ബാര്‍ കോഴ കേസ് അട്ടിമറിയില്‍ ശങ്കര്‍ റെഡ്ഡിക്കെതിരായ പ്രാഥമിക അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് എസ് പി ആര്‍ സുകേശനെതിരെയും കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്.

അതേസമയം ശങ്കര്‍ റെഡ്ഡി ഏകപക്ഷീയമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. എന്നാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ തെളിവില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.

ഫെബ്രുവരി ഏഴിനാണ് റിപ്പോര്‍ട്ട് കോടതി പരിഗണിക്കുക. അന്വേഷണോദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശനുമേല്‍, വിജിലന്‍സ് ഡയറക്ടറായിരുന്ന ശങ്കര്‍റെഡ്ഡി സമ്മര്‍ദംചെലുത്തി കേസ് അട്ടിമറിച്ചെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

സമ്മര്‍ദത്തെത്തുടര്‍ന്ന് സുകേശന്‍ കേസ്ഡയറി തിരുത്തിയെന്നും ഹര്‍ജിയില്‍ കുറ്റപ്പെടുത്തിയിരുന്നു. കേസന്വേഷണം സംബന്ധിച്ച് ശങ്കര്‍റെഡ്ഡി സുകേശന് അയച്ച കത്തുകളായിരുന്നു ഹര്‍ജിയുടെ അടിസ്ഥാനം.

കെ.എം.മാണിക്ക് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍വെച്ച് പത്തുലക്ഷം രൂപ നല്‍കുന്നതുകണ്ടു എന്ന അമ്പിളിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് ശങ്കര്‍റെഡ്ഡി സുകേശനുള്ള കത്തില്‍ പറഞ്ഞിരുന്നു. ടെലിഫോണ്‍ രേഖകള്‍ ആരോപണം ശരിവയ്ക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

ബാറുടമ ബിജു രമേശിന്റെ ഡ്രൈവറായിരുന്നു അമ്പിളി. ബാറുടമകള്‍ മാണിക്ക് അനുകൂലമായി മൊഴിമാറ്റിയതിലും വിശ്വാസ്യതയില്ലെന്ന് ശങ്കര്‍റെഡ്ഡി സുകേശനുള്ള കത്തില്‍ പറയുന്നുണ്ട്.

വ്യക്തമായ തെളിവുകള്‍ മാണിക്കെതിരെ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കണമെന്നും ശങ്കര്‍റെഡ്ഡി സുകേശനു നിര്‍േദശം നല്‍കിയിരുന്നു. ഈ നിര്‍േദശങ്ങള്‍ അന്വേഷണോദ്യോഗസ്ഥനായ സുകേശനെ സമ്മര്‍ദത്തിലാക്കിയോ എന്നാണ് വിജിലന്‍സ് അന്വേഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here