ഇന്ത്യയിലെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോകളുടെ പ്രദർശനവും ചർച്ചയും ജർമ്മനിയിലെ ബെർലിനില്‍ നടന്നു. 2021 ലെ ബെർലിൻ ആർട്ട് പ്രൈസ് ജേതാവും ബെർലിൻ കേന്ദ്രമാക്കി കലാപ്രവർത്തനങ്ങൾ നടത്തിവരുന്ന മലയാളി കലാകാരൻ സാജൻ മണിയുടെ ‘വേക്കപ് കോൾ ഫോർ മൈ ആങ്‌സെസ്റ്റെർസ്’ എന്ന പുതിയ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് കലാപ്രദർശനം.(photo exhibition in berlin about dalit tribal periods)
ആദ്യകാല ദളിത്- ആദിവാസി ഫോട്ടോഗ്രാഫുകളിൽ അന്തർലീനമായ ജാതി അടിമത്തം, സാംസ്കാരിക കൊള്ള, കൊളോണിയൽ നോട്ടം, തദ്ദേശീയ ജീവിതങ്ങളുടെ പാർശ്വവൽക്കരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്ക് കേരള ചരിത്ര കൗൺസിൽ മുൻ ചെയർപേഴ്‌സൺ പ്രൊഫ. സനൽ മോഹൻ നേതൃത്വം നൽകി. ഗവേഷകരായ ഡോ. വിനിൽ പോൾ, ആന്റണി ജോർജ് കൂത്താനാടി, ഹബീബ ഇൻസാഫ് എന്നിവർ പങ്കെടുത്തു.
പ്രദർശനവുമായി ബന്ധപ്പെട്ട് ഹംബോൾട് യൂണിവേഴ്സിറ്റിയിൽ നടന്ന ചർച്ചക്ക് ആന്ത്രോപോളജിസ്റ്റും ചരിത്രകാരനുമായ ഗജേന്ദ്രൻ അയ്യാദുരൈ നേതൃത്വം നൽകി. ഒക്ടോബർ 28 മുതൽ നവംബർ 15 വരെ ബെർലിനില്‍ നടക്കുന്ന കലാപ്രദർശനത്തിൽ രാജ്യശ്രീ ഗുഡി (ആംസ്റ്റർഡാം), കിർത്തിക കൈയ്‌ൻ (ഓസ്ട്രേലിയ) കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഉപേന്ദ്രനാഥ് ടി ആർ എന്നിവർ പങ്കെടുക്കുന്നുണ്ട്. ഡിസംബർ മാസം മുതൽ കേരളത്തിലെ വിവിധ സർവകലാശാലകളിൽ സാജൻ മണിയുടെ കലാ-ഗവേഷണ പദ്ധതികളുടെ തുടർ ചർച്ചകൾ നടക്കും.
ബെർലിൻ നിയമനിർമ്മാണസഭയുടെ സാമ്പത്തിക സഹകരണത്തോടുകൂടി നടക്കുന്ന ഈ കലാപ്രദർശനം ഇതിനകം വൻ ജനശ്രദ്ധയാണ് പിടിച്ചുപറ്റിയിരിക്കുന്നത്. ബെർലിനിലെ എത്തനോഗ്രാഫിക് മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആയിരക്കണക്കിന് ഫോട്ടോകളിൽ നിന്നും കേരളത്തിലെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോകൾ കഴിഞ്ഞ വർഷമാണ് സാജൻ മണി തന്റെ കലാ ഗവേഷണത്തിനിടയിൽ കണ്ടെടുക്കുന്നത്.