മുന്നിൽ, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനിൽക്കുമ്പോൾ ഹൃദയം പിടച്ചു. ദേവന്മാർക്കു പോലും വധിയ്ക്കാൻ കഴിയാത്തവിധം ശക്തനും നിഷ്ഠുരനും ഭീകരനുമായിരുന്ന രാവണനെ അഭിമുഖീകരിച്ചപ്പോൾ പോലും മനമിടറിയിരുന്നില്ല. പക്ഷേ, കണ്ണീരൊഴുക്കിക്കിടക്കുന്ന ഭദ്രൻ ഉള്ളിൽ ആശങ്കയുണർത്തുന്നു. എന്താവും ഭദ്രന് ഉണർത്തിയ്ക്കാനുണ്ടാവുക…

രാജ്യഭരണമേറ്റ ശേഷം ഒരു വർഷത്തിലേറെ കടന്നുപോയിരിയ്ക്കുന്നു. നിത്യേനയുള്ള സായാഹ്നപരിപാടികളിൽ ഉൾപ്പെട്ടതാണ്, വിശ്വസ്തരായ അനുചരന്മാരുമായുള്ള സംവാദം. അനുചരന്മാർക്ക് എന്റെ മുന്നിൽ ഭയലേശമെന്യേ വായ് തുറക്കാനുള്ള സന്ദർഭം. തെരുവിൽ കേട്ടതെന്തും അവർക്കെന്നെ അറിയിയ്ക്കാം. ഒരു വ്യവസ്ഥ മാത്രം: സത്യമേ പറയാവൂ; സത്യം മറച്ചുവെക്കാതിരിയ്ക്കുകയും വേണം.

രാജാവിനെപ്പറ്റിയും രാജഭരണത്തെപ്പറ്റിയും പ്രജകളെന്തു പറയുന്നു? അവർ പറയുന്നത് രാജാവ് അറിയണം. പ്രജകളുടെ ക്ഷേമം ഉറപ്പാക്കാൻ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അപ്പപ്പോൾ അറിഞ്ഞേ തീരൂ.

പ്രജാഹിതം അപ്പപ്പോൾ അറിയാനുള്ള സംവിധാനം ഭരതനാണു തുടങ്ങിവെച്ചത്. അച്ഛന്റെ കാലത്ത് അതുണ്ടായിരുന്നോ എന്നെനിയ്ക്കറിയില്ല. ഭരതനും അതറിഞ്ഞു കാണില്ല. ഭരതനു ഭരണകാര്യങ്ങളിൽ മുൻപരിചയം തീരെയില്ലാതിരുന്നിട്ടും, പ്രജകൾ ഭരണത്തെപ്പറ്റിയും രാജാവിനെപ്പറ്റിയും പറയുന്നത് എന്തു തന്നെയായാലും അതറിയാനുള്ള ആർജവം പതിന്നാലു വർഷക്കാലത്തെ ഭരണത്തിനിടയിൽ ഭരതൻ പ്രദർശിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു.

ഭരതന്റെ ഭരണം നേരിൽക്കണ്ട വസിഷ്ഠമഹർഷി ഭാരതവർഷത്തിൽ ധർമ്മരാജാവ് എന്ന പദത്തിന് ഏറ്റവും അർഹനായതു ഭരതൻ തന്നെ എന്നു സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിട്ടുമുണ്ട്; മുഴുവൻ സൂര്യവംശത്തിന്റേയും ഗുരുവായ വസിഷ്ഠമഹർഷിയുടെ സാക്ഷ്യപത്രത്തേക്കാൾ  വലുതു വേറെയില്ല.

പ്രജകളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവർ പറയാതെ തന്നെ അറിയണമെന്ന തിരിച്ചറിവ് ഭരതന്റെ സ്വന്തം ചിന്താശക്തിയാലുദിച്ചതായിരിയ്ക്കണം. എങ്കിലും, അവനോടു ചോദിച്ചാൽ അവൻ പറയാൻ പോകുന്നത് ‘ജ്യേഷ്ഠന്റെ പാദുകങ്ങളുടെ മുന്നിൽ കൈ കൂപ്പി നിന്നപ്പോൾ താനേ തെളിഞ്ഞു വന്ന നേർവഴികളാണെല്ലാം’ എന്നായിരിയ്ക്കും. ജ്യേഷ്ഠസഹോദരനോടുണ്ടാകാറുള്ള കേവലസ്നേഹമല്ല, ഏതാണ്ട് ഒരീശ്വരനോടുള്ള ആരാധന തന്നെയാണ് അവന് എന്നോടുള്ളത്.

അതിനു കാരണവുമുണ്ട്. ഞാൻ വെറും മനുഷ്യനല്ല, സാക്ഷാൽ മഹാവിഷ്‌ണുവിന്റെ തന്നെ അവതാരമാണെന്ന് ആരൊക്കെയോ അവനെ പറഞ്ഞു ധരിപ്പിച്ചിരിയ്ക്കുന്നു. ഞാൻ ഈശ്വരാവതാരമാണെന്നു പറഞ്ഞുകേൾക്കുമ്പോൾ എനിയ്ക്കു ചിരി വരും; കഴിഞ്ഞ പതിന്നാലുവർഷത്തിനിടയിൽ ഈ ഞാനും എന്റെ ഉറ്റവരും അനുഭവിയ്ക്കാത്ത ദുഃഖങ്ങളും ദുരിതങ്ങളും ഏറെയില്ല.

ഞാൻ സത്യമായും ഈശ്വരാവതാരമായിരുന്നെങ്കിൽ ഇപ്പോളെന്റെ മുന്നിൽ കമഴ്‌ന്നു കിടക്കുന്ന ഭദ്രൻ പറയാൻ പോകുന്നതെന്തെന്നോർത്തു ഞാൻ ഭയക്കുമായിരുന്നില്ല.

ഭദ്രന്റെ ചുമലുകൾ വിറയ്ക്കുന്നു. അവൻ വിങ്ങിക്കരയുന്നുണ്ട്.

പാവം!

പൊതുജനാഭിപ്രായം അറിഞ്ഞു വരാൻ നിയോഗിയ്ക്കപ്പെട്ട വിശ്വസ്തരായ അനുചരവൃന്ദത്തിൽ ഭദ്രനുൾപ്പെടെ പത്തു പേരാണുള്ളത്. വിജയനും മധുമത്തനും കാശ്യപനും മംഗളനും കുലനും സുരാജിസ്സിനും കാളിയനും ദന്തവക്രനും സുമാഗധനും എനിയ്ക്കപ്രിയമായ വാർത്തകൾ എന്നോടൊരിയ്ക്കലും പറഞ്ഞിട്ടില്ല. അത് അവർക്കെന്നോടുള്ള അതിഭക്തി മൂലമാണെന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്.

ഭക്തി ഭദ്രനുമുണ്ട്. എങ്കിലും, അവരിൽ നിന്നു വ്യത്യസ്തനാണു ഭദ്രൻ. ജീവൻ പോയാലും അവൻ സത്യമേ പറയൂ. അവന്റെ ആ വൈശിഷ്ട്യം തനിയ്ക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്നു ഭരതൻ മുമ്പെന്നോടു സൂചിപ്പിച്ചിട്ടുമുണ്ട്.

ഭദ്രൻ പറയാൻ ഭയക്കുന്ന സത്യമെന്തായിരിയ്ക്കാം?

കുനിഞ്ഞ് ഭദ്രന്റെ ചുമലിൽ സ്‌പർശിച്ചു. കനിവോടെ പറഞ്ഞു, “എഴുന്നേൽക്ക്.”

കണ്ണീരൊഴുക്കി കൈകൂപ്പി നിന്ന ഭദ്രന്റെ തേങ്ങലുകൾക്കിടയിൽ വാക്കുകൾ അല്പാല്പമായി പുറത്തു വന്നു. കാര്യം വ്യക്തമായപ്പോൾ നടുങ്ങി!

അയൽക്കാരനുമായി ശയ്യ പങ്കിട്ടുവെന്ന സംശയത്താൽ ഒരു വെളുത്തേടൻ തന്റെ ഭാര്യയെ പുറത്താക്കി. അതിൽ വൈചിത്ര്യമൊന്നുമില്ല. പക്ഷേ, അയാൾ ഭാര്യയെ പുറത്താക്കുമ്പോൾ ‘രാവണന്റെ കൂടെ മാസങ്ങളോളം ജീവിച്ച സീതയെ സ്വീകരിച്ച രാമനെപ്പോലെ ഭീരുവല്ല ഞാൻ’ എന്ന് ആക്രോശിച്ചുവത്രേ!

