ബംഗളുരു : സ്വകാര്യ പാരാമെഡിക്കൽ കോളേജിലെ കുളിമുഖിയിൽ ഫോൺ കാമറ കണ്ടെത്തിയ കേസ് എൻ.ഐ.എയ്ക്ക് വിടണമെന്ന ആവശ്യവുമായി ബി.ജെ.പി. ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി ഉഡുപ്പിയിൽ വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ബി.ജെ.പി ഓഫീസ് മുതൽ ഉഡുപ്പിയിലെ എസ്.പി ഓഫീസ് വരെയാണ് റാലി സംഘടിപ്പിച്ചത്. ഇരയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ മുദ്രാവാക്യം മുഴക്കി.
കേസിൽ പോപ്പുലർ ഫ്രണ്ട് ബന്ധവും സംശയിക്കുന്നതായി ഉഡുപ്പി എം.എൽ.എ യശ്പാൽ സുവർണ ആരോപിച്ചു. പി.എഫ്.ഐ നിരോധനത്തെ തുടർന്ന് പി.എഫ്.ഐ വനിതാവിഭാഗം സജീവമായെന്ന് സംശയമുണ്ടെന്നും അവരുടെ പ്രവർത്തനത്തിന്റെ ഭാഗമായിരിക്കാം ഒളിക്യാമറയെന്നും എം.എൽ.എ ആരോപിച്ചു. കേസിൽ സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
ദേശീയ വനിതാകമ്മിഷൻ അംഗം ഖുഷ്ബുവിനെതിരെയും ബി.ജെ.പി രംഗത്തെത്തി. കേസിൽ തീരുമാനമെടുക്കാൻ അവരെക്കൊണ്ട് കഴിയുമെന്ന് തോന്നുന്നില്ലെന്നും അവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും യശ്പാൽ സുവർണ പറഞ്ഞു.