നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനിടയിൽ ഛത്തീസ്ഗഢിൽ സ്ഫോടനം. നക്സലൈറ്റുകൾ സ്ഥാപിച്ച ഐഇഡിക്ക് മുകളിൽ ചവിട്ടിയതോടെ സ്ഫോടനം നടന്നെന്നാണ് കരുതപ്പെടുന്നത്. സ്ഫോടനത്തിൽ സിആർപിഎഫിന്റെ എലൈറ്റ് യൂണിറ്റായ കോബ്രയുടെ ഒരു കമാൻഡോക്ക് പരിക്കേറ്റു. നക്സൽ ബാധിത സുഖ്മ ജില്ലയിലാണ് സ്ഫോടനം നടന്നത്.
സിആർപിഎഫിന്റെയും കോബ്ര 206-ാം ബറ്റാലിയന്റെയും സംയുക്ത സംഘം തോണ്ടമാർക ക്യാമ്പിൽ നിന്ന് എൽമഗുണ്ട ഗ്രാമത്തിലേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. സ്ഫോടനത്തിൽ കോബ്രാ 206-ാം ബറ്റാലിയനിലെ ഇൻസ്പെക്ടർ ശ്രീകാന്തിനാണ് പരിക്കേറ്റത്.
സംസ്ഥാന അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന കോണ്ട നിയമസഭാ സെഗ്മെന്റിന് കീഴിലാണ് സ്ഫോടനം നടന്ന പ്രദേശം.