ഭദ്രൻ കാര്യം കഷ്ടിച്ചു പറഞ്ഞൊപ്പിച്ചപ്പോൾ, നിമിഷനേരം കൊണ്ട് എന്റെ മുഖം ഇരുണ്ടു കാണണം. അതു കണ്ടു ഭയന്നാകണം, ഭദ്രൻ എന്റെ മുന്നിൽ വീണ്ടും സാഷ്ടാംഗം പ്രണമിച്ചത്. ഞാൻ ഉടവാളൂരി അവന്റെ ശിരസ്സു വെട്ടുമെന്നു പോലും ഭയന്നിട്ടുണ്ടാകാം.

പാവം, അവനെന്തു പിഴച്ചു! വാർത്താവാഹകരെ ഉപദ്രവിയ്ക്കുകയല്ല, സംരക്ഷിയ്ക്കുകയാണു വേണ്ടത്. എങ്കിൽ മാത്രമേ അവർ കൊണ്ടുവരുന്ന വാർത്തകൾ സത്യസന്ധമാകൂ, സത്യസന്ധമായ വാർത്തകൾ അവർ കൊണ്ടുവരൂ.

ഭദ്രനു തെറ്റു പറ്റിയതാകരുതോ?

അനുചരവൃന്ദത്തിലെ മറ്റംഗങ്ങൾ അകന്ന്, നമ്രശിരസ്കരായി നിന്നിരുന്നു. “വരൂ” എന്ന എന്റെ വിളി കേട്ട് അവർ അടുത്തു വന്നു. എഴുന്നേറ്റു നിന്ന ഭദ്രന്റെ വിറ പൂണ്ട മുഖം അവർ കണ്ടുകാണും. അവരുടെ മുഖത്തും ഭീതി പരന്നു.

ഞാൻ ഭദ്രനെ ആശ്വസിപ്പിച്ചു. ധൈര്യം നൽകി. നീ നിന്റെ കടമ യഥോചിതം നിർവഹിച്ചിരിയ്ക്കുന്നു. നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട.

ഭദ്രന്റെ ഭീതിയകന്നതു കണ്ട് മറ്റുള്ളവരും, വൈമനസ്യത്തോടെയെങ്കിലും, മുന്നോട്ടു വന്നു. ഭദ്രൻ വെളിപ്പെടുത്തിയതിനു സമാനമായ ചിലത് അവർക്കുമുണ്ടായിരുന്നു പറയാൻ. ഭീതിയകന്നപ്പോൾ അവരും അവ വെളിപ്പെടുത്തി. വെളുത്തേടന്റെ ചിന്താഗതി പ്രജകളിൽ മറ്റു പലർക്കുമുണ്ടെന്നത് അസന്ദിഗ്ദ്ധം.

ഭദ്രനു തെറ്റു പറ്റിയതല്ല.

ഞാൻ കൂടുതൽ അസ്വസ്ഥനായി.

അതു കണ്ടായിരിയ്ക്കണം അനുചരവൃന്ദം നിശ്ശബ്ദം പിൻവലിഞ്ഞു. ആജ്ഞ കാത്തു നിന്നിരുന്ന മറ്റു സേവകരും ദൃഷ്ടിയിൽ നിന്നു മറഞ്ഞു.

എന്റെ ഓർമ്മകൾ പുറകോട്ടു പാഞ്ഞു. ജ്വലിയ്ക്കുന്നൊരു ചിത്രം എന്റെ മനോമുകുരത്തിൽ തെളിഞ്ഞു.

ആളിക്കത്തുന്നൊരു ചിത. അതിന്റെ ആകാശം മുട്ടുന്ന തീനാളങ്ങൾക്കുള്ളിൽ, എന്റെ നേരേ കൈകൂപ്പി നിന്നു ജ്വലിയ്ക്കുന്ന സീത!

ഞാൻ അകന്നു നിൽക്കുകയായിരുന്നിട്ടും ചിതയുടെ തീക്ഷ്‌ണതാപമേറ്റ് എന്റെ ശരീരം പൊള്ളിക്കൊണ്ടിരുന്നു. ആളിക്കത്തുന്ന തീയേക്കാൾ തീക്ഷ്‌ണമായിരുന്നു, അഗ്നിയിൽ ജ്വലിച്ചിരുന്ന സീതയുടെ നോട്ടം. അതിന്റെ തീക്ഷ്‌ണതയിൽ എന്റെ ഹൃദയം ശരീരത്തേക്കാളേറെ പൊള്ളി. പതിവ്രതയായ ഭാര്യയെ തിരസ്കരിച്ചതു മൂലമുണ്ടായ കുറ്റബോധവും ചിതയോളം തീക്ഷ്‌ണമായിരുന്നു.

രാവണനെ നിഗ്രഹിച്ച്, യുദ്ധം ജയിച്ച്, ലങ്കയെ കീഴ്‌പെടുത്തിയ ദിനമായിരുന്നു, അത്. എന്റെ നിർദ്ദേശമനുസരിച്ച് വിഭീഷണൻ അശോകവാടികയിൽ നിന്നു സീതയെ എന്റെ മുന്നിലേയ്ക്കാനയിച്ചു. രാവണനാൽ ഗളച്ഛേദം ചെയ്യപ്പെടാൻ ദിവസങ്ങൾ മാത്രം അവശേഷിച്ചിരിയ്ക്കെ മോചിതയായതിലും, അതിലുമേറെ, പ്രിയതമനുമായുള്ള പുനസ്സമാഗമം സാദ്ധ്യമായതിലുമുള്ള ആശ്വാസത്തോടും ആഹ്ലാദത്തോടും കൂടിയവൾ എന്റെ സവിധത്തിലേയ്ക്ക് ഓടിവന്നു. തളർച്ചയേക്കാളേറെ, എന്നോടുള്ള തീവ്രപ്രണയമായിരുന്നു, അവളുടെ മുഖത്ത്. കണ്ട നിമിഷം തന്നെ ഞാനവളെ പ്രേമപൂർവം ആശ്ലേഷിയ്ക്കുമെന്ന് അവൾ ആശിച്ചും കാണണം.

അവളെ പുണരാൻ എന്റെ കരങ്ങളും ഹൃത്തടവും കൊതിയ്ക്കുകയും ചെയ്തിരുന്നു.

ഭാര്യാഭർതൃപുനസ്സമാഗമം നിർബാധം നടക്കട്ടേയെന്നു കരുതി ലക്ഷ്‌മണനും വിഭീഷണനും സുഗ്രീവനും ഹനുമാനും വാനരന്മാരുമെല്ലാം അകലേയ്ക്കു മാറി നിന്നിരുന്നു.

പക്ഷേ, എന്റെ മനസ്സു പ്രക്ഷുബ്ധമായിരുന്നു.

പതിന്നാലു വർഷം തികഞ്ഞയുടൻ ഞാൻ അയോദ്ധ്യയിൽ മടങ്ങിയെത്തി രാജ്യഭാരം ഏറ്റെടുക്കുന്നില്ലെങ്കിൽ ഭരതൻ ആത്മാഹുതി ചെയ്യും; അതായിരുന്നു, അവന്റെ ദൃഢപ്രതിജ്ഞ. ഞാൻ രാജ്യഭാരം ഏറ്റെടുത്തേ തീരൂ. എന്നാൽ, ഞാൻ രാജാവാകണമെങ്കിൽ, എന്റെ പത്നി പരിശുദ്ധയായിരിയ്ക്കുകയും വേണം. അന്യപുരുഷന്റെ അധീനതയിൽ ഏതാണ്ട് ഒരു വർഷത്തോളം കഴിഞ്ഞ സീത പരിശുദ്ധയാണെന്നു ജനതയെ എങ്ങനെ ബോദ്ധ്യപ്പെടുത്തും? ഒരു രാജാവിനു പ്രജകളാണു വലുത്, സ്വന്തം പത്നിയല്ല.

സീതയുടെ ക്ഷീണിച്ചു തളർന്ന മുഖത്ത് എന്നോടുള്ള പ്രണയത്തോടൊപ്പം അവളുടെ ഹൃദയനൈർമ്മല്യവും പ്രകടമായിരുന്നു. ഈ സാദ്ധ്വിയെ സംശയിയ്ക്കുന്നതാണു മഹാപാപം. അവളെ പുണർന്ന് ആശ്വസിപ്പിയ്ക്കാനുള്ള ആഗ്രഹം ഞാൻ വളരെ പണിപ്പെട്ടു നിയന്ത്രിച്ചു.

