കലിഫോർണിയ ∙ അഗ്നിക്ക് നടുവിൽ നിന്ന് സ്വയം വിഡിയോ റിക്കാർഡിങ് നടത്തുന്നതിനിടെ തീ ആളി പടർന്ന് കലിഫോർണിയ ചരിത്രത്തിലെ വൻ ദുരന്തത്തിനിടയാക്കിയ കേസിൽ പ്രതിയായ 20 വയസ്സുകാരന് 20 വർഷം തടവിനും 60 മില്യൺ ഡോളർ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചതായി ഏപ്രിൽ 8 വെളളിയാഴ്ച എൻഡൊ റാഡൊ കൗണ്ടി ഡിസ്ട്രിക്റ്റ് ഓഫീസിൽ നിന്നും അറിയിച്ചു.
2014 സെപ്റ്റംബർ 13 നായിരുന്നു സംഭവം. അഗ്നിക്കു നടുവിൽ നിന്നും വിഡിയോ ദൃശ്യം പകർത്തുന്നതിന് ഒരു മോഹം. ചുറ്റും കിടന്നിരുന്ന കരിയിലകളും മറ്റും കൂട്ടിയിട്ട് തീയ്യിട്ടു. പെട്ടെന്ന് തീ അനിയന്ത്രിതമായി ആളിക്കത്തുവാൻ ആരംഭിച്ചു. സമീപമുളള ലേക്ക് താഹു റിസോർട്ട് ഏരിയായിലേക്ക് തീ വ്യാപിച്ചു. 27 ദിവസത്തെ ഭഗീരഥ പ്രയത്നത്തിനുശേഷമാണ് തീ അണക്കുവാൻ കഴിഞ്ഞത്. ഇതിനിടെ 1,00,000 ഏക്കർ വനപ്രദേശവും അതിനു സമീപമുളള പന്ത്രണ്ട് റിസോർട്ടുകളും അഗ്നിക്കിരയായി കഴിഞ്ഞിരുന്നു. നൂറോളം വീടുകൾ ഭാഗീകമായി കത്തിയമരുകയും ചെയ്തു. തീ അണക്കുന്നതിനുളള ശ്രമത്തിൽ അഗ്നി ശമന സേനാംഗങ്ങൾക്കും പൊളളലേറ്റിരുന്നു.
തീ ആളി പടരുന്നതിനിടെ എത്തിയ ഒരു യാത്രക്കാരൻ യുവാവിനെ അവിടെ നിന്നും വാഹനത്തിൽ കയറ്റി രക്ഷപ്പെടുത്തി.
വാഹനത്തിൽ ഇരുന്ന് താൻ പകർത്തിയ ദൃശ്യങ്ങൾ ഡ്രൈവറെ കാണിച്ചു കൊടുത്തതായിരുന്നു യുവാവിനെ പിടികൂടാൻ പൊലിസിനെ സഹായിച്ചത്.
ആരംഭത്തിൽ യുവാവ് കുറ്റം നിഷേധിച്ചുവെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തിയെന്ന അറ്റോർണി ദേവ് സ്റ്റീവൻസന് അറിയിച്ചു.
നഷ്ടപരിഹാരമായി 60 മില്യൺ നൽകണമെന്ന് കോടതി വിധി യുവാവിനെ സംബന്ധിച്ചു അസാധ്യമാണെങ്കിലും 20 വർഷം ജയിലിൽ കഴിയേണ്ടി വരും.