ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. രണ്ടരലക്ഷം വീടുകളിലെ വൈദ്യുതി ഇനിയും പുനഃസ്ഥാപിക്കാനായില്ല. റെയില്‍, റോഡ്, വ്യോമ ഗതാഗതം ഒരുപോലെ തകരാറില്‍ ആയതോടെ സമീപകാലത്തെ ഏറ്റവും വലിയ കാലാവസ്ഥാ ദുരന്തമാണ് യുഎസ് ജനത അനുഭവിക്കുന്നത്. സമാനതകളില്ലാത്ത കാലാവസ്ഥാ പ്രതിസന്ധിയിലൂടെയാണ് അമേരിക്കയും കാനഡയും കടന്നു പോകുന്നത്. ഇരുപതു കോടി ജനങ്ങള്‍ ഒരാഴ്ചയിലേറെയായി കൊടും ദുരിതത്തിലാണ്.

ന്യൂയോര്‍ക്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ നഗരമായ ബഫലോയില്‍ മാത്രം ഏഴു മരണം അതിശൈത്യത്തിലുണ്ടായത്. വൈദ്യുതി വിതരണം താറുമാറായതോടെ രാജ്യത്തെ രണ്ടര ലക്ഷം വീടുകള്‍ ഇരുട്ടിലാണ്. ദിവസവും രണ്ടായിരത്തിലേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ്, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് തുടങ്ങി പ്രധാന വിമാന കമ്പനികളുടെ എല്ലാം ഭൂരിപക്ഷം സര്‍വീസുകളും നിലച്ചു.

പ്രധാന നഗരങ്ങളിലെല്ലാം ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ദേശീയപാതകള്‍ പലയിടത്തും അടച്ചിട്ടിരിക്കുന്നു. റെയില്‍ ഗതാഗതം മുടങ്ങിയിട്ട് ഒരാഴ്ചയായി. ഈ മഞ്ഞുവീഴ്ചയെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന തന്റെ അപേക്ഷ പ്രസിഡന്റ് ബൈഡന്‍ അംഗീകരിച്ചതായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ പറഞ്ഞു. പടിഞ്ഞാറന്‍ സംസ്ഥാനമായ മോന്റിയാനയില്‍ താപനില ദിവസങ്ങളായി മൈനസ് 45 ഡിഗ്രിയിലാണ്.

ആയിരക്കണക്കിന് വാഹനങ്ങള്‍ റോഡില്‍ മഞ്ഞില്‍ കുടുങ്ങി കിടക്കുന്നു. വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയ്ക്ക് അല്പം കുറവുണ്ടാകും എന്നാണു കാലാവസ്ഥ അറിയിപ്പ്. അതിശൈത്യം അമേരിക്കയ്ക്ക്പുതുമ അല്ലെങ്കിലും രാജ്യമാകെ മരവിച്ചുപോകുന്ന ഇത്ര കടുത്ത അവസ്ഥ സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. കാനഡയിലും അതിശൈത്യം കാരണം ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here