അവളെ നോക്കിനിൽക്കുവോളം എനിയ്ക്കു കടുത്തതൊന്നും പറയാനാവില്ല. അതുകൊണ്ട് അവളുടെ മുഖത്തേയ്ക്കു നോക്കാതെ ഞാൻ പറയാൻ തുടങ്ങി. എന്റെ വായിൽ നിന്നു യാന്ത്രികമായി പുറത്തു ചാടിയ വാക്കുകൾ രാവണനു നേരേ ഞാനെയ്‌തിരുന്ന അസ്ത്രങ്ങളേക്കാൾ കടുത്തവയായിരുന്നു:

‘നിന്നെ മോചിപ്പിയ്ക്കുകയെന്നത് എന്റെ കടമയായിരുന്നു. ഞാനതു നിറവേറ്റി. എന്നാൽ…’ എന്റെ തൊണ്ടയിടറി, ‘എന്നാൽ, നിന്നെ സ്വീകരിയ്ക്കാൻ എനിയ്ക്കാവില്ല.’

സീത ഇടിവെട്ടേറ്റ പോലെ സ്തംഭിച്ചു നിന്നു. അവളുടെ മുഖത്തു പ്രകടമായിരുന്ന വേദന എനിയ്ക്കു ഹൃദയഭേദകമായിരുന്നു. എങ്കിലും അബോധാവസ്ഥയിലെന്ന പോലെ വാക്കുകൾ എന്റെ വായിൽ നിന്നു പുറത്തു വന്നുകൊണ്ടിരുന്നു:

‘പരപുരുഷന്റെ അധീനതയിലായിരുന്ന നിന്നെ സൂര്യവംശത്തിൽ ജനിച്ച എനിയ്ക്കു സ്വീകരിയ്ക്കാനാവില്ല. അതുകൊണ്ടു നിനക്ക് ഏതു വഴിയേ വേണമെങ്കിലും പോകാം. നീ സ്വതന്ത്രയാണ്. നിനക്ക് ആരെ വേണമെങ്കിലും സമീപിയ്ക്കാം, സ്വീകരിയ്ക്കാം.’

സീത നിസ്സഹായയായി പകച്ചു നിന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

തന്നോടു വിധി തുടരെത്തുടരെ ക്രൂരത കാണിയ്ക്കുന്നത് എന്തുകൊണ്ടെന്നു തപിയ്ക്കുകയായിരുന്നിരിയ്ക്കണം, അവൾ.

എനിയ്ക്കതു മനസ്സിലാകും. ഭിക്ഷ നൽകാനൊരുങ്ങിയപ്പോൾ അവൾ അന്യന്റെ തടവിലായി. ഭർത്താവിനെത്തന്നെ ധ്യാനിച്ച്, പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാതെ ഒരു വർഷത്തോളം തടവിൽ കഴിഞ്ഞിട്ടും, ഭർത്താവിനാൽത്തന്നെ തിരസ്കൃതയുമാകുന്നു. പാവം!

അവളെ നെഞ്ചോടു ചേർക്കാനുള്ള ആഗ്രഹമടക്കി ഞാൻ അവഗണനാഭാവത്തിൽ, ഹൃദയവേദനയോടെ, തിരിഞ്ഞു നിന്നു.

സീത തളർന്നു കണ്ണീരൊഴുക്കിക്കൊണ്ട്, സമീപത്തുള്ളൊരു വൃക്ഷത്തിൽ ശിരസ്സമർത്തി നിന്നു.

മറ്റുള്ളവർ അകലെ മാറി നിന്നിരുന്നു.

രാക്ഷസരുടേയും അവരോടേറ്റു മുട്ടി വീരചരമമടഞ്ഞിരുന്ന വാനരരുടേയും മൃതദേഹങ്ങൾ ചുറ്റിലും ചിതറിക്കിടന്നിരുന്നു.

എണ്ണമറ്റ ജീവനുകളെ ഞാൻ നിഷ്‌കരുണം കാലപുരിയിലേയ്ക്കയച്ചിരിയ്ക്കുന്നു. അതു മാത്രമോ! എന്നെ സ്വജീവനേക്കാളേറെ പ്രണയിച്ച സതീരത്നത്തെ ഞാൻ നിഷ്‌കരുണം അപമാനിയ്ക്കുകയും വെറുപ്പിയ്ക്കുകയും വേദനിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

ഭാര്യയുടെ ചാരിത്ര്യശുദ്ധിയെപ്പറ്റി ജനതയെ ബോദ്ധ്യപ്പെടുത്താനാകാതെ, ഭാര്യയെ തെരുവിലേയ്ക്ക് ഇറക്കിവിടുന്ന നിഷ്ഠുരനാണു ഞാൻ.

എനിയ്ക്കു ജീവിതത്തോടു തന്നെ വിരക്തി തോന്നി. ഞാനും ഇക്കാണുന്ന മൃതദേഹങ്ങളിലൊന്നായിരുന്നെങ്കിൽ എത്ര നന്നായേനേ! മനുഷ്യനായി പിറക്കാതിരിയ്ക്കുകയായിരുന്നു, അതിലേറെ നന്ന്.

അതിശക്തനായൊരു രാക്ഷസൻ ചതിവിലൂടെ പിടികൂടി, അവളെ തടവിൽ പാർപ്പിച്ചിരിയ്ക്കെ, രാക്ഷസനു കീഴ്‌പ്പെടുകയല്ലാതെ അശക്തയും നിസ്സഹായയുമായ അവൾക്കു മറ്റെന്തു ചെയ്യാനാകും! അതും, പന്ത്രണ്ടു മാസത്തിനുള്ളിൽ വഴിപ്പെട്ടില്ലെങ്കിൽ നിർദ്ദയം ഗളച്ഛേദം നടത്തി വധിയ്ക്കുമെന്ന ഭീഷണിയുടെ നിഴലിൽ!

എന്നിട്ടുമവൾ രാക്ഷസനു വഴിപ്പെട്ടില്ലെന്നതിന് അവളെ എത്ര ആദരിച്ചാലും അതധികമാവില്ല.

‘രാജൻ.’

സീതയുടെ സ്വരം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. അവളുടെ കണ്ണുനീരല്പം വറ്റിയിരിയ്ക്കുന്നു.

‘ഒരു ചിതയൊരുക്കാൻ അങ്ങ് ലക്ഷ്‌മണനോടു പറഞ്ഞാലും.’

എന്റെ മാനസികവ്യഥ വർദ്ധിപ്പിയ്ക്കുന്ന ഒന്നും തന്നെ അവൾ പറഞ്ഞില്ലല്ലോ എന്നു ഞാനാശ്വസിച്ചു. മാത്രമല്ല, ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ ദഹിപ്പിയ്ക്കണമെന്ന കാര്യം എന്നേക്കാൾ മുമ്പേ അവൾ ഓർമ്മിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.

മൃതദേഹങ്ങളെ ദഹിപ്പിയ്ക്കാനൊരു വലിയ ചിത കൂട്ടാൻ ഞാൻ ലക്ഷ്‌മണനു നിർദ്ദേശം നൽകി.

വാനരസേനയിൽ അവശേഷിച്ചിരുന്ന അംഗങ്ങൾ അത്യുത്സാഹത്തോടെ മരങ്ങളിൽ കയറി ഉണങ്ങിയ കൊമ്പുകളൊടിച്ചു കൊണ്ടുവന്നു. ഒന്നിലേറെ മൃതദേഹങ്ങൾ ദഹിപ്പിയ്ക്കാൻ മതിയായ വിസ്താരവും ഉയരവുമുള്ളൊരു ചിത അതിവേഗം തയ്യാറായി.

ചിതയിൽ വയ്ക്കാൻ വേണ്ടി മൃതദേഹങ്ങൾ ചുമന്നുകൊണ്ടുവരാൻ വാനരർ ഒരുങ്ങുമ്പോൾ സീത കൈകൂപ്പിക്കൊണ്ട് എന്നെ വലം വെച്ച ശേഷം രണ്ടാൾപ്പൊക്കമുള്ള ചിതയുടെ മുകളിൽ പിടിച്ചു കയറി!

ഞാൻ ചകിതനായി നോക്കിനിന്നു. എന്താണിവൾ ചെയ്യുന്നത്? ചിതയുടെ കെല്പ് പരിശോധിയ്ക്കുകയോ? അതെന്തിനു പരിശോധിയ്ക്കണം? അതു ചെയ്യേണ്ടതുണ്ടെങ്കിൽത്തന്നെ, മറ്റനേകം പേരുണ്ടല്ലോ, അതു ചെയ്യാൻ…

ചിതയുടെ മുകളിൽ ശ്രമപ്പെട്ടു കയറിനിന്നുകൊണ്ട് സീത എന്നെ നോക്കി വീണ്ടും കൈകൂപ്പി. അവൾ തളർന്നതെങ്കിലും ഉറച്ച സ്വരത്തിൽ പറഞ്ഞു: “എന്റെ ഹൃദയം എന്നെങ്കിലും അങ്ങയിൽ നിന്ന് അകന്നിട്ടുണ്ടെങ്കിൽ ഞാൻ അഗ്നിയിലെരിഞ്ഞു ചാമ്പലാകട്ടെ.”

