വളർത്തുനായയെ രക്ഷിക്കാൻ കരടിയോട് പോരാടിയ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു.

സാക്രമെന്റോ: കാലിഫോർണിയയിലെ മാമത്ത് ലേക്സിൽ തങ്ങളുടെ വളർത്തുനായയെ ആക്രമിച്ച കാട്ടുക്കരടിയെ വാട്ടർ ബോട്ടിലും കോടാലിയും ഉപയോഗിച്ച് നേരിട്ട് ദമ്പതികൾ. പുലർച്ചെ ആറ് മണിയോടെയാണ് സംഭവം. വീട്ടുവാതിൽ തുറന്ന വീട്ടമ്മ, തങ്ങളുടെ നായയുമായി ഒരു കറുത്ത കരടി) വഴക്കിടുന്നത് കണ്ട് രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
ഏതാണ്ട് 70 പൗണ്ട് (32 കിലോയോളം) ഭാരമുള്ള കരടി നായയെ വിട്ട് സ്ത്രീയെ ആക്രമിക്കാൻ തുടങ്ങിയതോടെ ഭർത്താവ് രക്ഷയ്‌ക്കെത്തി. തുടർന്ന് സ്ത്രീ കയ്യിലുണ്ടായിരുന്ന വാട്ടർ ബോട്ടിൽ കൊണ്ട് കരടിയെ അടിക്കുകയും, ഭർത്താവ് കോടാലിയുടെ മറുപുറം (മഴുവിന്റെ വശം) ഉപയോഗിച്ച് പലതവണ വെട്ടുകയും ചെയ്തു. ഇതോടെ കടുത്ത പരിക്കേറ്റ കരടി പിന്മാറുകയായിരുന്നു.
ആക്രമണത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അവർ സ്വയം ആശുപത്രിയിലെത്തി ചികിത്സ തേടി. ഇവരുടെ രണ്ട് നായകൾക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 17 മാസം പ്രായമുള്ള ഈ കരടിയെ പിന്നീട് അധികൃതർ മയക്കുവെടി വെച്ച് കൊന്നു. ഈ പ്രദേശത്ത് കരടികളെ കാണുന്നത് പതിവാണെങ്കിലും, മനുഷ്യരെ ആക്രമിക്കുന്നത് വളരെ അപൂർവ്വമാണെന്ന് പോലീസ് വ്യക്തമാക്കി.
പി പി ചെറിയാൻ




