ഉത്തർപ്രദേശിൽ 5,000 കോടി രൂപയുടെ അധികനിക്ഷേപത്തിന് ലുലു ഗ്രൂപ്പ് ഒരുങ്ങുന്നു. വാരാണസി, പ്രയാഗ്രാജ്, അയോദ്ധ്യ, നോയിഡ എന്നിവിടങ്ങളിലാണ് പുത്തൻ പദ്ധതികളെന്ന് ലക്നൗവിൽ നടക്കുന്ന യു.പി ആഗോള നിക്ഷേപക ഉച്ചകോടിയിൽ ലുലു ഗ്രൂപ്പ് വ്യക്തമാക്കി.

 

25,000ലേറെ പേർക്ക് തൊഴിൽ ലഭിക്കുന്നതാണ് പുതിയ പദ്ധതികൾ. 2,500 കോടി രൂപ നിക്ഷേപത്തോടെ നോയിഡയിൽ ലുലുമാളും ഹോട്ടലും നിർമ്മിക്കും. 6,000 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. 20 ഏക്കറിൽ 500 കോടി രൂപ നിക്ഷേപത്തോടെ ഒരുങ്ങുന്ന ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഇവിടെ 1,700 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും.

 

ഗൾഫിലേക്ക് ഉത്പന്നങ്ങൾ നേരിട്ട് കയറ്റുമതി ചെയ്യുന്ന ചെയിൻ പദ്ധതിയാണ് ലുലു ലക്ഷ്യമിടുന്നത്. കർഷകർക്ക് മികച്ച വിലയിൽ ഇവിടെ ഉത്പന്നങ്ങൾ നേരിട്ട് വിൽക്കാം. പ്രവർത്തനം ഏഴുമാസം പിന്നിട്ട ലക്നൗ ലുലുമാൾ ഇതുവരെ 12 ലക്ഷത്തിലേറെപ്പേർ സന്ദർശിച്ചു.

 

യു.എ.ഇ സംഘവുമായി യോഗിയുടെ കൂടിക്കാഴ്ച

ഉച്ചകോടിയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യു.എ.ഇ മന്ത്രിമാരായ താനി ബിൻ അഹമ്മദ് അൽ സെയുദി, അഹമ്മദ് ബിൻ അലി അൽ സയെഗ്, ഫെഡറേഷൻ ഒഫ് യു.എ.ഇ ചേംബർ പ്രസിഡന്റ് അബ്ദുല്ല അൽ മസ്രോയി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി എന്നിവർ ഉൾപ്പെടുന്ന സംഘവുമായി കൂടിക്കാഴ്ച നടത്തി. യു.എ.ഇയും യു.പിയും തമ്മിലെ നിക്ഷേപസഹകരണം ചർച്ചയായി. മന്ത്രിമാർ ഉച്ചകോടി നടക്കുന്ന വൃന്ദാവൻ മൈതാനിയിൽ വൃക്ഷത്തൈകൾ നട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here