‘നിനക്ക് ഏതു വഴിയേ വേണമെങ്കിലും പോകാ’മെന്നു ഞാൻ പറഞ്ഞതനുസരിച്ച് അവൾ തെരഞ്ഞെടുത്തിരിയ്ക്കുന്ന വഴി ചിതയിൽ സ്വയം കത്തിയമരലാണ്! ഞാൻ വിറങ്ങലിച്ചു നിന്നു…

അവൾ പറഞ്ഞതു കേട്ട് ആശ്ചര്യസ്തബ്‌ധനായിപ്പോയിരുന്ന ലക്ഷ്‌മണന്റെ നേരേ അവൾ തിരിഞ്ഞു. “ചിതയ്ക്കു തീ കൊളുത്തൂ, ലക്ഷ്‌മണാ. ചിത ആളിക്കത്തട്ടെ.”

“ജ്യേഷ്ഠത്തീ!” ലക്ഷ്‌മണൻ ഞെട്ടിത്തെറിച്ചു.

“നിന്റെ ജ്യേഷ്ഠത്തിയുടെ അവസാനത്തെ ഉത്തരവ് നീ അനുസരിയ്ക്കില്ലേ, ലക്ഷ്‌മണാ?” സീതയുടെ സ്വരം തളർന്നതെങ്കിലും, അതിനു വജ്രത്തിന്റെ കാഠിന്യവുമുണ്ടായിരുന്നു. അവളെ സ്വമാതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന ലക്ഷ്‌മണനും അങ്ങനെ തോന്നിയിരിയ്ക്കണം.

“ജ്യേഷ്ഠാ!” അത് ഒരലർച്ചയായിരുന്നു. ഒരു നൂറു ചോദ്യങ്ങൾ ലക്ഷ്‌മണന്റെ വിളിയിൽ അന്തർലീനമായിരുന്നു.

എന്റെ മൗനത്തിൽ നിന്ന് അവനെല്ലാം മനസ്സിലായിക്കാണണം. ജീവിതത്തിലാദ്യമായി ലക്ഷ്‌മണൻ എന്നെ ക്രുദ്ധനായി തുറിച്ചു നോക്കിനിന്നു. അവന്റെ അമർഷം നേരിടാനാകാതെ ഞാൻ തല താഴ്‌ത്തി.

“എന്റെ അവസാനത്തെ ആഗ്രഹം നീ സാധിച്ചു തരില്ലേ, ലക്ഷ്‌മണാ?” സീത വീണ്ടും.

‘നീ ആരെ വേണമെങ്കിലും സമീപിച്ചോളൂ, സ്വീകരിച്ചോളൂ’ എന്നു ഞാൻ പറഞ്ഞിരുന്നതിൻ പടി അവൾ മറ്റാരെയെങ്കിലും സ്വീകരിച്ചിരുന്നെങ്കിൽ ആത്മാഹുതി ചെയ്യുന്നതു ഞാനാകുമായിരുന്നു. അവൾ മറ്റൊരാളെ സ്വീകരിയ്ക്കുന്ന കാര്യം എനിയ്ക്കു ചിന്തനീയം പോലുമായിരുന്നില്ല. അവൾ മറ്റു പുരുഷന്മാരുടെ കൂടെ ജീവിയ്ക്കുന്നതിലും എനിയ്ക്കാശ്വാസം, അവളുടെ മൃദുമേനി അഗ്നിയിൽ ഉരുകിയൊലിയ്ക്കുന്നതാണ്. അവൾ കത്തിച്ചാമ്പലായാലും വേണ്ടില്ല, അവളെ അന്യപുരുഷന്മാർ സ്പർശിയ്ക്കാൻ പാടില്ല.

സ്വാർത്ഥത തന്നെ. ഈശ്വരാവതാരമാണു ഞാനെന്ന് ആരൊക്കെ വിശ്വസിച്ചാലും, മനുഷ്യസഹജമായ സ്വാർത്ഥത മുഴുവൻ എനിയ്ക്കുമുണ്ട്; അതാണു യാഥാർത്ഥ്യം.

‘അവളുടെ നിർദ്ദേശം നീ അനുസരിയ്ക്ക്’ എന്നു ലക്ഷ്‌മണനോടു മൗനത്തിലൂടെ ദ്യോതിപ്പിച്ചുകൊണ്ടു ഞാൻ മരവിച്ചു നിന്നു. കണ്ണുനീരണിഞ്ഞ മുഖം മറയ്ക്കാൻ ഞാൻ തിരിഞ്ഞു നിന്നു. ഇരുകരങ്ങളും ശിരസ്സിനു മുകളിൽ കൂപ്പി, കണ്ണുകളടച്ച്, പ്രാർത്ഥിയ്ക്കാൻ ശ്രമിച്ചു: ‘ഈശ്വരാ…’

ഈശ്വരനിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാവുന്നില്ല. ഉള്ളിൽ മുഴുവൻ അവൾ. ചിതയുടെ മുകളിലെ അവളുടെ രൂപം. അവളുടെ തളർന്ന സ്വരം…

ഞാൻ കണ്ണടച്ചു ധ്യാനിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ, ചിതയുടെ മുകളിൽ നിന്നു മൃദുസ്വരത്തിലുള്ള നാമജപം ഉയരാൻ തുടങ്ങി. രാമ, രാമ, രാമ… സീതയുടെ സ്വരം. അവളെ ചാമ്പലാക്കാൻ നിഷ്‌കരുണം നിശ്ശബ്ദാനുമതി നൽകിയ എന്റെ നാമം ജപിയ്ക്കാൻ അവൾ തുടങ്ങിയിരിയ്ക്കുന്നു!

ഞാൻ ഈശ്വരാവതാരമല്ല… പതിവ്രതയായ ഭാര്യയെ നിഷ്‌കരുണം കൊലയ്ക്കു കൊടുക്കുന്നൊരു മഹാപാപി… നിഷ്‌ഠുരൻ… രാവണനും ഞാനും തമ്മിൽ എന്തു വ്യത്യാസം!

ഗത്യന്തരമില്ലാതെ, ലക്ഷ്‌മണൻ ചിതയ്ക്കു തീ കൊളുത്തിക്കാണണം. അവനും ഈശ്വരനാമം ഉറക്കെച്ചൊല്ലുന്നതു ഞാൻ കേട്ടു…

ലക്ഷ്‌മണൻ ചെയ്യുന്നതെന്തെന്ന് അകന്നു നിൽക്കുകയായിരുന്നവർ ആദ്യം മനസ്സിലാക്കിയിരുന്നില്ലെന്നു തോന്നുന്നു. ഉണങ്ങിയ കമ്പുകളിൽ തീ പടർന്നപ്പോഴായിരിയ്ക്കണം ചിതയോടൊപ്പം ദഹിയ്ക്കാൻ പോകുന്നത് ആരെന്ന സത്യം അവർ മനസ്സിലാക്കിയത്. അപ്പോഴായിരിയ്ക്കണം, അവർ ദീനവിലാപമുയർത്താൻ തുടങ്ങിയത്.

“വേണ്ട ദേവീ…അമ്മേ…ദേവീ…അയ്യോ…രാമാ…നാരായണാ…പരമേശ്വരാ…മഹാപാപം…”

കൂട്ടക്കരച്ചിലുകളുയർന്നു. നാമജപങ്ങൾ ഉച്ചത്തിലായി.

ഉണങ്ങിയ വിറകുകൊള്ളികൾ അഗ്നിയ്ക്കിരയാകുമ്പോഴുണ്ടാകുന്ന സ്ഫോടനശബ്ദം കൊണ്ട് ആ പ്രദേശം മുഴുവൻ മുഖരിതമായി.

എന്റെ ശരീരം വിറ പൂണ്ടു.

എന്റെ അസ്ത്രങ്ങളേറ്റ ശത്രുക്കൾ ചോരപ്പുഴയൊഴുക്കി, പിടഞ്ഞു മരിയ്ക്കുന്നതു ഞാൻ ധാരാളം കണ്ടിരുന്നു. അപ്പോഴൊന്നും എനിയ്ക്കൊരു കുലുക്കവുമുണ്ടായിട്ടില്ല. മൃതദേഹങ്ങൾ ചിതയിൽ ദഹിയ്ക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്, ചൂടേറ്റ് അസ്ഥികളും മസ്തിഷ്കവും പൊട്ടിപ്പൊളിയുന്ന ശബ്ദം കേട്ടിട്ടുണ്ട്. പക്ഷേ, ജീവനുള്ളൊരു ദേഹം അഗ്നിയിലുരുകുന്നതു കാണാനിട വന്നിട്ടില്ല. അതു കണ്ടുനിൽക്കാനുള്ള ധൈര്യവുമില്ല. അഗ്നിയിലുരുകുന്ന മൃദുമേനി സീതയുടേതു കൂടിയാകുമ്പോൾ…

അതു കാണുന്നതിലും ഭേദം, ആ നിമിഷം സ്വയം മരിച്ചു വീഴുന്നതാകും…

ഭാര്യയുടെ ചിതയിൽച്ചാടി ഭർത്താവു മരിയ്ക്കുന്നതു സൂര്യകുലജാതർക്കു ഭൂഷണമല്ല. അതു കുലത്തിനു തന്നെ അപമാനമാകും. ജീവിയ്ക്കുക തന്നെ.

