വാഷിംഗ്‌ടൺ: കൊവിഡ് വാക്‌സിൻ ഗവേഷണത്തിലും നിർമാണത്തിലും ഏർപ്പെട്ടിരിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്നും വിലപ്പെട്ട വിവരങ്ങൾ ചോർത്താൻ റഷ്യയിൽ നിന്നും ഉത്തര കൊറിയയിൽ നിന്നുമുള്ള ഹാക്കർമാർ ശ്രമിക്കുന്നതായി മെെക്രോസോഫ്റ്റ്. ഇന്ത്യയുൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിലെ ഏഴ് പ്രമുഖ ഫാർമാ കമ്പനികളെയാണ് ഹാക്കർമാർ ലക്ഷ്യമിടുന്നതെന്നും മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് പോസ്റ്റിൽ പറയുന്നു.
ഇന്ത്യയ്ക്ക് പുറമെ കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യു.എസ് എന്നി രാജ്യങ്ങളെയാണ് ഹാക്കർമാർ ലക്ഷ്യം വച്ചിരിക്കുന്നത്. എന്നാൽ ഭൂരിഭാഗം ശ്രമങ്ങളും വിജയിച്ചിട്ടില്ല. ആക്രമണങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ലെന്നും ഏതെങ്കിലും ശ്രമം വിജയം കണ്ടോയെന്ന് അറിയില്ലെന്നും മെെക്രോസോഫ്റ്റ് ബ്ലോഗിൽ പറയുന്നു.റഷ്യയിൽ നിന്നുള്ള സ്ട്രോൺഷ്യം, ഉത്തര കൊറിയയിൽ നിന്നുള്ള സിങ്ക്, സെറിയം എന്നീ ആക്രമണങ്ങൾ നടത്താൻ ശ്രമം നടന്നതായി മെെക്രോസോഫ്റ്റ് കണ്ടെത്തി.
ഹാക്കർമ്മാർ ലക്ഷ്യം വയ്ക്കുന്ന കമ്പനികൾ ഏതൊക്കെയെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഈ കമ്പനികളെല്ലാം കൊവിഡ് വാക്സിൻ ഗവേഷണത്തിൽ ഏർപ്പെടുകയോ വികസിപ്പിക്കുകയോ ചെയ്യുന്നതാണെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ചെെനീസ് പിന്തുണയുള്ള ഹാക്കർമാർ വാക്‌സിൻ നിർമാതാക്കളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് നേരത്തെ യു.എസ് സർക്കാർ പറഞ്ഞിരുന്നു.