മെല്‍ബണ്‍: ട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സിംബാബ്വെയെ തകര്‍ത്ത് സെമി പ്രവേശനം ആഘോഷമാക്കി ഇന്ത്യ. 71 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ടു പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. നവംബര്‍ 10-ന് നടക്കുന്ന സെമിയില്‍ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യ ഉയര്‍ത്തിയ 187 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും ഹാര്‍ദിക് പാണ്ഡ്യയുമാണ് സിംബാബ്‌വെയെ തകര്‍ത്തത്.

22 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റയാന്‍ ബേളിനും 24 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സിക്കന്തര്‍ റാസയ്ക്കും മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്.

വെസ്ലി മധെവെരെ (0), ക്യാപ്റ്റന്‍ ക്രെയ്ഗ് ഇര്‍വിന്‍ (13), റെഗിസ് ചക്കാബവ (0), സീന്‍ വില്യംസ് (11) എന്നിവര്‍ക്കാര്‍ക്കും തന്നെ ഇന്ത്യന്‍ ബൗളിങ്ങിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ്, കെ.എല്‍ രാഹുല്‍ എന്നിവരുടെ ഇന്നിങ്സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

പതിവ് വെടിക്കെട്ട് പ്രകടനം തുടര്‍ന്ന സൂര്യ വെറും 25 പന്തില്‍ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 61 റണ്‍സോടെ പുറത്താകാതെ നിന്നു.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 50 കടന്ന രാഹുല്‍ 35 പന്തുകള്‍ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 51 റണ്‍സെടുത്തു.

ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഈ മത്സരത്തിലും ക്യാപ്റ്റന്‍ രോഹിത്തിന് തിളങ്ങാനായില്ല. 13 പന്തില്‍ നിന്ന് 15 റണ്‍സ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സംഭാവന. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച രാഹുല്‍ – വിരാട് കോലി സഖ്യം 60 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യന്‍ ഇന്നിങ്സ് ട്രാക്കിലാക്കി. ഇതിനിടെ 25 പന്തില്‍ നിന്ന് 26 റണ്‍സെടുത്ത കോലി സീന്‍ വില്യംസിനെ സിക്സറിന് പറത്താനുള്ള ശ്രമത്തിനിടെ 12-ാം ഓവറില്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ രാഹുലും മടങ്ങി.

ദിനേഷ് കാര്‍ത്തിക്കിന് പകരം ഇത്തവണ ആദ്യമായി അവസരം കിട്ടിയ ഋഷഭ് പന്ത് പൂര്‍ണ പരാജയമായി. അഞ്ച് പന്തില്‍ നിന്നും മൂന്ന് റണ്‍സ് മാത്രം നേടിയ താരം റയാന്‍ ബേളിന് ക്യാച്ച് നല്‍കി പുറത്തായി. എന്നാല്‍ ഒരറ്റത്ത് നിലയുറപ്പിച്ച സൂര്യകുമാര്‍ യാദവ് പതിവുപോലെ തകര്‍ത്തടിച്ചുതുടങ്ങി. അഞ്ചാം വിക്കറ്റില്‍ ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് 65 റണ്‍സാണ് സൂര്യ ഇന്ത്യന്‍ സ്‌കോറിലേക്ക് ചേര്‍ത്തത്. അവസാന ഓവറുകളില്‍ സൂര്യ തകര്‍ത്താടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 186-ല്‍ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here