‘അങ്ങു വേർപെട്ടാൽ ഞാൻ പ്രാണൻ വെടിയും’: പതിന്നാലു കൊല്ലം മുമ്പ്, ഞാൻ ഏകനായി വനവാസത്തിനൊരുങ്ങിയപ്പോൾ സീത പറഞ്ഞ വാക്കുകൾ. ‘അങ്ങെന്നെ കൂടെക്കൊണ്ടുപോകുന്നില്ലെങ്കിൽ ഞാൻ വിഷം കുടിച്ചോ തീയിൽച്ചാടിയോ മരണം വരിയ്ക്കും.’

അന്നത്തെ ഇളംപ്രായത്തിലും അവളുടെ വാക്കുകൾക്കു കാഠിന്യമുണ്ടായിരുന്നു. സിംഹത്തേയും പുലിയേയും പാമ്പിനേയും ഞാൻ ഭയന്നിരുന്നില്ല. പക്ഷേ, ദുർബലയായ ഇവളുടെ മൃദുസ്വരത്തിലുള്ള വാക്കുകളെ ഭയക്കാൻ ഞാൻ അന്നു തുടങ്ങി.

തീയിലെരിയുന്ന വിറകുകൊള്ളികളുടെ പൊട്ടലുകൾ അടിയ്ക്കടി ഉയർന്നു കേൾക്കുന്നു. ചിതയുടെ താപം വർദ്ധിച്ചിരിയ്ക്കുന്നു. അതു സഹിയ്ക്കവയ്യാതെ ആളുകൾ അകന്നുമാറിയതു ഞാനറിഞ്ഞു. പുറം പൊള്ളാൻ തുടങ്ങിയതു മൂലം അവരോടൊപ്പം ഞാനും അറിയാതെ അകന്നുമാറിയിരുന്നു. കണ്ണു തുറന്നു നോക്കാനുള്ള ധൈര്യമുണ്ടായില്ല.

ദീനരോദനങ്ങളുടെ നാഴികകൾ പലതും കടന്നുപോയിരിയ്ക്കണം. ഇതിനകം അസ്ഥികളുൾപ്പെടെ എല്ലാം ഉരുകിയൊലിച്ച് സീതയെന്ന അസ്തിത്വം ഇല്ലാതായിക്കഴിഞ്ഞിരിയ്ക്കണം.

അതിനിടയിലെപ്പോഴോ ആരവമുയരാൻ തുടങ്ങിയിരുന്നു. തുടക്കത്തിലെ ദീനരോദനങ്ങൾ ആരവത്തിനു വഴിമാറിയിരുന്നു.

ആരവം കേട്ടിട്ടും തിരിഞ്ഞു നോക്കിയിരുന്നില്ല. ജീവിതത്തിന്റെ അർത്ഥം തന്നെ നശിച്ചിരിയ്ക്കുന്നു. ഇനിയുള്ള ജീവിതം വംശത്തിന്റെ പേരു നിലനിർത്താൻ വേണ്ടി മാത്രമുള്ളതാണ്. വംശത്തിനു വേണ്ടി സ്വഭാര്യയെ ചിതയിലെറിഞ്ഞ വീരൻ എന്ന തീരാക്കളങ്കവും പേറി ജീവിയ്ക്കുന്നതിൽ തീരെ താല്പര്യമില്ല. ജീവച്ഛവം കണക്കെ ജീവിയ്ക്കാമെന്നു മാത്രം.

ആരവം ഉച്ചത്തിലായിരിയ്ക്കുന്നു. ഇത്തവണ ആയിരക്കണക്കിനു കണ്ഠങ്ങളിൽ നിന്നാണതുയർന്നത്. അതിൽ ലക്ഷ്‌മണന്റേതും വ്യക്തമായിക്കേട്ടു.

‘അമ്മേ…ദേവീ…മഹാമായേ…”

ലക്ഷ്‌മണന് സീത എന്നും മാതൃതുല്യയായിരുന്നു. എങ്കിലും എന്തിനാണിവൻ ജനത്തോടൊപ്പം ആരവം മുഴക്കുന്നത്! ആരവം മുഴക്കാനിവിടെ ബാക്കിയെന്തുണ്ടാകാൻ!

ആരവം ആഹ്ലാദത്തിന്റേതെന്ന തിരിച്ചറിവുണ്ടായപ്പോൾ ഞാൻ ശിരസ്സിൽ നിന്നു കൈകളടർത്തി, കണ്ണുതുറന്നു തിരിഞ്ഞു നോക്കി.

ആളിക്കത്തുന്ന ചിത. അതിൽ നിന്നുള്ള തീക്ഷ്‌ണമായ താപം മൂലം ജനം അകന്നു നിൽക്കുന്നു.

അഹമഹമികയാ ഉയരുന്ന ചുവപ്പുതീജ്വാലകൾക്കിടയിൽ…

എനിയ്ക്കെന്റെ കണ്ണുകളെ വിശ്വസിയ്ക്കാനായില്ല!

തീജ്വാലകൾക്കിടയിൽ കൈ കൂപ്പിക്കൊണ്ട്, ഉരുകിയൊലിയ്ക്കാതെ, കത്തിച്ചാമ്പലാകാതെ, അചഞ്ചലയായി നിൽപ്പു തുടരുന്നൂ, സീത!

തീക്കനലിന്റെ നിറമാർന്ന ശരീരം; ജ്വലിയ്ക്കുന്ന സീത. ജ്വലിയ്ക്കുന്ന ദൃഷ്ടികൾ; അവയൂന്നിയിരിയ്ക്കുന്നത് എന്നിൽത്തന്നെ!

ഞാൻ സ്വപ്നം കാണുകയാണോ! ആളിക്കത്തുന്ന ചിതയോടടുക്കാൻ ആർക്കും സാധിയ്ക്കാതിരുന്നിട്ടും, അതേ ചിതാമദ്ധ്യത്തിൽ സീതയ്ക്കെങ്ങനെ സുരക്ഷിതമായി തുടരാനായി?

അഗ്നിനാളങ്ങൾക്കുള്ളിൽ ജ്വലിച്ചു നിൽക്കുന്ന സീതയെക്കണ്ട്, ഭക്തിപാരവശ്യത്തോടെ ജനം ആർത്തുവിളിയ്ക്കുന്നു: “അമ്മേ…ദേവീ…മഹാമായേ…”

അടിയിലെ വിറകുകൊള്ളികൾ കത്തിച്ചാമ്പലാകുന്നതിനനുസരിച്ച് ചിതയുടെ ഉയരം കുറഞ്ഞിരുന്നു. തുടക്കത്തിൽ രണ്ടാൾപ്പൊക്കമുണ്ടായിരുന്ന ചിതയുടെ ഉയരം പകുതിയിൽ താഴെയായിരുന്നു. അഗ്നിജ്വാലകളുടെ ഉയരവും കുറഞ്ഞിരുന്നു. സീത താഴേയ്ക്കു വന്നുകൊണ്ടിരുന്നു…

ചിതയുടെ തീക്ഷ്‌ണതാപത്തിനൊരു കുറവുമില്ല…

കനൽസ്പർശമേൽക്കുമ്പോഴേയ്കു പൊള്ളലേൽക്കുന്നൊരു കേവലമനുഷ്യസ്ത്രീയ്ക്ക് ആളിക്കത്തുന്നൊരു ചിതയെ അതിജീവിയ്ക്കാനെങ്ങനെ കഴിയുന്നു?

സീത ഭൂമീദേവിയുടെ മകളാണെന്നു പലരും പറയാറുണ്ട്. സീത വെറുമൊരു മനുഷ്യസ്ത്രീയല്ല, ദേവതയാണെന്ന അവരുടെ വിശ്വാസം ഇപ്പോൾ പതിന്മടങ്ങു ബലപ്പെട്ടിട്ടുണ്ടാകും.

