ബീജിംഗ്: ചൈനയിലെ വുഹാനിൽ നിന്നുമാണ് സാർസ് കോവ്-2 എന്ന് പേരുള്ള കൊവിഡ് രോഗം പരത്തുന്ന വൈറസ് രോഗം ലോകമാകമാനം പടരുന്നത്. വുഹാനിലെ ‘വെറ്റ് മാർക്കറ്റു’കൾ എന്നറിയപ്പെടുന്ന ഭക്ഷ്യ/മൃഗമാംസ കച്ചവട സ്ഥലങ്ങളിൽ നിന്നുമാണ് രോഗം ആദ്യമായി മനുഷ്യരിലേക്ക് പടരുന്നത്. മുതല, ഓന്ത്, ഉടുമ്പ് എന്നീ പലതരം മൃഗങ്ങളെ ഭക്ഷണമാക്കുന്ന ചൈനാക്കാർ ഇവയെ വൃത്തിഹീനമായ അന്തരീക്ഷങ്ങളിൽ പാർപ്പിച്ചുകൊണ്ടാണ് വിൽപ്പന നടത്തുന്നത്.
ഇതുമൂലം ഇവയുടെ വിസർജ്യങ്ങളിൽ നിന്നും ചോരയിൽ നിന്നും മാരകമായ കൊവിഡ് രോഗാണു മനുഷ്യനിലേക്ക് പടരുകയായിരുന്നു. ഇതുകൂടാതെ, രോഗം പടർന്നുപിടിച്ചപ്പോൾ രോഗബാധയുടെ തീവ്രതയെക്കുറിച്ച് ചൈന ലോകരാജ്യങ്ങളെയോ ലോകാരോഗ്യ സംഘടനയെയോ സമയത്ത് വിവരമറിയിക്കുന്നതിലും അലംഭാവം കാട്ടിയതും വിനനായി.രാജ്യത്തിന് അപമാനമുണ്ടാകുമെന്ന് കരുതി ചൈന ഇക്കാര്യത്തിൽ മടി കാട്ടിയപ്പോൾ വലിയ അളവിലുള്ള പ്രത്യാഘാതമാണ് അത് സൃഷ്ടിക്കുക എന്ന് ഒരുപക്ഷേ ചൈന പോലും മനസിലാക്കിയിട്ടുണ്ടാകില്ല. ഇന്ന് ലോകത്ത് 15 മില്ല്യണോടടുത്താണ്(1.5 കോടി) കൊവിഡ് രോഗബാധിതരുടെ എണ്ണം. ഇതുവരെ ആറ് ലക്ഷത്തിൽ കൂടുതൽ ആൾക്കാർ രോഗം ബാധിച്ച് മരിച്ചിട്ടുമുണ്ട്. എന്നാൽ ചൈന തങ്ങളുടെ രാജ്യത്ത് രോഗം ബാധിച്ചവരുടെയോ രോഗം മൂലം ജീവൻ നഷ്ടപ്പെട്ടവരുടെയോ യഥാർത്ഥ കണക്കുകൾ ഇനിയും പുറത്തുവിട്ടിട്ടില്ല.ഏതെങ്കിലും വിധേന അത് പുറത്തുവരുന്നത് തടയാനായി ഇതര മാദ്ധ്യമങ്ങളെ ചൈന രാജ്യത്തുനിന്നും ആട്ടിപ്പായിക്കുകയും ചെയ്തു.
എന്നാൽ സ്ഥിതി ഇത്രയും രൂക്ഷമായ വേളയിലും ചൈന രോഗത്തെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടാൻ കാട്ടുന്ന മടി ആരെയും അമ്പരപ്പിക്കുന്നതാണ്. തുടർന്ന്, രോഗത്തിന്റെ ഉറവിടത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികൾ രാജ്യത്തെത്തുകയും ചെയ്തു.ചൈനയുമായി ചേർന്ന് ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നു എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോപണങ്ങളുടെ സാഹചര്യത്തിലാണിത്. വൈറസ് വുഹാനിൽ നിന്നും തന്നെയാണ് ഉത്ഭവിച്ചിട്ടുള്ളതെന്നതിന്റെ തെളിവുകൾ ലഭിച്ചിട്ടുള്ളതായി അമേരിക്കൻ സെക്രട്ടറി ഒഫ് സ്റ്റേറ്റ് മൈക്ക് പോംപിയോയും അടുത്തിടെ പ്രസ്താവന നടത്തിയിരുന്നു.ഇതുപോരാഞ്ഞ് രോഗബാധ ഇത്രയും രൂക്ഷമായ വേളയിലും ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക നീക്കങ്ങൾ നടത്താനും ചൈന തുനിഞ്ഞു.
എന്നാൽ ലോകത്തിനാകെ രോഗം ‘സംഭാവന’ ചെയ്ത ചൈന ഇപ്പോൾ സ്വന്തം പൗരന്മാരെ രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്.രാജ്യത്തേക്ക് എത്തുന്ന ചൈനീസ് പൗരന്മാർക്കും വിദേശികൾക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടാണ് ചൈന ഇപ്പോൾ സ്വയരക്ഷ നേടാൻ ശ്രമിക്കുന്നത്. ഈ സർട്ടിഫിക്കറ്റിന് അഞ്ച് ദിവസത്തിൽ കൂടുതൽ പഴക്കം പാടില്ലെന്നും ചൈനയിലേക്ക് വിമാനം കയറുമ്പോൾ ഈ സർട്ടിഫിക്കറ്റ് കൈവശം വയ്ക്കണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറയുന്നു.