ലണ്ടന്‍: ഏഴുവര്‍ഷത്തെ പ്രണയത്തിന് ശേഷം, വേര്‍പിരിയാനാകില്ലെന്ന് മനസ്സിലായതോടെ കന്യാസ്ത്രീയും പുരോഹിതനും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ഏറെ വെല്ലുവിളികള്‍ നേരിട്ട്, ബ്രഹ്‌മചര്യം ഉപേക്ഷിച്ചാണ് ഇരുവരും പ്രണയസാഫല്യത്തിനായി ഇറങ്ങിത്തിരിച്ചത്. ബിബിസി പുരോഹിതന്റെയും കന്യാസ്ത്രീയുടെയും വിവാഹ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതോടെ സംഭവം ലോകമറിഞ്ഞു. കന്യാസ്ത്രീയായി ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിസ്റ്റര്‍ മേരി എലിസബത്ത് എന്നറിയപ്പെടുന്ന ലിസ ടിങ്ക്ലര്‍ പുരോഹിതനായ ഫ്രിയാര്‍ റോബര്‍ട്ടിനെ വിവാഹം ചെയ്തത്. റോമന്‍ കത്തോലിക്കാ മതവിഭാഗത്തില്‍പ്പെട്ട ലങ്കാഷെയറിലെ പ്രെസ്റ്റണിലെ കോണ്‍വെന്റില്‍ 19 വയസ്സ് മുതല്‍ ടിങ്ക്ലര്‍ കന്യാസ്ത്രീയായിരുന്നു.

2015-ല്‍ ഓക്സ്ഫോര്‍ഡില്‍ നിന്നുള്ള പുരോഹിതനായ ഫ്രിയാര്‍ റോബര്‍ട്ടിനെ കോണ്‍വെന്റില്‍ കണ്ടുമുട്ടി. തുടര്‍ന്ന് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഒരിക്കല്‍ പുരോഹിതനായ റോബര്‍ട്ട് ഓക്‌സ്‌ഫോര്‍ഡിലെ പ്രിയറിയില്‍ സന്ദര്‍ശനത്തിനെത്തി. റോബര്‍ട്ടിന് കഴിയ്ക്കാന്‍ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കാന്‍ മുറിയില്‍ പോയ സമയത്ത് ഇരുവരും തനിച്ചായി. ഇതിന് മുമ്പ് റോബര്‍ട്ട് പ്രസംഗിക്കുന്നതാണ് ടിങ്ക്‌ലര്‍ കണ്ടിരുന്നത്. ആദ്യമായാണ് റോബര്‍ട്ടിനൊപ്പം മുറിയില്‍ ഒറ്റക്ക് നില്‍ക്കുന്നത്. റോബര്‍ട്ട് മുറിയില്‍ നിന്ന് പുറത്തുപോകാന്‍ ഇറങ്ങിയപ്പോള്‍ ടിങ്ക്ലറിന്റെ കൈ തന്റെ കൈയില്‍ തട്ടിയെന്നും അത് ഒരു ഊര്‍ജ്ജം അഴിച്ചുവിട്ടെന്നും റോബര്‍ട്ട് പറഞ്ഞു.

പിന്നീടുള്ള പരിചയം പ്രണയമാണെന്ന് ഇരുവരും തിരിച്ചറഞ്ഞു. സാധാരണ പ്രണയ വികാരങ്ങളെക്കാള്‍ കൂടുതല്‍ ഇരുവരും ചിന്തിക്കാന്‍ തുടങ്ങിയെന്നും ഇരുവരും ബിബിസിയോട് പറഞ്ഞു. കണ്ടുമുട്ടി ഒരാഴ്ചക്ക് ശേഷം വിവാഹം കഴിയ്ക്കാമോ എന്ന് ചോദിച്ച് റോബര്‍ട്ട് ഒരു കത്തയച്ചു. പ്രണയബന്ധം പിന്നീട് ഉന്നതരെ അറിയിച്ചു. എന്റെ എല്ലാ സാമഗ്രികളുമെടുത്ത് മഠത്തിന് പുറത്തിറങ്ങി. ഒരിക്കലും സിസ്റ്റര്‍ മേരി എലിസബത്ത് ആയി അങ്ങോട്ട് മടങ്ങില്ലെന്ന് തീരുമാനിച്ചു. സന്ന്യാസം ഉപേക്ഷിക്കാനുള്ള തീരുമാനത്തില്‍ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ അതില്‍ ഖേദിക്കുന്നില്ലെന്ന് ദമ്പതികള്‍ വെളിപ്പെടുത്തി.

നോര്‍ത്ത് യോര്‍ക്ക്‌ഷെയറിലെ ഹട്ടണ്‍ റഡ്ബി ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. താന്‍ ഇനി കര്‍മ്മലീറ്റ് ഓര്‍ഡറില്‍ അംഗമല്ലെന്ന് കാണിച്ച് റോമില്‍ നിന്ന് ഒരു കത്ത് ലഭിച്ചതായി റോബര്‍ട്ട് വെളിപ്പെടുത്തി. ടിങ്ക്ലര്‍ ആശുപത്രിയില്‍ ജോലിക്ക് കയറി. റോബര്‍ട്ട് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ അംഗീകരിക്കപ്പെടുകയും പ്രാദേശിക പള്ളിയുടെ വികാരി ആയി ജോലി നോക്കുകയും ചെയ്യുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here