“അമ്മേ…ദേവീ…മഹാമായേ…”

ഭ്രാന്തമായ ആരവത്തിന്റെ മുഴക്കം കേട്ടാലറിയാം, അവൾ അവർക്കൊരു ദേവതയായിക്കഴിഞ്ഞിരിയ്ക്കുന്നു. അവൾ ദേവസ്ത്രീയല്ലെങ്കിൽ, അടുത്തു ചെല്ലാൻ പറ്റാത്ത വിധം തീക്ഷ്‌ണജ്വാലകളുയർത്തിയിരുന്ന ചിതാമദ്ധ്യത്തിൽ ഉരുകിയൊലിയ്ക്കാതെ, കത്തിച്ചാമ്പലാകാതെ നാഴികകളോളം സുരക്ഷിതമായി നിലനിൽക്കാൻ ഏതു മനുഷ്യജീവിയ്ക്കാണു കഴിയുക!

“അമ്മേ…ദേവീ…മഹാമായേ…”

പരിശുദ്ധിയുടെ കവചമാണ് അവളെ സംരക്ഷിച്ചത് എന്നാണ് എന്റെ വിശ്വാസം. ആളിക്കത്തുന്ന അഗ്നിയ്ക്ക് പരിശുദ്ധിയുടെ കവചത്തെ ഭേദിയ്ക്കാനായില്ല, അവളെ സ്പർശിയ്ക്കാനായില്ല, വികലമാക്കാനാകായില്ല.

സർവവും ദഹിപ്പിയ്ക്കാനാകുന്ന അഗ്നിയ്ക്കുപോലും അവളെ സ്പർശിയ്ക്കാനാകാഞ്ഞ നിലയ്ക്ക് അഗ്നിയേറ്റു ചാമ്പലാകുന്ന ദുർബലമനുഷ്യർക്കും രാക്ഷസർക്കും അവളെയെങ്ങനെ അശുദ്ധയാക്കാനാകും!

പരിശുദ്ധിയുടെ ദേവതയെയാണു ഞാൻ സംശയിച്ചു തിരസ്കരിയ്ക്കാൻ ഒരുമ്പെട്ടിരുന്നത്!

അവളുടെ ജ്വലിയ്ക്കുന്ന കണ്ണുകൾ കൊണ്ടുള്ള നോട്ടം നേരിടാനുള്ള ശക്തിയില്ലാതെ, ഞാൻ തല കുനിച്ച് അവളെ വണങ്ങി. അവൾ ദേവത തന്നെ, യാതൊരു സംശയവുമില്ല: പരിശുദ്ധിയുടെ ദേവത. സീതയെന്നാൽ പരിശുദ്ധിയുടെ പര്യായം.

അവളുടെ ചുണ്ടുകൾ ചലിയ്ക്കുന്നതു ഞാൻ കണ്ടിരുന്നു. രാമനാമജപം തുടരുകയായിരിയ്ക്കണം.

പരിശുദ്ധമായ ആ ചുണ്ടുകളാൽ ജപിയ്ക്കപ്പെടാൻ എന്തു യോഗ്യതയാണ് എന്റെ പേരിനുള്ളത്!

നാഴികകൾ പലതുകൂടി കഴിയേണ്ടി വന്നു, ചിത മുഴുവൻ കത്തിത്തീരാൻ.

ഒടുവിൽ, കെട്ടടങ്ങിയ ചിതയിൽ നിന്ന് അവൾ മെല്ലെയിറങ്ങി നടന്നു വന്നത് എന്റെ നേരേയാണ്. എന്റെ മുന്നിൽ വന്ന്, വിരലുകൾ കൊണ്ടു സ്പർശിച്ചപ്പോൾ എന്റെ പാദങ്ങളോടൊപ്പം ഹൃദയവും പൊള്ളി.

ചൂടാറിയിട്ടില്ലാത്ത ആ മൃദുമേനിയെ ഞാൻ ഹൃദയത്തോടു ചേർത്തമർത്തി. അവളുടെ ശരീരത്തിന്റെ ചൂടേറ്റ് എന്റെ മാറിടം കരിവാളിയ്ക്കുമ്പോൾ അവളുടെ ശിരസ്സിൽ കൈവച്ചു ഞാൻ ദൃഢപ്രതിജ്ഞയെടുത്തു: ‘ഇന്നു മുതൽ നീയെന്റെ പത്നി മാത്രമല്ല, എന്റെ ദേവത കൂടിയാണ്.’

പരിചാരകർ കൊട്ടാരത്തിലെ ദീപങ്ങൾ തെളിയിയ്ക്കുന്ന കോലാഹലം കേട്ടു ഞാൻ ചിന്തയിൽ നിന്നുണർന്നു; നടുക്കുന്ന ഭൂതകാലത്തിൽ നിന്ന് അസ്വസ്ഥനാക്കുന്ന വർത്തമാനകാലത്തിലേയ്ക്കു തിരികെ വന്നു.

ദീപപ്രഭയിൽ സുവർണസിംഹാസനം മിന്നിത്തിളങ്ങി.

അച്ഛനിരുന്നിരുന്ന സിംഹാസനമാണത്. എന്റെ വനവാസക്കാലത്തു രാജ്യം ഭരിച്ച ഭരതൻ ആ സിംഹാസനത്തിലിരുന്നിരുന്നില്ല. സിംഹാസനത്തിന്റെ മുന്നിൽ എന്റെ പാദുകങ്ങൾ വച്ച്, അങ്ങകലെ, സരയൂനദീതീരത്തുള്ള നന്ദിഗ്രാമത്തിലിരുന്നുകൊണ്ട് അവൻ എന്റെ നാമത്തിൽ രാജ്യം ഭരിച്ചു.

വനവാസത്തിനു ശേഷം രാജാവായി അഭിഷിക്തനായ ഞാൻ ആ സിംഹാസനത്തിൽ ഇരിയ്ക്കും മുമ്പ് അതിന്റെ വിസ്താരം കൂട്ടി, സീതയ്ക്കു കൂടി അതിൽ സ്ഥലമൊരുക്കി. സിംഹാസനത്തിലും അവൾ എന്റെ കൂടെത്തന്നെ ഇരിയ്ക്കണം. അവളെന്റെ അർദ്ധാംഗിനി. ഇനിയൊരു വേർപിരിയൽ ഉണ്ടാകരുത്.

എന്നോടൊപ്പം സീതയും ആസനസ്ഥയാകാറുള്ള ആ സിംഹാസനത്തിൽ ഏറെ നേരം കണ്ണുനട്ടു നിന്ന ശേഷം ഞാൻ വിരൽ ഞൊടിച്ചു. ഒരു പരിചാരകൻ പ്രത്യക്ഷപ്പെട്ടു.

‘സീതയോടു വരാൻ പറയുക.’

പരിചാരകൻ അപ്രത്യക്ഷനായി. നിമിഷങ്ങൾക്കുള്ളിൽ റാണിയ്ക്കുള്ള സന്ദേശവുമായി ഒരു പരിചാരിക അന്തപ്പുരത്തിലേയ്ക്കു തിടുക്കത്തിൽ പോയിട്ടുണ്ടാകും.

ഞാൻ സിംഹാസനത്തിനടുത്തു ചെന്നു.

രാജ്യവും സീതയും. തുലാസ്സിലെ രണ്ടു തട്ടുകളിൽ. കനം കൂടുതൽ ഏതിന്?

ആളിക്കത്തുന്ന അഗ്നിയെ പരിശുദ്ധി കൊണ്ട് അതിജീവിച്ച ആരുണ്ടീ ഭൂമിയിൽ, സീതയല്ലാതെ! രാജ്യത്തെ ജനതയൊന്നാകെ ഒരു തട്ടിലിരുന്നാലും, കനക്കൂടുതൽ സീതയുടെ തട്ടിനായിരിയ്ക്കും. തീർച്ച.

പരിശുദ്ധിയുടെ പ്രതീകമായ, ഈശ്വരസ്പർശമുള്ള സീതയെ രണ്ടാമതും തിരസ്കരിച്ച കശ്‌മലൻ എന്ന ദുഷ്‌പേര് എനിയ്ക്കുണ്ടാകാൻ പാടില്ല.

ശിരസ്സിൽ നിന്നു കിരീടം ഊരി മെല്ലെ സിംഹാസനത്തിൽ വെച്ചു. അകന്നു നിന്നു വീണ്ടും നോക്കി.

കിരീടത്തിലെ രത്നങ്ങൾ ദീപപ്രഭയിൽ മിന്നിത്തിളങ്ങി. അഭിഷേകവേളയിൽ വസിഷ്ഠമഹർഷിയായിരുന്നു അതെന്റെ ശിരസ്സിൽ അണിയിച്ചു തന്നിരുന്നത്.

