ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്രിൽ കളിക്കാരനെന്ന നിലയിലും കോച്ചെന്ന നിലയിലും ഇതിഹാസമാണ് രാഹുൽ ദ്രാവിഡ്. ക്രിക്കറ്ര് താരം എന്ന നിലയിൽ അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷം കോച്ചിംഗ് കരിയർ തിരഞ്ഞെടുക്കുന്നതിൽ സാക്ഷാൽ കപിൽ ദേവിന്റെ ഉപദേശങ്ങളാണ് വഴികാട്ടിയായതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ. ഇന്ത്യൻ വനിതാ ടീം കോച്ച് ഡബ്ല്യു.വി രാമനുമായിട്ടുള്ള യൂ ട്യൂബ് ചാനലിലൂടെയുള്ള ഇൻസൈഡ് ഔട്ട് എന്ന പരിപാടിയിലാണ് ദ്രാവിഡ് ഇക്കാര്യം വ്യക്തമാക്കിയത്. കരിയറിന്റെ ആദ്യ കാലത്ത് താനനുഭവിച്ച സമ്മർദ്ദങ്ങളും ദ്രാവിഡ് വെളിപ്പെടുത്തുന്നുണ്ട്.
കപിൽ തുണയായി
കളിക്കരാനെന്ന നിലയിൽ വിരമിക്കുന്ന സമയത്ത് എനിക്ക് മുന്നിൽ പല ഓപ്ഷനുകൾ ഉണ്ടായിരുന്നു. എന്ത് തിരഞ്ഞെടുക്കണമെന്നതും എന്തും ചെയ്യണമെന്നതിനെക്കുറിച്ചും ആശയക്കുഴപ്പത്തിലായിരുന്നു ഞാൻ. അപ്പോഴാണ് കപിലിനെ ഞാൻ കണ്ടത്. അദ്ദേഹം എന്നോട് പറഞ്ഞു. രാഹുൽ പെട്ടെന്ന് ഒരു കാര്യവും ചെയ്യാൻ ചുമതലയേൽക്കരുത്. കുറച്ച് വർഷങ്ങൾ ഫ്രീയായി ഇരിക്കൂ. ഇഷ്ടമുള്ള വ്യത്യസ്തമായ കാര്യങ്ങൾ ചെയ്യു. നിങ്ങൾക്ക് എന്താണ് ഏറ്രവും ഇഷ്ടമുള്ളതും സന്തോഷം തരുന്നതെന്നും കണ്ടെത്താൻ സാധിക്കും.
ഇത് വളരെ നല്ലൊരു ഉപദേശമായി എനിക്ക് തോന്നി. തുടർന്ന് കുറച്ച് നാൾ കമന്ററി പറഞ്ഞു. കുറേക്കഴിഞ്ഞപ്പോൾ അതെനിക്ക് മടുപ്പായി.ക്രിക്കറ്റിന്റെ ഭാഗമാകുക, കളിക്കാരുമായി അടുത്തിടപഴകുക എന്നിവായാണ് എനിക്ക് ഏറ്രുവും സംതൃപ്തി നൽകുന്നതെന്ന് എനിക്കക് മനസിലായി. കോച്ചിംഗ് തന്നെയാണ് എനിക്ക് ഏറ്രവും സംതൃപ്തിയോടെ ചെയ്യാൻ കഴിയുന്ന ജോലിയെന്നെനിക്ക് മനസിലായി. അങ്ങനെയാണ് ഇന്ത്യ എ, അണ്ടർ 19 ടീമിന്റെ പരിശീലക പദവി ഏറ്രെടുക്കുന്നത്. കരിയറിന്റെ അവസാന കാലത്ത് രാജസ്ഥാൻ റോയൽസിന്റെ പ്ലയർ കം കോച്ചായതും പരിശീലകനാകാൻ എനിക്കേറെ ഗുണം ചെയ്തു.
ഏകദിനത്തിൽ ആശങ്ക
1998ൽ ഇന്ത്യയുടെ ഏകദിന ടീമിൽ നിന്ന് ഞാൻ ഒഴിവാക്കപ്പെട്ടു. ഒരു വർഷത്തോളം ടീമിന് പുറത്തായിരുന്നു. ഇതോടെ ഏകദിനത്തിന് യോജിച്ചയാളാണോ ഞാൻ എന്ന കാര്യത്തിൽ എനിക്ക് തന്നെ സംശയം തോന്നി. തിരിച്ചു വരാന്‍ ഒരുപാട് പ്രയത്‌നിക്കേണ്ടി വന്നു. ടെസ്റ്റ് താരം എന്ന നിലയിലാണ് ഞാൻ പരിശീലിപ്പിക്കപ്പെട്ടത്. പന്ത് മുകളിലേക്ക് അടിക്കുന്നതിന് പകരം ഗ്രൗണ്ടിലേക്ക് അടിക്കാൻ പാകത്തിൽ വാർത്തെടുത്തതാണ് എന്നെ. ഇതോടെ ഏകദിനത്തിന് പറ്റിയ കഴിവുകൾ എനിക്കുണ്ടോ എന്ന് സംശയമായിരുന്നു.1999 ലോകകപ്പിന് മുൻപായാണ് ദ്രാവിഡ് ഇന്ത്യൻ ടീമിലേക്ക് ശക്തമായി തിരിച്ചു വരുന്നത്. ലോകകപ്പിൽ 461 റൺസ് നേടി. ആ കലണ്ടർ വർഷം ഏറ്റവും കൂടുതൽ റൺസ് കണ്ടെത്തിയതും ദ്രാവിഡ് തന്നെയായിരുന്നു.
സുരക്ഷിതമില്ലായ്മ തോന്നിയിട്ടുണ്ട്
പഠനത്തിനും മുകളിൽ ക്രിക്കറ്റിനെ കരിയറായി തിരഞ്ഞെടുത്തതിൽ സുരക്ഷിതമില്ലായ്മ പലപ്പോളും തോന്നിയിട്ടുണ്ട്. ഇന്ത്യയിൽ ഒരു യുവക്രിക്കറ്റർക്ക് വളർന്നുവരാൻ ധാരാളം വെല്ലുവിളികളും ബുദ്ധിമുട്ടുകളും മറികടക്കണം. എന്റെയൊക്കെ തുടക്കകാലത്ത് രഞ്ജി ട്രോഫി മാത്രമാണ് ഉള്ളത്. രഞ്ജിയിൽ നിന്ന് ലഭിക്കുന്ന തുക വളരെ ചെറുതും. ഞാൻ പഠിക്കാൻ മിടുക്കനായിരുന്നു.സി.എയോ എം.ബി.എയോ എനിക്ക് അനായാസം എടുക്കാം. എന്നാൽ ക്രിക്കറ്റിന് വേണ്ടി അതെല്ലാം മാറ്രി വെച്ചു. ക്രിക്കറ്റിൽപരാജയപ്പെട്ടാൽ ആശ്രയിക്കാൻ ഒന്നുമില്ലെന്ന ചിന്ത എന്നെ പേടിപ്പിച്ചിരുന്നു.