ഐപിഎല്ലിൽ വീണ്ടും വിരാട് കോഹ്‌ലിക്ക് നിർഭാഗ്യം. കന്നി ഐപിഎൽ സെഞ്ചുറി നേടി ടീമിന് മികച്ച സ്കോർ നൽകിയിട്ടും ഗുജറാത്ത് ലയൺസിനോട് ആറു വിക്കറ്റിന് തോറ്റു. 181 റൺസ് വിജയലക്ഷ്യം ഗുജറാത്ത് മൂന്നു പന്ത് ബാക്കിയാക്കി മറികടന്നു.
റോയൽ ചലഞ്ചേഴ്സ് തോറ്റെങ്കിലും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ സെഞ്ചുറി തന്നെയായിരുന്നു കളിയുടെ ആവേശം. വാട്സണും ഡിവില്ലിയേഴ്സും പെട്ടെന്ന് മടങ്ങിയതോടെ ഉത്തരവാദിത്തം ഏറ്റെടുത്ത കോഹ്‌ലി ശ്രദ്ധയോടെ ബാറ്റുവീശി. 40 പന്തിൽ അർധസെഞ്ചുറി.
മൂന്നാം വിക്കറ്റിലെ കൂട്ടാളി ലോകേഷ് രാഹുൽ ആക്രമിച്ചു കളിച്ചതോടെ കോഹ്‌ലിയും ഗിയർ മാറ്റി. ഇന്നിങ്സിലെ അവസാന ഓവറിൽ ഡ്വെയ്ൻ ബ്രാവോയെ 15 റൺസടിച്ച കോഹ്‌ലി അവസാന പന്ത് ബൗണ്ടറി കടത്തി നൂറ് തികച്ചു. രണ്ടാമത്തെ അൻപത് റൺസ് വെറും 23പന്തിലാണ്.
ലോകേഷ് രാഹുലിന്റെ 51 റൺസ് കൂടിചേർന്നതോടെ റോയൽ ചലഞ്ചേഴ്സ് രണ്ടിന് 181. മറുപടി ബാറ്റിങ്ങിൽ ഡ്വെയ്ൻ സ്മിത്തും ബ്രണ്ടൻ മക്കല്ലവും അതിവേഗം സ്കോർ ഉയർത്തി.
ഇരുവരും പുറത്തായതോടെ മൂന്നാം വിക്കറ്റിൽ സുരേഷ് റെയ്നയും ദിനേശ് കാർത്തിക്കും വിക്കറ്റ് കളയാതെ നോക്കി. റെയ്ന 28 റൺസിൽ വീണെങ്കിലും 50 റൺസെടുത്ത ദിനേശ് കാർത്തിക് ഗുജറാത്ത് ലയൺസിന് നാലാം ജയം സമ്മാനിച്ചു.