പി പി ചെറിയാൻ

ഡാളസ്: നീണ്ട ഇരുപത്തിയെട്ടു വർഷം ബാലറ്റ് ഉപയോഗിച്ച് ഒരു തെരഞ്ഞെടുപ്പ് പോലും നടത്തുവാൻ അവസരം നൽകാതിരുന്ന ഡാലസ് കേരള അസോസിയേഷൻ 2024- 2025 വർഷത്തേക്കുള്ള ഭാരവാഹികളെ ഡിസംബർ 16 ന് നടക്കുന്ന വാശിയേറിയ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നു.

ഡാളസ് കേരള അസോസിയേഷൻ ആദ്യകാല പ്രവർത്തകരും അസ്സോസിയേഷന്റെ പ്രവർത്തനങ്ങളിൽ വിലയേറിയ സംഭാവനകൾ നൽകിയിട്ടുള്ളവരും ഇപ്പോഴും സജീവ സാന്നിദ്ധ്യമുള്ള ഐ വർഗീസും ബോബൻ കൊടുത്തും ഇലക്ഷൻ കമ്മിറ്റി കൺവീനർമായിട്ടുള്ള രണ്ടു പാനലുകളാണ് ഈ തിരഞ്ഞെടുപ്പിൽ തീ പാറുന്ന പ്രകടനം കാഴ്ച വയ്ക്കുന്നതിന് അണിയറയിൽ പ്രവർത്തന നിരതമായിട്ടുള്ളത്.

അമേരിക്കയിലെ ഏറ്റവും പഴക്കംചെന്ന മലയാളി സംഘടനയെന്നും ഏറ്റവും കൂടുതൽ അംഗസംഖ്യയുള്ള സംഘടനയെന്നും വിശേഷിപ്പിക്കുന്ന ഡാലസ് കേരള അസോസിയേഷൻ പ്രവർത്തനങ്ങളിൽ കഴിഞ്ഞ കുറെ വർഷമായി നീറി പുകഞ്ഞു കൊണ്ടിരുന്ന വികാരവിക്ഷോഭങ്ങളുടെ ഒരു ബഹിർ സ്പുരണമാണ്‌ ഈ വർഷം ഒരു തെരഞ്ഞെടുപ്പിലേക്ക് നയിച്ചിരിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല.

അസോസിയേഷന്റെ നിലവിലുള്ള പ്രസിഡൻറ് ഹരിദാസ് തങ്കപ്പൻ രണ്ടാമൂഴത്തിന് തയ്യാറെടുക്കുമ്പോൾ മുൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അട്ടിമറി വിജയം പ്രതീക്ഷിച്ച് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഇരുപാനലുകളിലും കർമ്മനിരതരും സേവനോൽസുകാരുമായ സ്ഥാനാർത്ഥികളെയാണ് അവതരിപ്പിച്ചിട്ടുള്ളത്. പതിനഞ്ചോളം സ്ഥാനങ്ങളിലേക്ക് മത്സരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുഴുവൻ സ്ഥാനത്തേക്കും ഇരു പാനലുകളിലും സ്ഥാനാർഥികൾ ഇല്ല എന്നതാണ് തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയം തീർന്നപ്പോൾ തെളിഞ്ഞുവന്ന ചിത്രം. തിരഞ്ഞെടുപ്പ് നാമനിർദ്ദേശപത്രിക സ്വീകരണം, സൂക്ഷ്മപരിശോധന, പിൻവലിക്കൽ ,വോട്ടർ പട്ടിക തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഇതിനകം തന്നെ പരാതികൾ ഉയർന്നു കഴിഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പ് ഒഴിവാക്കുന്നതിന് ഇലക്ഷൻ കമ്മീഷണർ സ്വീകരിച്ച് നിലപാടുകളിലും കനത്ത അമർഷമാണ് പ്രകടമായിരിക്കുന്നത്. പാനൽ അടിസ്ഥാനത്തിൽ ബാലറ്റ് പേപ്പർ മാതൃക അംഗങ്ങൾക്കു അയച്ചു നൽകിയതിലും അപാകതൾ ചൂണ്ടിക്കാട്ടി ഇതിനകംതന്നെ പരാതികൾ രേഖമൂലം ബന്ധപെട്ടവർക്ക് നൽകി കഴിഞ്ഞു. ഭരണഘടന വിധേയമായി ഒരു മെമ്പർക്കും ഭാര്യക്കും വോട്ട് ചെയ്യുന്നതിനുള്ള അവകാശമുണ്ടെങ്കിലും മെമ്പറുടെ പേര് മാത്രം കൈരളിയിൽ പ്രസിദ്ധീകരിക്കുകയും രണ്ടാമത്തെ വോട്ടറെക്കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്താതിരിക്കുകയും ചെയ്യുന്നത് കൃത്യമായ വോട്ടർമാർ എത്ര പേരുണ്ടെന്നതിന് തെറ്റിദ്ധാരണക്കിടം നൽകുന്നു.

