കൊച്ചി:നടിയെ ഉപദ്രവിച്ച കേസില്‍ മറ്റൊരു നടന്‍ കൂടി ഗൗരവമായ അന്വേഷണം നേരിടുന്നു. കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഭാര്യ കാവ്യാമാധവന്റെ മൊഴിയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസിന് ലഭിച്ചതെന്നാണ് സൂചന. അതേസമയം ‘അമ്മ’ സംഘടനയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആലുവ പൊലീസ് ക്ലബില്‍ വിളിച്ചുവരുത്തിയാണു രണ്ടര മണിക്കൂര്‍ മൊഴിയെടുത്തത്. കേസില്‍ ഉപദ്രവിക്കപ്പെട്ട നടിയും പ്രതിയായ നടന്‍ ദിലീപുമായുള്ള ശത്രുതയുടെ തുടക്കം ‘അമ്മ’യുടെ സ്റ്റേജ് ഷോ പരിശീലനത്തിനിടയിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഈ പരിശീലന ക്യാംപിലെ സജീവ സാന്നിധ്യമായിരുന്നു ബാബു. അവിടെ നടിയും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടായതിനു ബാബു സാക്ഷിയാണ്. ദിലീപിന്റെ എല്ലാ സ്റ്റേജ് ഷോകളുടെയും സംഘാടനത്തില്‍ ബാബുവുണ്ടായിരുന്നു. വിദേശത്തെ ദിലീപിന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ചും ബാബുവിന് അറിവുണ്ടെന്നാണു പൊലീസിന്റെ നിഗമനം.
‘അമ്മ’യും ദിലീപുമായി ബന്ധപ്പെട്ട ചില രേഖകളും ബാബു പൊലീസിനു കൈമാറിയിട്ടുണ്ട്. കേസും സംഘടനയുമായി ബന്ധപ്പെട്ടു തനിക്കറിയാവുന്ന കാര്യങ്ങള്‍ പൊലീസിനോടു വെളിപ്പെടുത്തിയതായി മൊഴിയെടുപ്പിനുശേഷം ബാബു പ്രതികരിച്ചു. സ്റ്റേജ് ഷോ പരിശീലനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്നതു നടി കാവ്യയാണ്. കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) ഇതേ ക്യാംപില്‍ എത്തിയതിനു തെളിവുണ്ട്.
ദിലീപും കാവ്യയും അവസാനമായി ഒരുമിച്ച് അഭിനയിച്ച സിനിമയുടെ കൊല്ലം തേവലക്കരയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുണ്ടായിരുന്നതിന്റെ തെളിവുകളും പൊലീസിനു ലഭിച്ചിട്ടുണ്ട്. സുനില്‍ ഓടിച്ച കാറില്‍ കാവ്യ സഞ്ചരിച്ചിട്ടുണ്ടോയെന്നു പൊലീസ് പരിശോധിക്കുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ടു കാവ്യയെ ചോദ്യം ചെയ്തപ്പോള്‍ സുനിലിനെ അറിയില്ലെന്നാണു പറഞ്ഞത്. ഇതു വസ്തുതാപരമല്ലെന്നു ബോധ്യപ്പെട്ടതോടെ കാവ്യയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണു പൊലീസ്. ഇതിനിടെ, നടനും എംഎല്‍എയുമായ മുകേഷിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തെന്നു സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസും മുകേഷും നിഷേധിക്കുകയാണ്. കേസിലെ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍ മുകേഷിന്റെ ഡ്രൈവറായിരുന്നു സുനില്‍. ചാലക്കുടിയില്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ആഡംബര സിനിമാസമുച്ചയം നിര്‍മിച്ചതു സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്നു പരാതി നല്‍കിയ കെ.സി. സന്തോഷ്‌കുമാറിനെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുത്തു. ദിലീപിന്റെ സാമ്പത്തിക, റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചാണു സന്തോഷിനോടു പൊലീസ് ചോദിച്ചറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here