സിഡ്നി: ആസ്ട്രേലിയൻ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ഇന്നലെ തങ്ങളുടെ ആദ്യ ഔട്ട്ഡോർ പരിശീലനത്തിനിറങ്ങി. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ഇന്ത്യൻ ടീമംഗങ്ങൾ എല്ലാം കൊവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു.എല്ലാവരുടെയും റിസൾട്ട് നെഗറ്റീവായതിനെത്തുടർന്നാണ് ടീം പുറത്തുള്ള പരിശീലനം ആരംഭിച്ചത്. സിഡ്നി ഒളിമ്പിക് പാർക്കിലാണ് ടീമിന്റെ പരിശീലനം. ബി.സി.സി.ഐയുടെ ഔദ്യോഗിക ട്വിറ്രർ അക്കൗണ്ടിൽ താരങ്ങളുടെ പരിശീലന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഈമാസം പന്ത്രണ്ടിന് സിഡ്നിയിലെത്തിയ ടീം 14 ദിവസം ക്വാറന്റൈനിൽ ആയിരിക്കും.
നവംബർ 27-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ആസ്ട്രേലിയൻ പര്യടനം രണ്ടു മാസത്തോളം നീണ്ടുനിൽക്കുന്നതാണ്. 27-ന് സിഡ്നിയിൽ എകദിന പരമ്പരയിലെ ആദ്യ മത്സരത്തോടെയാണ് പര്യടനത്തിന് തുടക്കമാകുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി - 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. മലയാളി താരം സഞ്ജു സാംസൺ ഏകദിന, ട്വന്റി-20 ടീമുകളിലുണ്ട്.പരമ്പരയിലെ രണ്ടാം ഏകദിനം സിഡ്നിയിലും മൂന്നാം ഏകദിനം കാൻബറയിലുമാണ്. ഡിസംബർ നാലിന് കാൻബറയിൽ തന്നെ ട്വന്റി – 20 പരമ്പരയ്ക്ക് തുടക്കമാകും. ഡിസംബർ ആറിനും എട്ടിനും സിഡ്നിയിൽ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങൾ നടക്കും.ഡിസംബർ 11-ന് ആസ്ട്രേലിയ എ ടീമുമാണ് ഇന്ത്യ പരിശീലന മത്സരം കളിക്കും. ഡിസംബർ 17-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.