വനിതകളുടെ ട്വന്റി20 ലോകകപ്പിൽ ഇന്ത്യക്ക് പാക്കിസ്ഥാനോട് തോറ്റു. രണ്ടു റൺസിനാണ് ഇന്ത്യയുടെ തോൽവി. മഴ കളി മുടക്കിയതിനെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് പാക്കിസ്ഥാനെ വിജയികളായി പ്രഖ്യാപിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 96 റൺസ്. പാക്കിസ്ഥാൻ 16 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 77 റൺസെടുത്ത് നിൽക്കെ മഴയെത്തി. മഴ തോരാതിരുന്നതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം പാക്കിസ്ഥാൻ രണ്ടു റൺസിന് വിജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ഈ ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ തോൽവിയാണിത്. കഴിഞ്ഞ ദിവസം നടന്ന മൽസരത്തിൽ പാക്കിസ്ഥാൻ വെസ്റ്റ് ഇൻഡീസിനോട് നാലു റൺസിന് പരാജയപ്പെട്ടിരുന്നു.
19 പന്തിൽ മൂന്നു ബൗണ്ടറികളുൾപ്പെടെ 24 റൺസെടുത്ത വേദ കൃഷ്ണമൂർത്തിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ മൈഥിലി രാജ് (35 പന്തിൽ 16), ഹർമൻപ്രീത് കൗർ (29 പന്തിൽ 16), ജുലം ഗോസ്വാമി (14 പന്തിൽ 14), എന്നിവരും ഭേദപ്പെട്ട രീതിയിൽ ബാറ്റു ചെയ്തു. ഏഴു പന്തിൽ ഒരു സിക്സ് ഉൾപ്പെടെ 10 റൺസെടുത്ത ശിഖ പാണ്ഡെ പുറത്താകാതെ നിന്നു. ബോളിങ് തുടങ്ങിയ ഇന്ത്യയും പാക്കിസ്ഥാന് അതേ നാണയത്തിൽ തിരിച്ചടി നൽകിയെങ്കിലും പാക്കിസ്ഥാനായി സിദ്ര അമീൻ (26 പന്തിൽ 26), നാഹിദ ഖാൻ (15 പന്തിൽ 14) എന്നിവർ പിടിച്ചുനിന്നു. മഴയെത്തിയതോടെ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം വിജയം പാക്കിസ്ഥാന്.