വാഷിംഗ്‌ടൺ: യു എസിലെ ആറ് സംസ്ഥാനങ്ങളിൽ വീശിയടിച്ച അതിശക്തമായ ചുഴലിക്കാറ്റിൽ മരണം എൺപത് കഴിഞ്ഞു. പന്ത്രണ്ടോളം പേരെ കാണാതായി. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുഴലിക്കാറ്റെന്ന് വിശേഷിപ്പിച്ച പ്രസിഡന്റ് ജോ ബൈഡൻ ചുഴലിക്കാറ്റ് നാശനഷ്ടങ്ങൾ വരുത്തിയ പ്രദേശങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. വീടുകളും കെട്ടിടങ്ങളും തകർന്നതുൾപ്പടെ കനത്ത നാശനഷ്ടങ്ങളാണ് ചുഴലിക്കാറ്റിന്റെ ഫലമായുണ്ടായത്.
ഇരുപത്തിരണ്ട് പേരുടെ മരണം സ്ഥിരീകരിച്ച കെന്റുക്കിയിൽ അടിയന്തര ദുരന്ത പ്രഖ്യാപനത്തിന് ബൈഡൻ അംഗീകാരം നൽകി. കെന്റുക്കിയിൽമാത്രം എഴുപതോളം പേർ മരിച്ചതായാണ് നിഗമനം. മെഴുകുതിരി നിർമാണ ഫാക്ടറിയിലെ തൊഴിലാളികളാണ് ഇവരിൽ കൂടുതൽ പേരും. മരിച്ചവരിൽ ആറുപേർ ഇല്ലിനോയിസിലെ ആമസോൺ ഗോഡൗണിലെ തൊഴിലാളികളാണ്. സംഭവത്തിൽ ഹൃദയം തകർന്നെന്നും തങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പമുണ്ടെന്ന് ആമസോൺ മേധാവി ജെഫ് ബെസോസ് പ്രതികരിച്ചു.