ആരോപണങ്ങളുടെ പുകമറ സൃഷ്ടിച്ച് ഒളിച്ചോടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വൻവികസനപദ്ധതികൾ മാത്രമല്ല, കേരളത്തിന് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസം പകർന്നു നൽകിയതാണ് യുഡിഫ് സർക്കാരിന്റെ പ്രധാന നേട്ടം. ജനങ്ങളുടെ കോടതിയിലേക്കാണ് പോകുന്നതെന്നും ജനങ്ങൾ തീരുമാനമെടുക്കുമെന്നും വിടവാങ്ങൽ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം,കണ്ണൂർവിമാനത്താവളം, കൊച്ചിമെട്രോ , സ്്മാർട്ട് സിറ്റി എന്നിവ മുഖ്യമന്ത്രി നേട്ടങ്ങളുടെ പട്ടികയിൽ ഊന്നിപറഞ്ഞു. കേരളത്തിന് വികസന പാതയിൽ മുന്നേറാൻ ആത്മവിശ്വാസം പകരാനായി. പ്രതിപക്ഷത്തെ കടന്നാക്രമിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങളും പ്രതിസന്ധികളും അവതരിപ്പിച്ചത്.
വികസനവും കരുതലും മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളിലൂടെ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ഉണ്ടാക്കാനായത്. ആരോപണങ്ങൾ കേട്ട് പിന്നോട്ട് പോകില്ല. ഒരുമിച്ച് പ്രവർത്തിച്ചാൽകേരളത്തിന് എന്ത് നേട്ടവും സ്വന്തമാക്കാം എന്ന്് തെളിയിക്കാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചാം വാർഷിക ആഘോഷം, യുഡിഎഫ് സർക്കാരിന്റെ വിടവാങ്ങൽ ചടങ്ങുകൂടിയായി. മുൻധനമന്ത്രി കെ.എം.മാണിയും വേദിയിലുണ്ടായിരുന്നു. മറ്റ് പരിപാടികളിൽ പങ്കെടുക്കുകയായിരുന്നതിനാൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ചടങ്ങിനെത്തിയില്ല.