സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലഖിംപുർ സംഭവത്തിൽ ദേശീയ രാഷ്ട്രീയം ചൂടുപിടിച്ചിരിക്കെ കോൺഗ്രസ് പ്രവർത്തക സമിതി ഈ മാസം 16 ന്. ലഖിംപുരിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ തുടരുന്നതിനിടെയാണ് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളാൻ പ്രവർത്തക സമിതി ചേരുന്നത്. ഉത്തർപ്രദേശിലടക്കം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായകമാകും യോഗം. കോൺഗ്രസിന് സ്ഥിരം അധ്യക്ഷൻ ഉണ്ടാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നതുമായി ബന്ധപ്പെട്ട് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ട്വിറ്ററിലൂടെ വിവരങ്ങൾ പങ്കുവച്ചത്.

ലഖിംപുർ സംഭവത്തിൽ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് പ്രവർത്തക സമിതി ചേരുന്നത്. എന്നാൽ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിൽ തുടരുന്ന സാഹചര്യമുണ്ട്. സംസ്ഥാന കോൺഗ്രസിന് പുതിയ നേതൃത്വം എത്തിയതിന് പിന്നാലെയാണ് കേരളത്തിൽ പ്രശ്‌നങ്ങൾ ആരംഭിച്ചത്. അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാർട്ടി അധ്യക്ഷസ്ഥാനം നവജ്യോത് സിങ് സിദ്ദു രാജിവച്ചത് പഞ്ചാബ് കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജസ്ഥാൻ കോൺഗ്രസിൽ അശോക് ഗെലോട്ട് – സച്ചിൻ പൈലറ്റ് പോര് തുടരുകയുമാണ്. ഛത്തീസ്ഗഡ് കോൺഗ്രസിലും സമാനമായ സാഹചര്യം തുടരുകയാണ്. മേഘാലയയിൽ പ്രതിപക്ഷ നേതാവ് മുകുൾ സാഗ്മ കോൺഗ്രസ് വിട്ട് തൃണമൂൽ കോൺഗ്രസിൽ എത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഉത്തർപ്രദേശ്, മണിപ്പുർ, ഗോവ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പഞ്ചാബ് കോൺഗ്രസിൽ നടത്തിയ ഇടപെടലുകളും ലഖിംപുർ സംഭവത്തിൽ സ്വീകരിച്ച നടപടികളും രാഹുൽ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് എത്താനൊരുങ്ങുന്നതിന്റെ സൂചനയാണെന്നാണ് ഒരു വിഭാഗം വ്യക്തമാക്കുന്നത്. സിപിഐ നേതാവ് കനയ്യ കുമാറിനെയും രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എംഎൽഎ ജിഗ്‌നേഷ് മേവാനിയെയും കോൺഗ്രസിൽ എത്തിച്ചതിന് പിന്നിൽ രാഹുലിന്റെ ഇടപെടലുകൾ നിർണായകമായിരുന്നു. പാർട്ടിയുടെ അധ്യക്ഷസ്ഥാനത്ത് സോണിയ ഗാന്ധിയുണ്ടെങ്കിലും നിർണായക തീരുമാനങ്ങൾ രാഹുലിന്റെ അറിവോടെയാണ് ഉണ്ടാകുന്നതെന്ന് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നുണ്ട്. കേരളത്തിലെ നേതൃമാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചതും രാഹുൽ ഗാന്ധിയാണെന്നാണ് റിപ്പോർട്ടുകൾ.

ബി ജെ പിയെ നേരിടാൻ മുഴുവൻ സമയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് എഴുതിയ മുതിർന്ന നേതാക്കളുടെ ആവശ്യം പ്രവർത്തക സമിതി യോഗം അവഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ഗുലാം നബി ആസാദ്, കപിൽ സിബൽ, ശശി തരൂർ തുടങ്ങിയ 23 നേതാക്കാണ് സോണിയ ഗാന്ധിക്ക് കത്ത് നൽകിയത്. ഈ കത്തിൽ ചർച്ചയും ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. കോൺഗ്രസിന് മുഴുവൻ സമയ അധ്യക്ഷൻ ഇല്ലാത്തതാണ് പ്രതിസന്ധികൾക്കും പ്രശ്‌നങ്ങൾക്കും കാരണമെന്ന് കപിൽ സിബൽ ആരോപിച്ചിരുന്നു. പ്രവർത്തക സമിതി വിളിക്കണമെന്ന ആവശ്യവുമായി ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്ക് കത്ത് നൽകിയിരുന്നു.

ഒക്ടോബർ 16 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡൽഹിയിലെ പാർട്ടി അസ്ഥാനത്ത് കോൺഗ്രസ് പ്രവർത്തക സമിതി ചേരുമെന്നാണ് ട്വിറ്ററിലൂടെ എഐസിസി ജറൽ സെക്രട്ടറി കെസി വേണുഗോപാൽ അറിയിച്ചിരിക്കുന്നത്. സമകാലിക രാഷ് ട്രീയ സംഭവവികാസങ്ങളും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, മുഴുവൻ സമയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ ചർച്ച നടക്കുമോ എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല. സോണിയാ ഗാന്ധി താൽക്കാലിക അധ്യക്ഷയായി തുടരുന്നതിൽ പാർട്ടിയിൽ വിമർശനം ശക്തമായതിനാൽ മുഴുവൻസമയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ നിർണായക ചർച്ചകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here