ഇസ്രയേൽ-ഹമാസ് ആക്രമണം അഞ്ചാം ദിവസമാകുമ്പോൾ കരമാർഗം ആക്രമണത്തിനൊരുങ്ങി ഇസ്രായേൽ. ആയിരക്കരണക്കിന് ഇസ്രയേല്‍ സൈനികര്‍ ഗാസ അതിര്‍ത്തിയില്‍ തമ്പടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഏത് നിമിഷവും അതിർത്തിയിൽ കരയുദ്ധം ആരംഭിച്ചേക്കാം.
തങ്ങളുടെ രാജ്യത്ത് കടന്നുകയറി ആക്രമണം നടത്തിയ ഹമാസിന്റെ നേതാക്കളെ ഒന്നടങ്കം വധിക്കുമെന്ന നിലപാടിലാണ് ഇസ്രയേൽ. ഗാസ ഇനിയൊരിക്കലും പഴയത് പോലെ ആയിരിക്കില്ലെന്നു ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലട്ട് പ്രഖ്യാപിച്ചു. ഹമാസിന്റെ നേതൃനിരയെ ഇല്ലാതാക്കുകയാണ് മുഖ്യ ലക്ഷ്യമെന്ന് ഇസ്രയേൽ പ്രതിരോധ വക്താവും വ്യക്തമാക്കി. ”ഹമാസ് ഇത് തുടങ്ങിവെച്ചു, എന്നാൽ ഇത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കുമെന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് മാർക്ക് റജവ് പറഞ്ഞു.
അതേസമയം ഗാസയില്‍ 12 ദിവസത്തേക്കുള്ള ഭക്ഷണവും വെള്ളവും മാത്രമേയുള്ളൂ എന്നാണ് യു എന്‍ അറിയിച്ചിരിക്കുന്നത്. വൈദ്യുതിയും ഗാസയില്‍ തീര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനിടെ അമേരിക്കയുടെ ആദ്യ സൈനീക കപ്പല്‍ ഇസ്രയേല്‍ തീരത്തണഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലാണ് ആണവശേഷിയുള്ള വിമാനവാഹിനി കപ്പല്‍ ജെറാള്‍ഡ് ഫോഡുള്ളത്. ഹമാസിനെതിരായ യുദ്ധത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. വലിയ സൈനിക സംവിധാനം കപ്പലില്‍ ഉണ്ടാകും.