ദുബൈ: മഹാമാരിക്കിടയിലും ദുബൈ എക്സ്പോയിലേക്കുള്ള ജനപ്രവാഹം കുറയുന്നില്ല. മഹാമേള മൂന്ന് മാസം പിന്നിടാനൊരുങ്ങുമ്പോൾ ഇതുവരെ എത്തിയത് 80 ലക്ഷം സന്ദർശകരാണ്. തിങ്കളാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് 8,067,012 പേരാണ് ഇതുവരെ മേളയിലെത്തിയത്.
എല്ലാ തിങ്കളാഴ്ചകളിലുമാണ് എക്സ്പോയിലെ കണക്ക് പുറത്തുവിടുന്നത്. കോവിഡ് എത്തിയശേഷം ഏറ്റവും കൂടുതൽ ജനങ്ങളെത്തിയ മേളയാണ് എക്സ്പോ. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷിക്കാൻ നിരവധി പേരാണ് ഇവിടെ എത്തിയത്.
അവധിക്കാലമായതിനാൽ സന്ദർശകരുടെ എണ്ണം ഗണ്യമായി കുതിച്ചുയർന്നിരുന്നു. എ.ആർ. റഹ്മാന്റെയും ഹരിഹരന്റെയും സംഗീത നിശകളിലും വൻ ജനപ്രവാഹമാണ് അനുഭവപ്പെട്ടത്.
ഇൻറർനാഷനൽ എജുക്കേഷൻ കോൺഫറൻസും ഈ മാസം നടന്നിരുന്നു. വിദ്യാർഥികളും കുടുംബങ്ങളുമായിരുന്നു ഈ മാസത്തെ സന്ദർശകരിൽ കൂടുതലും. ഈ ആഴ്ച പുതുവത്സരം പ്രമാണിച്ച് കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. പുതുവത്സരത്തോടനുബന്ധിച്ച് നിരവധി പരിപാടികളാണ് എക്സ്പോയിൽ ഒരുക്കുന്നത്.