ശ്രീനഗർ: ജമ്മു കശ്മീരിൽ ഇരട്ട സ്ഫോടനത്തെ തുടർന്ന് നിർത്തിവച്ച രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുനരാരംഭിച്ചു. കനത്ത സുരക്ഷയിലാണ് കത്വ ജില്ലയിലെ ഹിരാനഗറിൽ നിന്ന് രാവിലെ 7 ന് യാത്ര തുടങ്ങിയത്. ജമ്മു-പത്താൻകോട്ട് ഹൈവേ പൊലീസിന്റെയും സിആർപിഎഫിന്റെയും നിയന്ത്രണത്തിലാണ്. ജമ്മു കശ്മീർ കോൺഗ്രസ് അധ്യക്ഷൻ വികാർ റസൂർ വാനിയും വർക്കിങ് പ്രസിഡന്റ് രാമൻ ഭല്ല ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ ത്രിവർണ പതാകയുമേന്തി രാഹുലിനൊപ്പം യാത്രയിലുണ്ട്.

25 കിലോമീറ്റർ യാത്രയ്ക്കു ശേഷം രാത്രിയിൽ ചക് നാനാക്കിൽ വിശ്രമിക്കും. തുടർന്ന് തിങ്കളാഴ്ച സാംബയിലെ വിജയ്പൂരിൽ നിന്ന് ജമ്മുവിലേക്ക് യാത്ര ആരംഭിക്കും. ജോഡോ യാത്ര സമാധാനപരമായി കടന്നുപോകാൻ കനത്ത സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.

ജമ്മുവിൽ ശനിയാഴ്ച ഉണ്ടായ ഇരട്ടസ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റിട്ടുണ്ട്.  ജോഡോ യാത്രയും റിപ്പബ്ലിക് ദിന പരിപാടികളും അലങ്കോലമാക്കാൻ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സ്ഫോടനമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here