വാഷിങ്‌ടൺ:ഉക്രയ്‌ൻ യുദ്ധത്തിനായി റഷ്യ ചൈനയോട് സൈനിക സഹായം ആവശ്യപ്പെട്ടെന്ന് അമേരിക്ക. പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്. തൊട്ടുപിന്നാലെ, വാദത്തെ പിന്താങ്ങി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും രംഗത്തെത്തി.
റഷ്യ ചൈനയുമായി നേരിട്ട് ചർച്ച നടത്തുകയാണെന്നും റഷ്യക്ക് ആയുധസഹായം നൽകിയാൽ ചൈന ഗുരുതര പ്രത്യാഘാതം നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.എന്നാൽ, അമേരിക്ക ചൈനയ്ക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് ചൈനീസ് വിദേശമന്ത്രാലയ വക്താവ് ഷാവോ ലിജിയൻ വ്യക്തമാക്കി. ഉക്രയ്‌നിലെ സ്ഥിതിഗതികളിൽ ചൈനയ്ക്ക് അതീവമായ ആശങ്കയുണ്ടന്നും രാജ്യത്ത് വേഗത്തിൽ സമാധാനം പുനഃസ്ഥാപിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വാഷിങ്‌ടണിലെ ചൈനീസ് എംബസി വക്താവ് ലിയു പെൻഗ്യു പറഞ്ഞു.