ഇസ്രയേൽ വ്യോമാക്രമണം തുടരുന്ന ഗാസ ദുരിത മുനമ്പായി മാറുന്നു. ഇസ്രയേൽ ആക്രമണത്തിൽ ഗാസയിലെ ജനങ്ങൾ ഭക്ഷണവും കുടിവെള്ളവും വൈദ്യുതിയും ഇല്ലാതെ ദുരിതത്തിലായി. ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകളില്ല. ആക്രമണം തുടങ്ങിയ ശനിയാഴ്ച മുതൽ ലക്ഷക്കണക്കിന് ഗാസ നിവാസികൾ ഭക്ഷ്യക്ഷാമം നേരിടുന്നതായാണ് യുഎൻ റിപ്പോർട്ട്. ഗാസയിൽ അവശ്യ വസ്തുക്കളുടെ വിതരണം അനുവദിക്കണമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യൻ യൂണിയനും ആവശ്യപ്പെട്ടു. എല്ലാ വിധത്തിലും ജനജീവിതം ദുസഹമാകുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു.
അതേസമയം, ഗാസയിലെ ഹമാസിന്റെ കമാൻഡോ യൂണിറ്റ് ആസ്ഥാനങ്ങൾ ബോംബിട്ട് തകർത്തുവെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. എന്നാൽ ഇനിയും കരയുദ്ധം ആരംഭിച്ചിട്ടില്ല. അതിർത്തിയിൽ തയാറായി നിൽക്കുന്ന ആയിരക്കണക്കിന് ഇസ്രയേൽ സൈനികർക്ക് ഗാസയിലേക്ക് കടക്കാനുള്ള നിർദേശം ഇനിയും നൽകിയിട്ടില്ല.
അതിനിടയിൽ ബന്ദികളെ വിട്ടയ്ക്കാൻ ഹമാസുമായി ചർച്ച നടത്താൻ ഒരുങ്ങുകയാണ് തുർക്കി. സൗദി കീരീടാവകാശിയും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും തമ്മിൽ ടെലഫോൺ സംഭാഷണം നടത്തി. ഗാസയിൽ കരയുദ്ധത്തിനായി ഇസ്രയേൽ തയ്യാറെടുക്കുന്നതിനിടെ പ്രത്യേക ദൗത്യവുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രയേലിലേക്ക് യാത്ര തിരിച്ചു. ഇരുപക്ഷത്തുമായി രണ്ടായിരത്തി അഞ്ഞൂറോളം പേരാണ് ഇതിനോടകം മരിച്ചത്.