ഫിഫയുടെ ബെസ്റ്റ് ഫുട്‌ബോൾ അവാർഡിനുള്ള ഫൈനൽ ലിസ്റ്റിൽ പോർച്ചുഗൽ, റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയും അർജന്റീന, ബാഴ്‌സലോണ താരം ലയണൽ മെസിയും ഫ്രാൻസ്, അത്‌ലറ്റികോ മാഡ്രിഡ് താരം അന്റോണിയോ ഗ്രീസ്മാനും ഇടംപിടിച്ചു. വനിതകളുടെ ലിസ്റ്റിൽ മെലാനി ബെറിങ്ങർ (ജർമനി, ബയേൺ മ്യൂണിച്ച് എഫ്.സി), കാർലി ല്യോയ്ഡ് (യു.എസ്.എ, ഹോസ്റ്റൺ ഡാഷ്), മാർത്ത (ബ്രസീൽ, റോസെൻഗാർഡ് എഫ്.സി) എന്നിവരും ഇടം നേടി.
മികച്ച പുരുഷ പരിശീലകരുടെ പട്ടികയിൽ ലെസ്റ്റർ സിറ്റിയുടെ ക്ലോഡിയോ റനൈറി, പോർച്ചുഗൽ ദേശീയ കോച്ച് ഫെർണാണ്ടോ സാന്റോസ്, റയൽ മാഡ്രിഡ് കോച്ച് സിനദിൻ സിദാൻ എന്നിവർ ഉൾപ്പെട്ടപ്പോൾ വനിതാ പരിശീലകരുടെ ലിസ്റ്റിൽ അമേരിക്കൻ വനിതാ ദേശീയ ടീം കോച്ച് ജിൽ എല്ലിസ്, ജർമൻ ദേശീയ കോച്ച് സിൽവിയ നീഡ്, സ്വീഡൻ ദേശീയ കോച്ച് പിയ സന്താഗ് എന്നിവരാണ് ചേക്കേറിയത്.
ദേശീയ ടീമിന്റെ പരിശീലകരും നായകരും പങ്കെടുക്കുന്ന വോട്ടെടുപ്പിലൂടെ 50 ശതമാനത്തോളം തീരുമാനം കൈക്കൊള്ളുന്ന വിധമാണ് ഫിഫ ബെസ്റ്റ് ഫുട്‌ബോൾ അവാർഡ്. ബാക്കി വരുന്ന 50 ശതമാനം ആരാധകരുടെ ഓൺലൈൻ വോട്ടിങ്ങിന്റെ അടിസ്ഥാനത്തിലാണ് നിർണ്ണയിക്കുക. വോട്ടിങ്ങിന് മേൽനോട്ടം വഹിക്കുന്നത് സ്വിറ്റ്‌സർലൻഡിലെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് എന്ന സ്വതന്ത്ര ഏജൻസിയാണ്.