കുവൈത്തിലെ സിക്സ്ത് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. ഒരാളെ പരുക്കുകളോടെ ജഹ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനം കൂട്ടുമാക്കൽ കുട്ടന്റെ മകൻ മുരളി (48), എറണാകുളം മേത്തല കുറുപ്പുംപടി പാലക്കപ്പിള്ളി വീട്ടിൽ ചെറിയാൻ പി വർക്കി (ബൈജു -39)എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. തിരുവനന്തപുരം സ്വദേശി യൂജിൻ ആണ് പരുക്കുകളോടെ ജഹ്റ ആശുപത്രിയിലുള്ളത്. ചെറുകിട വ്യാപാരസ്ഥാപനത്തിൽ ജോലിചെയ്യുന്ന മൂന്നുപേരും വ്യാപാര ആവശ്യാർഥം ഒരുവാഹനത്തിൽ പോകുമ്പോഴാണ് അപകടം.
ഇവർ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി ട്രക്കുമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തകർന്ന് തരിപ്പണമായി. കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ക്ലിനിക്കിൽ ജോലിചെയ്യുന്ന സ്റ്റാഫ് നഴ്സ് മഞ്ജുവാണ് മരിച്ച വർക്കി ചെറിയാന്റെ ഭാര്യ. മക്കൾ: ചെസിൽ ചെറിയാൻ, കാൻഡസ്. മുരളിയുടെ ഭാര്യ സജിത രണ്ടാഴ്ച മുൻപാണ് കുവൈത്തിൽ എത്തിയത്. താമസാനുമതിരേഖ ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നതേയുള്ളൂ.