മോഹന്‍ ലാല്‍ എന്ന മലയാളത്തിന്റെ സൂപ്പര്‍ താരത്തിന്റെ മകന്‍ എന്നതിനപ്പുറം മലയാളികള്‍ക്കിടയില്‍ സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കിയെടുത്തയാളാണ് പ്രണവ് മോഹന്‍ ലാല്‍. ലാളിത്വം എന്നത് എല്ലാവരും വാക്കുകളിലൊതുക്കുമ്പോള്‍ പ്രണവ് അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. സിനിമാ മേഖലയില്‍ ഈ തലമുറയില്‍, പ്രണവിനെപ്പോലെ മറ്റൊരാളില്ല എന്നതാണ് സത്യം.

സൂപ്പര്‍ ഹീറോയുടെ മകനെ തോളിലൊരു ബാഗും തൂക്കി ഹിമാലയന്‍ താഴ്വാരങ്ങളിലും മനാലിയുടെ തെരുവുകളിലുമൊക്കെ യാത്രയ്ക്കിടയില്‍ പലരും കണ്ടിട്ടുണ്ടാകാം. കണ്ട് പരിചയം തോന്നി അടുത്ത് ചെല്ലുന്നവരോട് സ്വതസിദ്ധമായ ചിരിയോടെ, മിതത്വമുള്ള സംസാരത്തോടെ പ്രണവ് ഇടപെടുന്നത് പല വീഡിയോകളിലും കണ്ടിട്ടുണ്ട്. സിനിമകളില്‍ നിന്നുള്ള ഇടവേളകളില്‍ പ്രണവ് തന്നെത്തന്നെ റീച്ചാര്‍ജ് ചെയ്യുന്നത് പുതിയൊരു യാത്രയിലൂടെയാവും.

പ്രണവ് എന്ന മകനെക്കുറിച്ച് അമ്മ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ അടുത്തിടെ വൈറലായിരുന്നു. ‘കുഞ്ഞുനാള്‍ മുതല്‍ തന്നെ യാത്രയോട് ഇഷ്ടമുള്ള ആളാണ് അപ്പു. വളരുന്നതിനു അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. ഒരു ഘട്ടത്തില്‍, പഠനത്തിന് ഒരു ഇടവേള കൊടുത്ത് അപ്പു പുറത്തൊരു ബാഗും തൂക്കി യാത്ര തുടങ്ങി. ബനാറസും ഹിമാലയവും ഹംപിയും ജര്‍മനിയും ആസ്റ്റര്‍ഡാമും വയനാടും രാജസ്ഥാനുമെല്ലാം അവന്റെ നിരന്തരയാത്രാലക്ഷ്യങ്ങളായി.

കാറിലോ വിമാനത്തിലോ പോകാന്‍ സാധിക്കുമായിരുന്നിട്ടും അപ്പു ബസിലും ബസിന്റെ പുറത്തും ട്രെയിനിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി യാത്ര ചെയ്തു. തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിച്ചു. വാടക കുറഞ്ഞ സാധാരണമുറികളില്‍ രാത്രിയുറങ്ങി. എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്. അതാണവവന്റെ രീതി, അതാണവന്റെ ഇഷ്ടം എന്ന് പതുക്കെ തിരിച്ചറിഞ്ഞു. ഇപ്പോള്‍ അഭിനയത്തിലൂടെ സ്വന്തമായി വരുമാനമുണ്ടായിട്ടും പ്രശസ്തനാവുന്നതിനേക്കാള്‍ അജ്ഞാതനാകുന്നതാണ് അവന് കൂടുതലിഷ്ടം എന്നെനിക്കു തോന്നുന്നു,” ഗൃഹലക്ഷ്മിയുമായുള്ള അഭിമുഖ സംഭാഷണത്തില്‍ സുചിത്ര പറഞ്ഞു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ ആണ് പ്രണവിന്റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങളിലൊന്ന്. പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ടീമിന്റെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ ആണ് ഉടനെ തിയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന മറ്റൊരു ചിത്രം. ചിത്രത്തില്‍ മരക്കാറിന്റെ ചെറുപ്പകാലം ആണ് പ്രണവ് അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here