ബെംഗളൂരു: കര്‍ണാടക നിയമസഭാ വോട്ടെടുപ്പിൽ കനത്ത പോരാട്ടം. പോളിംഗ് ശതമാനം 65.69 . തൂക്കുമന്ത്രിസഭ പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ഏകപക്ഷീയമായ മുന്നേറ്റം ഒരു എക്‌സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നില്ല. ഫലത്തില്‍ മൂന്നാമത്തെ കക്ഷിയായ ജെ.ഡി.എസ്. നിര്‍ണായക ഘടകമായി മാറുമെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. 224 അംഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. കേവലഭൂരിപക്ഷത്തിന് 113 സീറ്റുകള്‍ വേണം.
എന്നാല്‍ കർണാടകത്തില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം പ്രവചിച്ച് ന്യൂസ് നേഷന്‍- സിജിഎസ് എക്‌സിറ്റ് പോള്‍. 114 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കുമെന്നും കോണ്‍ഗ്രസിന് 86 സീറ്റുകള്‍ ലഭിക്കുമെന്നും ജെഡിഎസിന് 21 സീറ്റുകളും മറ്റുള്ളവര്‍ക്ക് മൂന്ന് സീറ്റുകളുമാണ് ന്യൂസ് നേഷന്‍ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാവുമെന്നാണ് ടിവി 9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 99 മുതല്‍ 109 സീറ്റുകള്‍ വരെ ലഭിക്കാമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. ബിജെപി 99 മുതല്‍ 98 സീറ്റുകള്‍ വരെ ലഭിക്കാം. ജെഡിഎസിന് 21 മുതല്‍ 26 സീറ്റുകള്‍ വരെ ലഭിക്കാം. മറ്റുള്ളവര്‍ 0-4വരെ നേടാമെന്നും ടിവി 9 ഭാരത് വര്‍ഷ് ഫലം പറയുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചേക്കുമെന്ന് പ്രവചിച്ചാണ് സീ ന്യൂസ്-മാട്രിസ് എക്‌സിറ്റ് പോള്‍ ഫലം. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 103 മുതല്‍ 118 സീറ്റ് വരെ ലഭിച്ചേക്കാമെന്നാണ് ഈ എക്‌സിറ്റ് പോള്‍ പറയുന്നത്. ബിജെപിക്ക് 79 മുതല്‍ 94 സീറ്റുകളും ജെഡിഎസിന് 25 മുതല്‍ 33 സീറ്റുകളും മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍വരെ ലഭിക്കുമെന്നും സീ ന്യൂസ് എക്‌സിറ്റ് പോള്‍ പറയുന്നു.
റിപ്പബ്ലിക് ടിവിമാര്‍ക് സര്‍വേ: കോണ്‍ഗ്രസ് 94 മുതല്‍ 108 സീറ്റുകള്‍ വരെ, ബിജെപിക്ക് 85 മുതല്‍ 100 സീറ്റ് വരെ, ജെഡിഎസ് 24 മുതല്‍ 32 സീറ്റുകള്‍ വരെ, മറ്റുള്ളവര്‍ക്ക് രണ്ട് മുതല്‍ ആറ് സീറ്റുകള്‍ വരെ