അതിമനോഹരമായ കിരീടം. പക്ഷേ, ഇതു മതി, ഇത്രയും നാൾ മതി. ഇനി ജീവിതാവസാനം വരെ ശിരസ്സിൽ ധരിയ്ക്കാൻ മറ്റൊരു കിരീടമുണ്ട് എന്റെ പക്കൽ. അമൂല്യമായൊരു കിരീടം.

പാദസരത്തിന്റെ നേർത്ത കിലുക്കം കേട്ടു തിരിഞ്ഞുനോക്കി.

സീത.

ശുഭ്രവസ്ത്രം. ശിരസ്സിലെ ചെറു കിരീടമൊഴികെ റാണിയുടേതായ മറ്റാഡംബരങ്ങളൊന്നുമില്ല. ലാളിത്യത്തിന്റേയും പരിശുദ്ധിയുടേയും പ്രതീകം. ചുണ്ടുകളിൽ മന്ദസ്മിതം.

മരവുരി ധരിച്ച്, പാദരക്ഷകളണിയാതെ കല്ലും മുള്ളും ചവിട്ടി, മഞ്ഞും മഴയും വെയിലുമേറ്റു പതിന്നാലുവർഷം ദണ്ഡകാരണ്യത്തിൽ ജീവിച്ചതുകൊണ്ടാകാം, അയോദ്ധ്യാറാണിയായിത്തീർന്ന ശേഷവും ആഡംബരങ്ങളിൽ അവൾക്കു ഭ്രമമുണ്ടാകാഞ്ഞത്.

ദീപപ്രഭയിൽ തിളങ്ങുന്ന സുവർണസിംഹാസനത്തെ അവൾ അല്പനേരം നോക്കിനിന്നു. മെല്ലെ അതിനടുത്തു ചെന്നു. ശിരസ്സിൽ നിന്നു കിരീടമൂരി സിംഹാസനത്തിൽ, എന്റെ കിരീടത്തിനരികെ വെച്ചു.

തിരികെ എന്റെ സമീപം വന്നു നിന്ന്, സിംഹാസനത്തിൽ അടുത്തടുത്തിരിയ്ക്കുന്ന കിരീടങ്ങളേയും എന്നേയും നോക്കിക്കൊണ്ടവൾ മന്ദഹസിച്ചു.

“അവ അടുത്തടുത്തിരിയ്ക്കട്ടെ.”

ഞാനവളുടെ മുഖത്തു നോക്കി. അവളെന്തെങ്കിലും മനസ്സിലാക്കിയിട്ടാകുമോ അതു പറഞ്ഞത്?

“ഭരതനും മാണ്ഡ്‌വിയ്ക്കും അവ നന്നായിണങ്ങും,” കിരീടങ്ങൾ നോക്കിക്കൊണ്ടവൾ ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു.

അവൾ എന്റെ മുഖത്തു നിന്നെല്ലാം വായിച്ചെടുത്തിരിയ്ക്കുന്നു! ഒരു വ്യാഴവട്ടത്തിലേറെക്കാലം പരസ്പരം ഇഴ ചേർന്നു ജീവിച്ചതുമൂലം, എന്റെ മനസ്സിലുദിയ്ക്കുന്ന ചിന്ത അവൾ മാനത്തു കാണുന്നു. എന്റെ ഓരോ സ്പന്ദനവും അവളറിയുന്നു.

കഴിഞ്ഞ ദിവസം കൗസല്യാമാതാവെന്നെ എന്നെ വിളിപ്പിച്ചിരുന്നു. മൂന്നമ്മമാരും ഒരുമിച്ചുണ്ടായിരുന്നു. ചെന്ന പാടെ അമ്മ ചോദിച്ചു, ‘രാമാ, സീത ഗർഭം ധരിച്ചിരിയ്ക്കുന്നു. നീയതറിഞ്ഞുവോ?’

ഈശ്വരാവതാരമെന്നു കരുതപ്പെടുന്ന എനിയ്ക്ക് അതറിയാൻ കഴിഞ്ഞിരുന്നില്ല!

‘ഗർഭിണിയായ ഭാര്യയ്ക്കു വിഷമമുണ്ടാക്കുന്ന ഒന്നും ഭർത്താവു ചെയ്യാൻ പാടില്ല,’ അമ്മ തുടർന്നു. ‘നീയവളെ വിഷമിപ്പിയ്ക്കില്ലെന്ന് എനിയ്ക്കറിയാം. എങ്കിലും നിന്നോടിതു പറയേണ്ട കടമ എനിയ്ക്കുണ്ട്.’

അവളുടെ സർവ ആഗ്രഹങ്ങളും സാധിച്ചുകൊടുക്കണം എന്നു ഞാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. അവളിപ്പോൾ ഗർഭിണി കൂടി ആയിരിയ്ക്കുന്ന നിലയ്ക്ക് അവൾക്കെന്തെങ്കിലും പ്രത്യേകം ആഗ്രഹങ്ങളുണ്ടോ എന്ന് അമ്മമാരുടെ സവിധത്തിൽ നിന്നു മടങ്ങിവന്നയുടൻ ഞാൻ അവളോടാരാഞ്ഞിരുന്നു. വാത്മീകി മഹർഷിയുടെ ആശ്രമത്തിൽ കുറച്ചു നാൾ താമസിച്ചാൽക്കൊള്ളാമെന്ന് അവൾ മറുപടി പറയുകയും ചെയ്തിരുന്നു.

“വാത്മീകിമഹർഷിയുടെ ആശ്രമത്തിൽപ്പോയി താമസിയ്ക്കണമെന്ന് നീ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു,” ഞാനവളെ ഓർമ്മപ്പെടുത്തി.

“ഉവ്വ്. അങ്ങതു സമ്മതിയ്ക്കുകയും ചെയ്തിരുന്നു.”

“നാമിപ്പോൾത്തന്നെ വാത്മീകിമഹർഷിയുടെ ആശ്രമത്തിലേയ്ക്കു പോകുന്നു.”

അവളെന്നെ സൂക്ഷിച്ചു നോക്കി.

ആശ്രമത്തിലേയ്ക്കുള്ള രഥയാത്ര ഏതാനും നാഴികയെടുക്കും. ഇപ്പോൾ പുറപ്പെട്ടാൽ രാവേറെച്ചെന്നേ ആശ്രമത്തിലെത്തൂ. മറ്റാരെങ്കിലുമായിരുന്നെങ്കിൽ ‘ഇതെന്താ ഇത്ര പെട്ടെന്നൊരു യാത്ര? അതും രാത്രിയാകാറായ ഈ വേളയിൽ’ എന്നു ചോദിയ്ക്കുമായിരുന്നു. എന്നാൽ സീതയുടെ പ്രതികരണമാകട്ടെ, ‘വരൂ, അമ്മമാരോടു യാത്ര പറയാം’ എന്നു മാത്രമായിരുന്നു.

ഞാനവളുടെ കരം ഗ്രഹിച്ച്, ക്ഷമാപണത്തോടെ പറഞ്ഞു, “കൊട്ടാരത്തിലെ സുഖസൗകര്യങ്ങളിലേയ്ക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല.”

സുഖവും സന്തോഷവുമുള്ളൊരു കൊട്ടാരജീവിതം അവൾക്കു ദീർഘകാലം കൊടുക്കാൻ കഴിയുന്നില്ലെന്ന ദുഃഖം എന്റെ സ്വരത്തിൽ സ്ഫുരിച്ചിരുന്നു കാണണം.

“അങ്ങയുടെ പാദങ്ങളാണ് എന്റെ കൊട്ടാരം,” ദുഃഖിതനായി നിന്ന എന്നെ അവൾ ആശ്വസിപ്പിച്ചു. “വരൂ. ആദ്യം കൈകേയിച്ചെറിയമ്മയോടു പറയാം.”

എന്നെ വനവാസത്തിനയച്ചതിന്റെ പശ്ചാത്താപത്തിൽ ചെറിയമ്മ ഇപ്പോഴും എരിഞ്ഞുകൊണ്ടിരിയ്ക്കുന്ന കാര്യം സീതയ്ക്കറിയാം. അച്ഛൻ ചരമമടഞ്ഞപ്പോൾത്തന്നെ ചെറിയമ്മ പശ്ചാത്തപിയ്ക്കാൻ തുടങ്ങിയിരുന്നു. വനവാസത്തിനിടയിൽ ഞങ്ങളനുഭവിച്ച ദുരിതങ്ങളെപ്പറ്റി പലരും പൊടിപ്പും തൊങ്ങലും വെച്ച് ചെറിയമ്മയെ പറഞ്ഞു കേൾപ്പിയ്ക്കുകയും ചെയ്തിരുന്നു. അതോടെ ചെറിയമ്മയുടെ ദുഃഖം പല മടങ്ങാകുകയും ചെയ്തിരുന്നു.

