ന്യൂയോർക്ക് ∙ ഏതാനും വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിൽ വിമാനപകടത്തിൽ മരിച്ച ബിസിനസുകാരൻ മത്തായി ജോർജ് കോലത്തിന്റെ വക കേരളത്തിലെ സ്വത്തുവകകൾ വ്യാജ രേഖ ചമച്ച് ബന്ധുക്കൾ, മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് മരിച്ച മത്തായി ജോർജിന്റെ ഭാര്യയും അമേരിക്കൻ പ്രവാസിയുമായ ആനി കോലത്ത് കേസ് ഫയൽ ചെയ്തു.
ഭർത്താവിന്റെ 30 കോടിയിലേറെ വില വരുന്ന സ്വത്തുക്കൾ സഹോദരനും ഭർതൃ മാതാവും ചേർന്ന് വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്തു വഞ്ചിച്ചെന്നാണ് ആനി കോലത്തിന്റെ പരാതി.തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഐപിസി 1860 പ്രകാരം ഗൂഡാലോചന, വ്യാജ രേഖ ചമയ്ക്കൽ, വ്യാജ രേഖ ഉപയോഗിച്ച് തട്ടിപ്പ് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിയ്ക്കു ന്നത്. പാലക്കാട്ട് ഒലവക്കോട്ടുളള ഭൂമി വാങ്ങിയിരിക്കുന്ന പ്രമുഖ ബിൽഡർമാരും കുടുങ്ങുമെന്ന് കരുതുന്നു.ഒലവക്കോട് സബ് രജിസ്ട്രർ ഓഫീസിലെ ഏതാനും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഈ ഇടപാട് നടന്നതെന്നാണ് അറിയുന്നത്.
അമേരിയ്ക്കയിലെ കോലത്ത് ഹോസ്ഫിറ്റാലിറ്റി ഗ്രൂപ്പിന്റെ ഉടമയായിരുന്ന ഭർത്താവ് അപകടത്തിൽ മരിച്ചതു മുതൽ അദ്ദേഹത്തിന്റെ സ്വത്തുക്കളും സ്ഥാപനങ്ങളും തട്ടിയെടുക്കാൻ നടത്തിയ വിവിധ തിരിമറികളിൽ ഒന്നുമാത്രമാണ് കേരളത്തിലെ ഭൂമി തട്ടിപ്പെന്നാണ് പരാതി.
ഭർത്താവിന്റെ മരണശേഷം അമേരിക്കയിലെ വീട്ടിലെ വേലക്കാരിയെ പീഡിപ്പിച്ചുയെന്നാരോപിച്ച് വിധവ ആനി കോലത്തിന്റെ പേരിൽ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന കേസിന്റെ പിന്നിലെ സൂത്രധാരൻ ഭർത്തൃ സഹോദരൻ ആണെന്നാണ് പരാതിക്കാരി പറയുന്നത്.
ഭർത്താവ് ന്യൂയോർക്കിലെ ബസ് സ്റ്റേഷനിൽ പരിചയപ്പെട്ട മലയാളം സംസാരിക്കുന്ന സ്ത്രീയെ കരുണ തോന്നി വീട്ടിൽ സഹായത്തിനായി നിർത്തുകയായിരുന്നു. അമേരിക്കയിൽ ജോലി ചെയ്യുന്നതിന് വിസായില്ലായിരുന്ന സ്ത്രീയ സഹായിച്ചത് കാരുണ്യത്തിന്റെ പേരിലായിരുന്നു. കുടുംബത്തിലെ അംഗത്തെപ്പോലെ പെരുമാറി നാട്ടിലെ ആവശ്യത്തിനെന്നു ചോദിച്ചപ്പോഴൊക്കെ തുക നൽകി സഹായിച്ചിരുന്നു. വീസായില്ലാത്തവർക്ക് ജോലി നൽകുകയോ സാമ്പത്തിക സഹായം നൽകുകയോ ചെയ്യുന്നത് അമേരിക്കയിലെ നിയമപ്രകാരം കുറ്റകരമാണ്. ഇതിന്റെ പേരിൽ കോടതി ആനി കോലത്തിനെ എട്ട് മാസം വീട്ടു തടങ്കലിൽ കഴിയാൻ ശിക്ഷിച്ചിരുന്നു.
ഈ സമയത്താണ് നാട്ടിലെ ഭർത്താവിന്റെ സ്വത്തുക്കൾ ബന്ധുക്കൾ തട്ടിയെടുത്തതെന്ന് പരാതിയിൽ പറയുന്നു.