ദുബായ്: കൊച്ചി സ്മാര്‍ട്ടി സിറ്റിയുടെ രണ്ടാം ഘട്ടത്തില്‍ ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ തുടങ്ങുന്നു. ലോകത്തെ ഏത് ഭാഗത്തും നടക്കുന്ന എണ്ണപര്യവേഷണരംഗത്തെ ഗവേഷണങ്ങളും അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയുന്ന സാങ്കേതിക സംവിധാനവും അടങ്ങുന്നതാണ് ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍.

ഇതിലേക്ക് ആദ്യ ഘട്ടത്തില്‍ എത്തുന്നത് അമേരിക്കന്‍ കമ്പനിയായ ഡിജിറ്റല്‍ എനര്‍ജിയാണ്. ഈ കമ്പനിയുടെ വരവോടെ പതിനായിരം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. സ്മാര്‍ട്ടിയുടെ ഒന്നാം ഘട്ടം പ്രവര്‍ത്തനക്ഷമമായതോടെ വാതക, എണ്ണപര്യവേഷണ മേഖലയിലെ ചില കമ്പനികള്‍ ചെറിയ തോതില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്റര്‍ വരുന്നതോടെ ഈ കമ്പനികളും ഇതിലേക്ക് മാറും.

രണ്ടാം ഘട്ടം രണ്ട് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമാകും. അടുത്തവര്‍ഷം സ്മാര്‍ട്ട് സിറ്റിയുടെ മൂന്നാം ഘട്ടം നിര്‍മ്മാണം തുടങ്ങും. രണ്ടാം ഘട്ടത്തില്‍ 7.6 ലക്ഷം ചതുരശ്ര അടി(ഏകദേശം നാലര ഏക്കര്‍) വിസ്തീര്‍ണമുള്ള കെട്ടിടമാകും സജ്ജമാകുക. ഏറെ പരിശീലനം സിദ്ധിച്ചവരാകും ഡിജിറ്റല്‍ എനര്‍ജി ക്ലസ്റ്ററില്‍ നിയമിതരാകുക.

2020 ഓടെ മൂന്നാം ഘട്ടവും പൂര്‍ത്തിയാകും. മൂന്നു ഘട്ടവും പൂര്‍ത്തിയാകുന്നതോടെ ഐ.ടി, മീഡിയ, ഫിനാന്‍സ്, റിസര്‍ച്ച് ഇന്നവേഷന്‍ എന്നീ നാല് മേഖലകളിലായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കേന്ദ്രങ്ങളില്‍ ഒന്നായി മാറും കൊച്ചി സ്മാര്‍ട്ട് സിറ്റി. ദുബായില്‍ നടന്ന സ്മാര്‍ട്ട് സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കൊച്ചി സ്മാര്‍ട്ട് സിറ്റി വൈസ് ചെയര്‍മാന്‍ ജാബിര്‍ ബിന്‍ ഹാഫിസ് അധ്യക്ഷത വഹിച്ചു.  

സ്മാര്‍ട്ട് സിറ്റി എം.ഡി ബാജുജോര്‍ജ്, ദുബായ് ഹോള്‍ഡിങ്‌സ് വൈസ് പ്രസിഡന്റ് സഞ്ജീവ് ഖോസ്‌ലെ എന്നിവരും സംബന്ധിച്ചു. രണ്ട് ബോര്‍ഡ് യോഗങ്ങള്‍ തമ്മില്‍ നാല് മാസത്തില്‍ കൂടുതല്‍ ഇടവേള പാടില്ല എന്ന നിബന്ധനയുളളതിനാലാണ് ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്നത്. രണ്ടാം ഘട്ട നിര്‍മ്മാണപുരോഗതിയും യോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here