“അന്നു നിന്നെ കാട്ടിലേയ്ക്കയച്ച ഞാൻ ഇന്നു നിന്റെ കാലു പിടിയ്ക്കുകയാണെന്റെ രാമാ, നീ ഞങ്ങളെ വിട്ടു പോകല്ലേ!” ചെറിയമ്മ കണ്ണുനീർ വാർത്തുകൊണ്ട് കേണപേക്ഷിച്ചു.

സുമിത്രച്ചെറിയമ്മയും സങ്കടപ്പെട്ടു. എന്നാൽ, അമ്മ ശാന്തയായിരുന്നു. പ്രൗഢിയ്ക്കും പ്രതാപത്തിനുമല്ല, സ്നേഹത്തിനും സമാധാനത്തിനുമാണ് അമ്മ കൂടുതൽ വിലകല്പിയ്ക്കുന്നത്. വാത്മീകിയുടെ ആശ്രമത്തിൽ ശിഷ്‌ടജീവിതം മുഴുവൻ സമാധാനത്തോടെ കഴിച്ചുകൂട്ടാൻ ഞങ്ങൾക്കാകും എന്ന് അമ്മയ്ക്കു തീർച്ചയുണ്ടായിരുന്നു.

രാജധർമ്മമറിയാവുന്ന വസിഷ്ഠമഹർഷിയും മൗനാനുവാദം നൽകി, ദുഃഖത്തോടെയാണെങ്കിലും.

വെളുത്തേടന്റെ കഥ കേട്ടപ്പോൾ ലക്ഷ്‌മണൻ ക്രുദ്ധനായി ഉടവാളൂരി. ‘അവന്റെ നാവരിഞ്ഞിട്ടു തന്നെ കാര്യം.’

സീത അവനെ തടഞ്ഞു. ജ്യേഷ്ഠത്തിയുടെ വാക്കുകൾക്കു ലക്ഷ്‌മണന്റെ മേൽ മാന്ത്രികശക്തിയുണ്ട്. അവനടങ്ങി. ഊരിയ വാൾ ഉറയിലിട്ടു.

കരുണാമയിയാണു സീത. വനവാസത്തിനിടയിൽ ശൂർപ്പണഖയുടെ നാസികാകുചഛേദനത്തിന് ഒരുങ്ങിയ ലക്ഷ്‌മണനെ തടയാൻ സീത ശ്രമിച്ചിരുന്നു. ആ ശ്രമം വിജയിയ്ക്കാതെ പോയതിൽ സീത ഇന്നും ദുഃഖിയ്ക്കാറുണ്ട്.

സീത രാവണന്റെ തടവിൽ പാർത്തിരുന്നപ്പോൾ രാവണന്റെ കിങ്കരികളായ രാക്ഷസിമാർ അവളെ പല തരത്തിൽ ഉപദ്രവിച്ചിരുന്നു. അതറിഞ്ഞു ക്രുദ്ധനായ ലക്ഷ്‌മണൻ യുദ്ധാനന്തരം രാക്ഷസിമാരുടെ ഗളച്ഛേദം നടത്താനൊരുങ്ങിയിരുന്നു. അവിടേയും സീത ഇടപെട്ടു. സീതയുടെ ഉപദേശം മാനിച്ചു ലക്ഷ്‌മണൻ അവരെ ദയാപൂർവം സ്വതന്ത്രരാക്കിവിട്ടു.

ഇത്തവണ ഞാനും ഇടപെട്ടു; ‘അനുജാ, ലക്ഷ്‌മണാ, നീ യുവരാജാവാകാനുള്ളതാണ്.’ ഇന്നലെ വരെ യുവരാജാവായിരുന്ന ഭരതൻ ഇന്നു രാജാവായിക്കഴിയുമ്പോൾ ലക്ഷ്‌മണനാണു യുവരാജാവാകാനുള്ളത്. ‘രാജധർമ്മമെന്തെന്നു നീ പഠിച്ചെടുക്കണം. പ്രജകളോടു കരുണ കാണിയ്ക്കണം.’

പതിന്നാലുവർഷം എന്റെ പാദുകങ്ങൾ പൂജിച്ചുകൊണ്ടിരുന്ന ഭരതന്റെ ശിരസ്സിൽ അല്പം മുമ്പു ഞാൻ രാജകിരീടമണിയിച്ചു.

രാജാവാകുമ്പോൾ ഭരതന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവനെന്റെ പാദം തൊട്ടു വണങ്ങിക്കൊണ്ട്, ഇടറിയ തൊണ്ടയോടെ പറഞ്ഞു: “ജ്യേഷ്ഠാ, അങ്ങെനിയ്ക്കു പിതൃതുല്യനാണ്. അങ്ങയുടെ തീരുമാനങ്ങൾ എന്തു തന്നെയായാലും ഞാനനുസരിയ്ക്കും. ഈ കിരീടം അങ്ങയുടേതാണ്. അങ്ങ് എന്നു മടങ്ങി വരുന്നുവോ അന്നു ഞാനിത് അങ്ങേയ്ക്കു തിരികെത്തരും.”

ഭരതന്റെ പത്നി മാണ്ഡ്‌വിയുടെ ശിരസ്സിൽ സീത സ്വന്തം കിരീടമണിയിച്ച് ആശ്ലേഷിച്ചു. സീതയുടെ ഇളയച്ഛനായ കുശധ്വജന്റെ മകളായ മാണ്ഡ്‌വിയ്ക്കു സീത ജ്യേഷ്ഠത്തിയാണ്. എന്നാൽ, ഒരു ജ്യേഷ്ഠത്തിയോടുള്ള സ്നേഹത്തേക്കാളുപരി, ആരാധനയും ഭക്തിയുമാണു മാണ്ഡ്‌വിയ്ക്കു സീതയോടുള്ളത്. സീത കിരീടമണിയിച്ചപ്പോൾ  മാണ്ഡ്‌വി ജ്യേഷ്ഠത്തിയെ കെട്ടിപ്പിടിച്ചു കരഞ്ഞു.

രാജകീയാലങ്കാരങ്ങളൊന്നുമില്ലാത്തൊരു രഥത്തിൽ സീതയും ഞാനും വാത്മീകിമഹർഷിയുടെ ആശ്രമത്തിലേയ്ക്കു യാത്ര തിരിച്ചപ്പോൾ രാവേറെച്ചെന്നിരുന്നു. രാമനും സീതയും കൊട്ടാരജീവിതം വെടിഞ്ഞ് ആശ്രമജീവിതം സ്വീകരിച്ചിരിയ്ക്കുന്നെന്നു നാളത്തെ പ്രഭാതം മുതൽ സാവധാനത്തിൽ രാജ്യം അറിയും.

ശ്രേയസ്സും സമാധാനവും ജനതയ്ക്കുണ്ടാകട്ടെ: ഞാൻ മനസ്സുകൊണ്ടാശംസിച്ചു.

എനിയ്ക്ക് എന്തെന്നില്ലാത്ത ശാന്തിയും സംതൃപ്തിയും തോന്നി. രാജ്യഭാരത്തിന്റെ അവസാനനിമിഷം വരെ പ്രജാഹിതം മാനിയ്ക്കാനായിരിയ്ക്കുന്നു. രാജ്യവും പ്രജകളും അമ്മമാരുമെല്ലാം ഭരതന്റെ കരങ്ങളിൽ സുരക്ഷിതം.

എല്ലാറ്റിനുമുപരി, അഗ്നിയ്ക്കു പോലും വികലമാക്കാൻ കഴിയാഞ്ഞ, പരിശുദ്ധിയുടെ പ്രതീകമായ, ഈശ്വരസ്പർശമുള്ള സീതയുടെ സ്ഥിരസാമീപ്യം എന്ന അപൂർവാനുഗ്രഹം എന്റെ ഇനിയുള്ള ജീവിതത്തിൽ സർവദാ ലഭ്യം.

രഥം നിലാവെളിച്ചത്തിൽ കൊട്ടാരമതിലും നഗരാതിർത്തിയും കടന്ന് ആശ്രമത്തിലേയ്ക്കുള്ള സുദീർഘമായ പാതയിലേയ്ക്കു തിരിഞ്ഞപ്പോൾ ഞാൻ സീതയുടെ കരം ഗ്രഹിച്ചു. പ്രണയപൂർവം അവളെന്റെ ചുമലിൽ തല ചായ്‌ച്ചു. ഞാനവളുടെ കാതിൽ മന്ത്രിച്ചു, “ഇനി മരണം വരെ നാമൊന്ന്.”

(ഈ കഥ തികച്ചും സാങ്കല്പികമാണ്.)

LEAVE A REPLY

Please enter your comment!
Please enter your name here