ബെംഗളൂരു: പ്രിയദര്‍ശന്റെ ക്രിക്കറ്റ് കമ്പമറിയാന്‍ വിക്കിപീഡിയ തിരയേണ്ട. ആ മുഖത്തേക്കൊന്നു നോക്കിയാല്‍ മതി. പാതിയടഞ്ഞു പോയ ഇടംകണ്ണാണ് അതിന്റെ ഉത്തരം. സിനിമ കഴിഞ്ഞാല്‍ തനിക്കേറെ ഇഷ്ടം ക്രിക്കറ്റിലാണെന്നും പലതവണ മലയാളിയുടെ പ്രിയ സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടിനെയും ചേര്‍ത്തു നിര്‍ത്തി കഴിഞ്ഞ ദിവസം പ്രിയന്‍ ‘സ്റ്റാര്‍ട്ട്, ആക്ഷന്‍’ പറഞ്ഞു. ആജ്ഞ കേട്ടത് ചില വമ്പന്‍ താരങ്ങളാണ്, ഐ.പി.എല്ലിലെ കൂറ്റനടിക്കാര്‍. വിരാട് കോലി, ക്രിസ് ഗെയ്ല്‍, ഷെയിന്‍ വാട്സണ്‍ എന്നിങ്ങനെ ചിലര്‍.

ഇവരൊക്കെ നമ്മുടെ താരങ്ങളേക്കാള്‍ മികച്ചവരാണെന്ന് ഷൂട്ടിംഗിന് ശേഷം സംവിധായകന്‍ സര്‍ട്ടിഫിക്കറ്റും നല്‍കി. വിരമിച്ചാലും സിനിമയില്‍ ഒരു കൈ നോക്കാമെന്ന ഉപദേശവും. കഴിഞ്ഞ ദിവസം ബെംഗളൂരുവിലായിരുന്നു എല്ലാവരും ഒത്തുചേര്‍ന്നത്. ഒരു സ്വകാര്യ പരസ്യ ചിത്രീകരണമായിരുന്നു രംഗം. ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്റെ കളിക്കാരായ മൂവര്‍ക്കും പുറമേ സഹകളിക്കാരനായ സര്‍ഫറാസ് ഖാനും തെന്നിന്ത്യന്‍ താരസുന്ദരി ശ്രുതി ഹാസനും പരസ്യത്തില്‍ അഭിനയിക്കുന്നുണ്ട്.

സചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, യുവരാജ് സിംഗ്, വീരേന്ദര്‍ സെവാഗ്, സഹീര്‍ ഖാന്‍ എന്നിവരുള്‍പ്പെട്ട പരസ്യചിത്രങ്ങള്‍ സംവിധാനം ചെയ്തതിന്റെ അനുഭവ പരിചയവും പ്രിയനുണ്ട്. നാലു കൊല്ലം കഴിഞ്ഞാണ് ഇത്തവണ പരസ്യ സംവിധാനത്തിലേക്ക് തിരിച്ചുവന്നത്. കൊക്കക്കോള, നോക്കിയ ഉള്‍പ്പെടെ വന്‍കിട ബ്രാന്‍ഡുകള്‍ക്കായി നേരത്തെ പ്രിയന്‍ പരസ്യചിത്രങ്ങളൊരുക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here