കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദീലീപ് നടിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്ന് കുറ്റപത്രം പറയുന്നു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ദിലീപിന്റെ പങ്ക് ആദ്യം സൂചിപ്പിച്ചത് നടിയുടെ സഹോദരന്‍. കൃത്യത്തില്‍ ദിലീപിന് പങ്കുണ്ടെന്ന് ബോധ്യമുണ്ടെന്നായിരുന്നു മൊഴി. സുനില്‍ ദിലീപിന് അയച്ച കത്ത് കൂടി പുറത്തുവന്നതോടെ സംശയം ബലപ്പെടുകയായിരുന്നു. കൊച്ചിയിലെ ‘അമ്മ’ താരനിശക്കിടെയായിരുന്നു ഭീഷണി. നടന്‍ സിദ്ദിഖും ഇതിന് ദൃക്‌സാക്ഷിയാണ് . സിദ്ദിഖും ആക്രമിക്കപ്പെട്ട നടിയെ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നും കുറ്റപത്രം പറയുന്നു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. 650 അധികം പേജുള്ള കുറ്റപത്രത്തിനൊപ്പം ശാസ്ത്രീയ പരിശോധനാ ഫലങ്ങളും സമര്‍പ്പിച്ചു. ആകെ 400 രേഖകളാണ് കുറ്റപത്രത്തിലുള്ളത്. 355 സാക്ഷികളുമുണ്ട്.
സിനിമാ മേഖലയില്‍ നിന്ന് അമ്പതിലധികം ആളുകളെ സാക്ഷികളാക്കിയിട്ടുണ്ട്. 22 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ളതിനാല്‍ കേസിന്റെ വിചാരണാ നടപടികള്‍ എറണാകുളം സെഷന്‍സ് കോടതിയിലായിരിക്കും നടക്കുക.
അതേസമയം നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും സിം കാര്‍ഡും കണ്ടെത്താന്‍ പ്രതികളില്‍ ഒരാളുടെ അടുത്ത ബന്ധുവായ വനിതയെ അന്വേഷണ സംഘം ചോദ്യം ചെയ്യും. കുറ്റകൃത്യത്തിനു ശേഷം പള്‍സര്‍സുനി ആ രാത്രിതന്നെ സന്ദര്‍ശിച്ചതു പൊന്നുരുന്നി ജൂനിയര്‍ ജനതാ റോഡിലെ ഈ വനിതയുടെ വീടാണ്. ഇതിന്റെ ക്യാമറ ദൃശ്യങ്ങള്‍ അടുത്ത ദിവസം പൊലീസിനു ലഭിച്ചിരുന്നു. അയല്‍വാസിയുടെ മതില്‍ ചാടിക്കടന്നാണ് സുനി ഇവിടെയെത്തിയത്. പിറ്റേന്ന് ഉച്ചയോടെ യുവതി ദുബായിലേക്കു പോയതായും കണ്ടെത്തി.

നിര്‍ണായക തൊണ്ടിമുതല്‍ കടത്തിയെന്ന വിവരം മറച്ചുവയ്ക്കാനാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിച്ചതായി അഡ്വ. പ്രതീഷ് ചാക്കോ, അഡ്വ. രാജു ജോസഫ് എന്നിവര്‍ മൊഴി നല്‍കിയതെന്നാണു പൊലീസ് നിഗമനം. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേസിലെ കുറ്റപത്രം അന്വേഷണ സംഘത്തിനു വീണ്ടും പുതുക്കേണ്ടിവരും. പ്രതിപ്പട്ടികയില്‍ ഇനിയും മാറ്റം വരാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here