വാഷിങ്‌ടൺ: പ്രസിഡന്റ് പദത്തിലേക്ക് 2024ൽ വീണ്ടും മത്സരിക്കുമെന്ന സൂചന നൽകി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നാലുവർഷം മുമ്പ് തുടങ്ങിയ യാത്ര അവസാനിച്ചിട്ടില്ലെന്ന് ഫ്ലോറിഡയിൽ കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്ഷൻ കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു. പുതിയ പാർടി രൂപീകരിക്കുമെന്ന അഭ്യൂഹം തള്ളി. ‘തെരഞ്ഞെടുപ്പ് തിരിമറി’ ആരോപണം ആവർത്തിച്ച ട്രംപ്, ബൈഡൻ ഭരണത്തിൽ അമേരിക്ക ലോകത്തെ പ്രഥമ സ്ഥാനത്തുനിന്ന് അവസാനത്തേക്ക് നീങ്ങിയെന്നും കുറ്റപ്പെടുത്തി. ബൈഡൻ ഭരണം തൊഴിൽ മേഖലയ്‌ക്കും ശാസ്ത്രത്തിനും എതിരാണെന്നും ട്രംപ് പറഞ്ഞു. പാരിസ് കരാറിന്റെ ഭാഗമാകാനുള്ള ബൈഡന്റെ തീരുമാനത്തെയും വിമർശിച്ചു.