തിരെഞ്ഞെടുപ്പ് വിജ്ഞാപന തിയതിക്ക് മൂന്ന് മാസം മുൻപ് മെമ്പർഷിപ് സ്വീകരിച്ചവർക് മാത്രമേ വോട്ടവകാശം ലഭിക്കൂ എന്ന വ്യവസ്ഥ നിലനിലുള്ളപ്പോൾ നിലവിലുള്ള കമ്മറ്റിക്ക് വോട്ടർ പട്ടിക തയാറാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ആവശ്യമായ സമയം ലഭിച്ചിരുന്നുവെങ്കിലും ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു .ഈ വിഷയം മെമ്പർമാരിൽ നിന്നും മറച്ചുവെച്ചതിനുള്ള കാരണം തെരഞ്ഞെടുപ്പ് പൂർത്തിയായാലും ചോദ്യം ചെയ്യപ്പെടുന്നതിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. കഴിഞ്ഞ വർഷങ്ങളായി സമാധാനപരമായും ക്രിയാത്മകമായി പ്രവർത്തിക്കുന്ന സംഘടനയുടെ മുൻപോട്ടുള്ള പ്രവർത്തനത്തിന്മേൽ ഈ വീഴ്ചകൾ കരിനിഴൽ വിഴ്ത്തുമോയെന്നു ശങ്കിച്ചാൽ അതിലും അത്ഭുതത്തിന് അവകാശമില്ല.

മലയാളി സംഘടനാ തിരഞ്ഞെടുപ്പുകളിൽ ജനാധിപത്യത്തിന്റെ അടവ് നയങ്ങൾ, കാലവും കാലഘട്ടവും മാറിമറിയുന്നത് ഉൾക്കൊള്ളാതെ, അസഹിഷ്ണുതയുടെ തീ ചൂളയിൽ, ഞങ്ങൾ നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനം ഇങ്ങനെയേ പാടുള്ളൂ എന്ന കാർക്കശ്യം വെച്ചുപുലർത്തുന്ന ചിലർ, പുരോഗമന ചിന്തയും, നേതൃത്വപാടവുമുള്ള പുതിയ തലമുറ മുന്നോട്ട് വരാതിരിക്കണമെന്ന് ചിന്താഗതിവെച്ച് പുലർത്തുന്ന മറ്റു ചിലർ , ഇനിയെന്നു ഈ ചിന്താഗതികൾക്ക് മാറ്റം വരും ?. ഞാൻ, എൻറെ, ഞങ്ങൾ തീരുമാനിക്കുന്ന പോലെ വന്നില്ലെങ്കിൽ, പുതിയ ആശയങ്ങൾക്ക് അവസരം കൊടുക്കാതെ കണ്ടു മടുത്ത മുഖങ്ങളെ വീണ്ടും അവതരിപ്പിച്ചു എന്തിനീ ജനാധിപത്യ നാടകം?

പ്രസ്ഥാനത്തിന്റെ നിയമ സംഹിതകൾ അനുസരിച്ച് പ്രസിഡൻറ് ആവാൻ എല്ലാംകൊണ്ടും യോഗ്യതയുള്ളയാൾ, പ്രസ്ഥാനത്തിലെ മുതിർന്ന അംഗങ്ങളുടെയെല്ലാം കയ്യൊപ്പുകൾ നേടിയ വ്യക്തി, തൻറെ വ്യക്തിപരമായ കാര്യങ്ങളെല്ലാം മാറ്റിവച്ച് രണ്ടു കൊല്ലം പ്രസ്ഥാനത്തിന് വേണ്ടി ഏറ്റവും നല്ല രീതിയിൽ പ്രവർത്തിക്കാൻ തയ്യാറെടുത്തയാൾ. ഗ്രൂപ്പ് സമവാക്യങ്ങൾക്ക് എല്ലാം നീക്കുപോക്ക് ഉണ്ടാക്കുവാൻ ശ്രമിച്ച വ്യക്തി. സ്ഥാപിത താല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി, പ്രസ്ഥാനത്തിൽ ജാതി ദ്രുവീകരണം വരുമോ എന്നുള്ള ഭയം മൂലം….. പൂഴികടകൻ എടുക്കാൻ ശ്രമിക്കുന്ന സംഘടനകൾക്ക് അഭിവാദ്യങ്ങൾ. ഇതിനു അറിയാതെ ബലിയാടാകുന്ന ഇരകളോട് സഹതപിക്കുകയല്ലാതെ എന്താണ് മറ്റൊരു മാർഗം.

LEAVE A REPLY

Please enter your comment!
Please enter your name here