പി പി ചെറിയാന്‍

മിസോറി: മൂന്നുപേരെ വെടിവെച്ചു കൊലപ്പെടുത്തിയെന്ന കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന മിസൗറിയില്‍ നിന്നുള്ള കെവിന്‍ സ്ട്രിക്ട് ലാന്‍ഡിനെ 43 വര്‍ഷത്തിന് ശേഷം നിരപരാധിയെന്ന് കണ്ടെത്തി വിട്ടയച്ച സംഭവത്തില്‍ മിസൗറി സംസ്ഥാനം നഷ്ടപരിഹാരം നല്കാന്‍ ബാധ്യസ്ഥമല്ലെന്നു വ്യക്തമായതോടെ സ്‌നേഹിതരും കുടുംബാംഗങ്ങളും ചേര്‍ന്നു തുടങ്ങിയ ഗോ ഫണ്ട് മി അക്കൗണ്ടിലൂടെ നവംബര്‍ 27 ശനിയാഴ്ച വരെ ലഭിച്ചത് 1.4 മില്യണ്‍ ഡോളര്‍!

മിസോറിയില്‍, ഡിഎന്‍എ പരിശോധനയിലൂടെ കുറ്റവിമുക്തരാക്കപ്പെടുന്നവര്‍ക്ക് മാത്രമേ ശിക്ഷാവിധിക്ക് ശേഷമുള്ള പ്രതിദിന തടവിന് 50 ഡോളറിന് അര്‍ഹതയുള്ളൂ. സ്ട്രിക്ലാന്‍ഡിന്റെ കാര്യം അങ്ങനെയായിരുന്നില്ല. കാമറൂണിലുള്ള വെസ്റ്റേണ്‍ മിസോറി കറക്ഷണല്‍ സെന്ററില്‍ നിന്നും 62 കാരനായ കെവിന്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു കുറ്റവിമുക്തനാക്കപ്പെട്ടത്.

1979-ല്‍ ട്രിപ്പിള്‍ നരഹത്യയില്‍ ഒരു കൊലപാതകത്തിനും രണ്ട് രണ്ടാം ഡിഗ്രി കൊലപാതകത്തിനും കെവിന്‍ ശിക്ഷിക്കപ്പെട്ടു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും പരോളിന് പോലും സാധ്യതയില്ലാതെ 50 വര്‍ഷത്തെ ജീവപര്യന്തം ശിക്ഷയാണ് അദ്ദേഹത്തിന് ലഭിച്ചത്. സീനിയര്‍ ജഡ്ജി ജെയിംസ് വെല്‍ഷ് സ്ട്രിക്ലാന്‍ഡിനെതിരായ എല്ലാ ക്രിമിനല്‍ കുറ്റങ്ങളും നിരസിച്ചു.

അദ്ദേഹത്തിന്റെ മോചനം മിസോറി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെറ്റായ ജയില്‍വാസവും രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവുശിക്ഷയുമായ് മാറുകയായിരുന്നു. 18 വയസ്സില്‍ കൊല നടത്തിയെന്ന് നീതി ന്യായ കോടതി വിധി എഴുതിയെങ്കിലും താന്‍ നിരപരാധിയാണെന്ന് പൂര്ണ ബോദ്ധ്യം ഉണ്ടായിരുന്നുവെന്നും ഒടുവില്‍ സത്യം അംഗീകരിക്കപ്പെട്ടുവെന്നും കെവിന്‍ പറഞ്ഞു. ഞാന്‍ ദൈവത്തോട് കടംപെട്ടിരിക്കുന്നുവെന്നും ജയില്‍ മോചനത്തിനുശഷം കെവിന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here