തിരുവനന്തപുരം: ലോക കേരളസഭയുടെ മൂന്നാമത് സമ്മേളനം ഇന്ന് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കനക്കുന്ന് നിശാഗന്ധിയിൽ വൈകിട്ട് അഞ്ചിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷം വഹിക്കും. സ്പീക്കർ എം ബി രാജേഷ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മന്ത്രിമാർ എന്നിവർ പ്രസംഗിക്കും. സഭാസമ്മേളനം നാളെയും മറ്റന്നാളും നിയമസഭാ ഹാളിൽ നടക്കും.
നാളെ 10ന് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി വി മുരളീധരൻ, പ്രതിപക്ഷനേതാവ് വി ഡി സതീശൻ എന്നിവർ പ്രസംഗിക്കും. 169 ജനപ്രതിനിധികളും 182 പ്രവാസികളുമാണ് സമ്മേളനത്തിൽ പങ്കെടുക്കുക. 65 രാജ്യങ്ങളുടെയും 21 സംസ്ഥാനങ്ങളുടെയും പ്രതിനിധികൾ ഉണ്ടാവും.
പ്രതിനിധികളുടെ മേഖലകളായി തിരിച്ചുള്ള ചർച്ചകൾ നടക്കും. സമാപന ദിവസമായ മറ്റെന്നാൽ രാവിലെ ചർച്ചകളുടെ റിപ്പോർട്ടിൽ മുഖ്യമന്ത്രി മറുപടി പറയും. സ്പീക്കറുടെ സമാപന പ്രസംഗത്തോടെ ലോക കേരള സഭാസമ്മേളനത്തിന് സമാപനമാവും.