ദുബൈ: യു.എ.ഇയിലും മസ്കത്തിലുമായി നടക്കുന്ന ട്വൻറി 20 ക്രിക്കറ്റ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന തുടങ്ങി. ഈ മാസം 17ന് ആരംഭിക്കുന്ന മത്സരങ്ങളുടെ ടിക്കറ്റുകൾ ഞായറാഴ്ച മുതലാണ് ലഭ്യമായിത്തുടങ്ങിയത്. വിൽപന ആരംഭിച്ച് മണിക്കൂറുകൾക്കകം ദുബൈ സ്റ്റേഡിയത്തിൽ 24ന് നടക്കുന്ന ഇന്ത്യ-പാക് മത്സരങ്ങളുടെ ടിക്കറ്റുകൾ വിറ്റുതീർന്നു. ടിക്കറ്റുകൾ ലഭ്യമായ platinumlist.net വെബ്സൈറ്റിൽ ജനറൽ, ജനറൽ ഈസ്റ്റ്, പ്രീമിയം, പവലിയൻ ഈസ്റ്റ്, പ്ലാറ്റിനം തുടങ്ങിയ ടിക്കറ്റുകളെല്ലാം ഈ മത്സരത്തിേൻറത് വിറ്റുകഴിഞ്ഞു. വിൽപന തുടങ്ങിയതായ പ്രഖ്യാപനം വന്നതോടെ ഇന്ത്യ-പാക് ആരാധകർ കൂട്ടമായി ടിക്കറ്റെടുക്കാൻ വെബ്സൈറ്റിൽ പ്രവേശിച്ചു. ആളുകളുടെ എണ്ണം കൂടിയതോടെ ഓൺലൈൻ ക്യൂ ഏർപ്പെടുത്തേണ്ടതായും വന്നു. ഇതിനാൽ കാത്തിരുന്ന പലർക്കും ടിക്കറ്റുകൾ ലഭിച്ചതുമില്ല. ഇന്ത്യ-പാക് മത്സര ടിക്കറ്റുകൾ വിറ്റുതീർന്നുഅബൂദബിയിലും ദുബൈയിലും മത്സരങ്ങൾക്ക് സാധാരണ ടിക്കറ്റിന് 75 ദിർഹം മുതലും ഷാർജയിൽ 30 ദിർഹം മുതലുമാണ് ലഭ്യമായത്. യു.എ.ഇയിലെ വേദികളിൽ 70 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് ഐ.സി.സി അംഗീകാരം നൽകിയിട്ടുള്ളത്. നവംബർ 14നാണ് ഫൈനൽ.