പി പി ചെറിയാൻ
സാൻ ബെനിറ്റോ(ടെക്സസ്): ട്രാഫിക് സ്റ്റോപ്പിൽ നിന്ന് ഓടിപ്പോയ രണ്ടുപേരെ പിന്തുടരുന്നതിനിടയിൽ സൗത്ത് ടെക്സസ് പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു. സാൻ ബെനിറ്റോ ലെഫ്റ്റനന്റ് മിൽട്ടൺ റെസെൻഡെസിനാണു വെടിയേറ്റു മരിച്ചതെന്ന് പോലീസ് മേധാവി മരിയോ പെരിയ ബുധനാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഏകദേശം 4:30 ഓടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് സംഭവം നടന്നത്. പ്രതികൾ റെസെൻഡസിന്റെ വാഹനത്തിന് നേരെ എത്ര റൗണ്ട് വെടിയുതിർത്തുവെന്ന് അറിയില്ല. എന്നാൽ ഒരു റൗണ്ട് മുൻ ബമ്പറിൽ ഇടിക്കുകയും മറ്റൊന്ന് ഡ്രൈവറുടെ സൈഡ് വാതിലിലൂടെ കടന്ന് അടിവയറ്റിലെ ബോഡി കവചത്തിന് തൊട്ടുതാഴെയായി തുളച്ചു കയറുകയും ചെയ്തുവെന്ന് പെരിയ പറഞ്ഞു. മിൽട്ടനെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച സൗത്ത് പാഡ്രെ ദ്വീപിൽ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് ചെറിയ കുട്ടികളുമായി ഒരു ട്രക്കിൽ കടൽത്തീരത്ത് അമിതവേഗതയിൽ സഞ്ചരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടു. തുടർന്ന് പോലീസ് വാഹനം തടഞ്ഞു നിർത്തി. ഡ്രൈവറെ ചോദ്യം ചെയ്തപ്പോൾ മറ്റേ ആൾ ട്രക്ക് സ്റ്റാർട്ട് ചെയ്തു അതിവേഗം ഓടിച്ചു പോയി. വാഹനത്തിൽ നിന്ന് ഇറങ്ങിയ രണ്ട് സ്ത്രീകളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെന്ന് കാമറൂൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ലൂയിസ് സാൻസ് പറഞ്ഞു. രാത്രി 10:30 ഓടെ സാൻ ബെനിറ്റോയിലെ സ്പോർട്സ് യൂട്ടിലിറ്റി വാഹനത്തിൽ പ്രതികളെ കണ്ടെത്തി. സാൻ ബെനിറ്റോയിലെ ഏറ്റുമുട്ടലിലാണ് റെസെൻഡെസിന് വെടിയേറ്റത്.
സംഭവത്തിൽ ബ്രൗൺസ്വില്ലെയിലെ റോജിലിയോ മാർട്ടിനെസ് ജൂനിയർ, 18, മെക്സിക്കോയിലെ റോഡ്രിഗോ ആക്സൽ എസ്പിനോസ വാൽഡെസ് 23, എന്നിവർക്കെതിരെ കൊലപാതകം, മാരകായുധം ഉപയോഗിച്ച് ആക്രമണം, അറസ്റ്റ് ഒഴിവാക്കൽ എന്നിവ ഉൾപ്പെടെ ഒന്നിലധികം കുറ്റങ്ങൾ ചുമത്തിയിട്ടുണ്ടെന്നു സാൻസ് പറഞ്ഞു.
റെസെൻഡെസ് ഏകദേശം 30 വർഷത്തോളം ഒരു പോലീസ് ഓഫീസറായി ജോലി ചെയ്തുവെന്നും അതിൽ ഭൂരിഭാഗം സമയവും സാൻ ബെനിറ്റോ പോലീസിൽ ഉണ്ടായിരുന്നുവെന്നും പെരിയ പറഞ്ഞു.
“നമുക്ക് നമ്മുടെ സ്വന്തം ആളെ നഷ്ടപ്പെട്ടു. ഞങ്ങളോടൊപ്പം ഇത്രയും കാലം പ്രവർത്തിച്ചു, അദ്ദേഹം ഒരു സഹപ്രവർത്തകൻ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. പെരിയ പറഞ്ഞു. റെസെൻഡെസിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം ദുഃഖിക്കുന്നു.” ഗവർണർ ഗ്രെഗ് ആബട്ട് പ്രസ്താവനയിൽ പറഞ്ഞു. ടെക്സസ് റേഞ്ചേഴ്സ് അന്വേഷണം നടത്തിവരികയാണ്.