാരമേഖലക്ക് ഊർജം പകരും.
വിദേശ രാജ്യങ്ങളിൽനിന്ന് കപ്പലിൽ ദുബൈയിലെത്തിയശേഷം ദോഹയിലേക്ക് പോകുന്നവർ നിരവധിയാണ്. ലോകകപ്പിന്റെ ഔദ്യോഗിക ഫാൻഫെസ്റ്റ് നടക്കുന്നതും ദുബൈ ഹാർബറിലാണ്.